നിന്റേതായിപ്പോയ എന്നെ നിന്റെ ഇഷ്ടങ്ങളുടെ തടവറയിൽ സ്നേഹത്തിന്റെ പേരും പറഞ്ഞു നീ ചങ്ങലയ്ക്കിട്ടു നിന്റെ ഇഷ്ടങ്ങളൊക്കെ കഷ്ടപ്പെട്ട് ഞാൻ എന്റേതാക്കി എന്റേത് ആയ നിന്നെ നിന്റെ ഇഷ്ടങ്ങളുടെ ആകാശത്തു പറക്കാൻ വിട്ട് ഞാനപ്പോഴും മെല്ലെ പറഞ്ഞു നീ എന്റേത്..
Author: Anamika S
തട്ടിൻ പുറത്ത് പമ്മി നടന്ന് എലിയെ പിടിച്ചും പിന്നാമ്പുറത്തെ എച്ചിൽകൂനകളിൽ മീൻമുള്ള് തിരഞ്ഞും നടന്ന പൂച്ച തന്റെ തട്ടകം വിട്ട് അടുക്കളയിൽ കയറി വിലക്കപ്പെട്ടതൊക്ക തിരഞ്ഞപ്പോൾ പൊട്ടിച്ച ചട്ടിയും കലവും നോക്കി ആളുകൾ പറഞ്ഞു മിണ്ടാപ്പൂച്ച കലമുടയ്ക്കും അടുക്കള തട്ടകത്തിൽ നിന്നും ഉമ്മറത്തേക്ക് എത്തി നോക്കി അഭിപ്രായം പറഞ്ഞവളേയും ചോദ്യങ്ങൾ ചോദിച്ചവളെയും നോക്കി അഹിതമായതെന്തോ ചെയ്തതെന്ന മുദ്ര കുത്തി അവരൊക്കെ തന്നെ വീണ്ടും പറഞ്ഞു മിണ്ടാപ്പൂച്ച കലമുടയ്ക്കും
എന്തിനെന്നറിയാതെ നിലത്തു വീണ് ചിന്നി ചിതറിയ കണ്ണുനീർത്തുള്ളികൾ എന്തിനെന്നറിയാതെ പാൽ പാത്രം കരിച്ച ചില ഓർമ്മകൾ എന്തിനെന്നറിയാതെ നെഞ്ചു പൊള്ളിച്ച ചില മൗനങ്ങൾ
“അവനിത്തിരി മുൻകോപം കൂടുതലാ, നീ വേണം സംയമനം പാലിക്കാൻ ” സമാധാനവും സംയമനവും സഹധർമ്മിണി പാലിക്കണം എന്ന് ഒരു വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ തന്നെ ഉപദേശം കിട്ടാത്തവരുണ്ടാവില്ല ചിലപ്പോഴൊക്കെ അത് ആവശ്യവുമാണ് പക്ഷേ അതൊരിക്കലും സഹനമാവരുത്
കണ്ണെത്താ ദൂരത്തെ വിശേഷങ്ങളൊക്കെയും കണ്മുൻപിൽ വാക്കുകളിലൂടെ വരച്ചിട്ട തപാൽ ലോകം. ദുഃഖവും സന്തോഷവും പ്രണയവും വിരഹവും നാട്ടുവാർത്തകളും എന്തിനേറെ പരദൂഷണവും കത്തുകളായി കാത്തിരിക്കുന്നവരുടെ കൈകളിൽ എത്തുമ്പോൾ സന്തോഷത്താലോ സങ്കടത്താലോ പലപ്പോഴും പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു അഞ്ചലോട്ടക്കാരന്റെ മണിയടികൾ തലയിണക്കീഴിൽ നോട്ടിഫിക്കേഷനുകളായി പരിണമിച്ചപ്പോൾ മറവിയിലേക്ക് പിൻതള്ളപ്പെട്ടൊരു തപാൽപ്പെട്ടി ഓർമ്മകളുടെ വഴിവക്കിൽ തുരുമ്പിച്ചു തീരുന്നു
പലവേള വെറുക്കാനും അതിലേറെ പൊറുക്കാനും ഒരുവേള മറക്കാനും മറന്നെന്നു നടിക്കാനും ഓർത്തോർത്തു കരയാനും പുറമേ ചിരിക്കാനും എന്നെ പഠിപ്പിച്ചതെന്റെ മനസ്സ് മറക്കാനുള്ളതൊക്ക ഓർത്തും ഓർക്കാനുള്ളതൊക്കെ മറന്നും എന്നുമെന്നെ വട്ടംകറക്കുന്ന മനസ്സ് എനിക്ക് പകരം ഞാൻ കുടിയിരുത്തിയവരൊക്കെ തീറെഴുതി സ്വന്തമാക്കി ഭാഗിച്ചെടുത്ത മനസ്സ് കുത്തിക്കീറി വരഞ്ഞിട്ട മനസ്സ് ഇനി ഒന്ന് മനസ്സുവെക്കണം ആ മനസ്സിനെ തിരിച്ചു പിടിക്കാനും ഉടമസ്ഥാവകാശം സ്ഥാപിച്ചു അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചു സ്വന്തമാക്കാനും
