ഇരുണ്ട മേഘങ്ങളാൽ നിരന്തരം വലയം ചെയ്യപ്പെടുമ്പോൾ അവൾ മൂകയായിരികും, മൗനം ഉള്ളു നീറ്റി തുടങ്ങുമ്പോൾ പതിയെ അവൾ പെയ്യാൻ തുടങ്ങും, ചാറ്റൽ മഴയിൽ തുടങ്ങി നിശബ്ദം പേമാരിക്കു വഴികൊടുക്കും, കാറ്റും കോളും അവസാനിക്കുന്നിടത്തു കാർമേഘങ്ങൾ വിദൂരമായിത്തുടങ്ങും, ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ വിറയാർന്ന ചുണ്ടുകളിലവൾ ചിരി പടർത്തും , വെള്ളകീറിയ ചാലിലൂടെയുള്ള ഒരു മഴവിൽ പുഞ്ചിരി!
Author: Hima Praveen
മനസ്സ് വല്ലാതെ പിരിമുറുകുമ്പോൾ പതിയെ ആ കായൽക്കരയിലേക്കൊന്നു പോകണം, പാറിപറക്കുന്ന മുടിയിഴകൾ മിഴിയിണകളെ തലോടണം, പാതിയടഞ്ഞ മിഴികളിൽ നേർത്ത മഴതുള്ളികൾ വന്നു ചുംബിക്കണം… ചുംബന മാധുര്യം കൺപീലികളെ മെല്ലെ മെല്ലെ പുണർന്നു കൊണ്ടേയിരിക്കണം.. ഇരുട്ടും കൂരിരുട്ടും കടന്ന് ഒരു നേർത്ത വെയിൽ വെളിച്ചം പതിയെ ഉള്ളിൽ തെളിയാൻ തുടങ്ങും.. ചുട്ടു പൊള്ളിയ കാല്പാദങ്ങളെ തെളിനീരീലങ്ങനെ നീന്തി തുടിക്കാൻ അനുവദിക്കണം.. സ്വർണമീനുകൾ തൻ ചുണ്ടിണകൾക്കു കൊതിയോടെ നുണയാനായ് നിന്നുകൊടുക്കണം… പുഞ്ചിരി പടർത്തിയ കുഞ്ഞുസ്വകാര്യങ്ങൾക്കു സൂഷ്മയോടെ ചെവിയോർക്കണം. ഊതിവീർപ്പിച്ച ബലൂൺ കണക്കെ ഉള്ളിലെ വിങ്ങലുകളെ കാറ്റഴിച്ചു വിടണം, കളകളാരവങ്ങളെ തഴുകിയുറക്കുന്ന കാറ്റിന്റെ തൂവൽ സ്പർശം മനസ്സിന്റെ നീറ്റലിൽ തലോടണം.. മനസ്സിലെ ഭാരം ഒഴിയുന്ന കണക്കെ ശരീരം സ്വയം അലിഞ്ഞൊരു പഞ്ഞിക്കെട്ടിൻ നൈർമല്ല്യമായിത്തീരണം.. പിൻവിളികൾക്ക് കാതോർക്കാതെ, ആശങ്കകൾക്കിടം കൊടുക്കാതെ, നൊമ്പരങ്ങളെ കൂടെ കൂട്ടാതെ, കാറ്റിൽ പാറി പറക്കുന്ന അപ്പൂപ്പൻതാടി പോലെ സ്വയം പറന്നങ്ങനെ ഉയരണം..!
പുലരികളിലെ വെയിലുകളിലും ഇരുളണിയും നറുമലരുപോൽ.. മഴയിതളുകൾ പൊഴിയുമേതോ തളിരണിയാ വീഥിയിൽ.. ഒരു കനലുപോലെ എരിയുമീ നെഞ്ചം നോവുമൊരു തേങ്ങലായ് പെയ്തോ നീ.. കിളികളൊടുവിൽ വഴിതിരയുകയായ് നീളെയകലും നിഴലുപോൽ.. കുളിരലകളും അലയുമിതുപോൽ ദിശയറിയാതെതോ കടലായ്.. ഒരു കഥപോലെ ഓർമ്മകളിൽ, മൊഴിയകന്നു ദൂരെയെവിടെ നീ..