വീട്ടു കാവലിന് പറഞ്ഞ പണം എണ്ണിക്കൊടുത്തു വാങ്ങിയ മുന്തിയയിനം കാവൽനായ അടുക്കള കാവലിനു ഇങ്ങോട്ട് പണം വാങ്ങി കല്യാണപന്തലിൽ നിന്നും കഴുത്തിൽ കുരുക്കിട്ട് കൊണ്ടുവന്ന കാവൽനായ കുരയ്ക്കാനോ കടിക്കാനോ അനുവാദമില്ലാത്ത കാവൽനായ മിച്ചം വന്നത് കഴിക്കാനും കാലു നക്കാനും വിധിക്കപ്പെട്ട കാവൽ നായ യജമാനന്റെ ആട്ടും തുപ്പും ചവിട്ടും ഒടുവിൽ എപ്പോഴെങ്കിലും കിട്ടുന്ന തലോടലിനും വേണ്ടി വാലാട്ടി നിൽക്കേണ്ട കാവൽനായ പെണ്ണിന് പല വീടുകളിലും കല്പിച്ചിച്ചിരിക്കുന്ന സ്ഥാനം അതാണ്
മൗനത്തിൻ പാൽപാത്രം പാതി പകുത്തു നാം ഒരു വിരൽ സ്പർശത്തിൽ ആകെ വിയർത്തു നാം മിഴികളിൽ പരസ്പരം തേടി നാം കടംകഥയ്‌ക്കുത്തരം ചൊല്ലി നാം കനവുകൾ പൂക്കുന്ന ഹൃത്തടം പേറി പ്രണയത്തിൻ പൂമെത്ത കുളിരിൽചുരുണ്ടു നാം
നിന്റെ വാക്കിന്റെ മൂർച്ചയിൽ ചോരയിറ്റുമെൻ ഹൃത്തടം മൗനത്തിൻ കമ്പളത്താൽ പൊതിഞ്ഞു വെച്ചു ഞാൻ മറുപടികളേറെ പറയുവാനുണ്ടായിരുന്നെങ്കിലും മനസ്സിലാക്കാൻ നിനക്കാവില്ലെന്ന തിരിച്ചറിവിലെന്റെ വാക്കുകൾ തുരുമ്പെടുത്തു രാത്രിയിൽ നീ അമർത്തി ചുംബിച്ച ചുണ്ടുകൾ അഭിപ്രായങ്ങൾ പറയാൻ മറന്നു അനിഷ്ടങ്ങൾ പറയാൻ മറന്നു അനന്തരം എന്റെ മൗനത്തിന്റെ നേർക്ക് വിരൽചൂണ്ടി മറ്റുള്ളവരോടായി നീ പറഞ്ഞു “ഒന്നിനും കൊള്ളാത്തവൾ എന്ത് ചോദിച്ചാലും പറഞ്ഞാലും ഉത്തരമില്ലാത്തവൾ ” മൗനത്തിന്റെ മതിലുകൾക്കപ്പുറം മറുപടികൾ വിഴുങ്ങി ഞാനപ്പോഴും ചിരിച്ചു
നിന്റെ അവഗണനയിൽ പെയ്യാൻ മടിച്ചൊരു മഴമേഘം കൺകോണിൽ വിതുമ്പി പതിയെ ഉൾവലിയാൻ നെടുവീർപ്പിന്റെ കൈത്താങ്ങു തേടി പിന്നാമ്പുറത്തേക്കോടി എച്ചിൽ പാത്രക്കൂനയിൽ വീണുടഞ്ഞു കഞ്ഞിക്കലത്തിൽ കിടന്നു തിളച്ചു ചോറിന്റെ ഉപ്പ് പാകപ്പെടുത്തി പച്ചക്കറികൾക്കൊപ്പം കഴുകി വാലാൻ വെച്ചിട്ടും കുളിച്ചപ്പോൾ സോപ്പു പതയ്ക്കൊപ്പം വീണ്ടും ഒഴുകിയിറങ്ങി അലക്കി വിരിച്ചിട്ട തുണികളിൽ ഉണങ്ങാൻ കിടന്നിട്ടും ഉറങ്ങാൻ കിടന്നപ്പോൾ ജാലകത്തിനപ്പുറം പെയ്ത മഴയ്ക്കൊപ്പം വീണ്ടും ഇടിച്ചുകുത്തി പെയ്തു