കാണുന്ന സ്വപ്നങ്ങൾക്കൊന്നും അവസാനമുണ്ടായിട്ടില്ല.. മനസ്സിൽ പൂത്തുലഞ്ഞ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ഒരൊറ്റമുണ്ടായിട്ടില്ല.. എന്നിട്ടും ചില ഇഷ്ടങ്ങൾ ഇപ്പോഴും ഇഷ്ടങ്ങളായിത്തന്നെ നിലനിൽക്കുന്നു.. എങ്ങനെയോക്കെ ആവരുതെന്നു ആഗ്രഹിക്കുന്നുവോ, അതേ പാതകളിലേക്ക് തന്നെ ജീവിതം സ്വയം ദിശ മാറിപോകുന്നുവെന്ന തോന്നൽ യാഥാർഥ്യമായികൊണ്ടിരിക്കുകയാണ്.. ഹൃദയത്തിന്റെ അകത്തളങ്ങളിൽ പലപ്പോഴായി മുറിവേൽക്കാറുണ്ട്… ഓരോ നീറ്റൽ അനുഭവപ്പെടുമ്പോഴും കണ്ണുകൾ മാറിനിന്നു കരയാറുമുണ്ട്.. പക്ഷേ ചുണ്ടുകളതാരോടും പറയാറില്ല, പകരം പുഞ്ചിരിച്ചു നിൽക്കും, തന്നെ കളിയാക്കിയവരുടെയും, വേദനിപ്പിച്ചവരുടെയും, പരിഹസിച്ചവരുടെയുമെല്ലാം മുന്നിൽ… കരഞ്ഞുകൊണ്ട് ചിരിക്കുന്ന നിന്നെ ഒരുപാടിഷ്ടമായെന്നു കണ്ണാടി പറഞ്ഞപ്പോൾ ഉള്ളിലാകെ ആത്മവിശ്വാസം തളം കെട്ടി നിന്നു… തളരാതെ മുന്നേറാനുള്ള മനോധൈര്യം കവിഞ്ഞൊഴുകാൻ തുടങ്ങി.. കാലം കരുതിവെച്ച നിന്റെ പുസ്തകത്താളുകളിൽ, നീ കുറിച്ചിട്ട വരികൾക്കും ഒരുനാൾ ജീവനുണ്ടാകുമെന്നാണ് ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെ പ്രതീക്ഷയും കാത്തിരിപ്പും!!!
എനിക്കേറെ പ്രിയപ്പെട്ടവളാണ് ഞാൻ.. എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ.. ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. അറ്റമില്ലാത്ത ആഗ്രഹങ്ങൾക്ക് ചിറകുകളായവൾ .. ഓടിതളർന്നപ്പോൾ താങ്ങും തണലുമായവൾ.. കരഞ്ഞു കലങ്ങിയപ്പോൾ മാടോടക്കി പിടിച്ചവൾ.. നിന്നെയറിയാൻ നിന്നോളം വേറെയാരുമില്ലെന്ന തിരിച്ചറിവ് തന്നവൾ.. അതെ.. അവളാണ്..എനിക്ക് എല്ലാം!
“ധൈര്യമായിട്ടിരിക്ക് ഞാൻ ഉണ്ട് കൂടെ ” ചില ചേർത്തുപിടിക്കലുകളുടെയും ചില ചേർത്തുനിർത്തലുകളുടെയും ആശ്വാസ കരങ്ങളെ വർണിക്കുന്ന ഈ വരികളിൽ, “ഞാൻ ” എന്ന വാക്ക് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത് നമുക്ക് പ്രിയപ്പെട്ട ചിലരെയൊക്കെ കുറിച്ചാണ്.. ജന്മം നൽകിയ മാതാപിതാക്കൾ, തണലായ കൂടെപ്പിറപ്പുകൾ, വഴികാട്ടിയായ ഗുരുക്കന്മാർ, പ്രാണനായ പങ്കാളി, കരുതലേകിയ സുഹൃത്തുകൾ, അങ്ങനെ നമ്മളിൽ അത്രമേൽ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ദൈവത്തിന്റെ ചില പ്രതിരൂപങ്ങൾ. കാപട്യത്തിന്റെ നിഴൽ പോലുമില്ലാതെയവർക്ക് നമ്മുടെ സന്തോഷങ്ങളിൽ പങ്കുചേരാനാകും, അലതല്ലുന്ന സങ്കടങ്ങളിൽ നെഞ്ചോട് ചേർത്തുപിടിച്ചു തലോടാനാകും. പക്ഷെ അതിനേക്കാളുമൊക്കെയപ്പുറം നാം തിരിച്ചറിയാതെ പോകുന്ന ഒരു “ഞാൻ”, നമ്മൾ ഓരോരുത്തരിലും ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് പരമാർത്ഥമായ സത്യം. ഇനി നീ കരയരുതെന്ന് പറഞ്ഞാശ്വസിപ്പിക്കുന്നവർക്കു മുന്നിൽ ഇനി കരയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അത് പ്രാവർത്തികമാക്കുന്നതും നമ്മുടെ ഉള്ളിലെ “ഞാൻ” ആണ്. നീ കുറച്ചു കൂടി പക്വതയിൽ ജീവിക്കണമെന്ന ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് തന്റെയുള്ളിൽ പാകത രൂപപ്പെടുത്തിയെടുക്കുന്നതും ഈ പറയുന്ന “ഞാൻ” ആണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം…
