എനിയ്ക്കു നല്കാൻ നിന്റെ കൈയിലൊരിയ്ക്കലും വറ്റാത്ത നീരുറവയുണ്ടോ സ്നേഹവും കരുതലും മാത്രം അണപൊട്ടിയോഴുകുന്നയമൂല്യമാമൊരു നീരുറവ.
Author: Maya Devi
നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്. മനസ്സിനെയാനന്ദിപ്പിക്കാൻ തേടിയ വഴികളൊക്കെയും മനസ്സിനെ നോവിച്ചപ്പോൾ മടുത്തു മനസ്സ് സ്വയം മരണം വരിച്ചു. മരിച്ച മനസ്സുമായ് ജീവിക്കുന്ന ഒരുകൂട്ടം ജീവച്ഛവങ്ങളുടെ കൂടി ഭൂമിയിത്. ആയുസ്സുമൊത്തം പരിചാരികയെപ്പോലെ പരിസേവ ചെയ്തിട്ടും പരാതി തീരാത്ത കുടുംബബന്ധങ്ങളിൽപ്പെട്ട് പരാതി പോലും പറയുവാനാകാതെ പകച്ചു നിൽക്കുന്ന പാവം പതിസേവകരുടെ കൂടി ഭൂമിയിത്.
എനിയ്ക്കു മുറിയണം വല്ലാണ്ടു മുറിയണം. പ്രണയത്തിൽ മുറിയണം, സ്നേഹത്തിൽ മുറിയണം, വാത്സല്യത്തിൽ മുറിയണം, ഏകാന്തതയിൽ മുറിയണം. മുറിവുകളുടെ അഭാവത്തിലീ ജീവിതമേനിക്കസഹ്യമാകുന്നു. ആഴമേറിയ മുറിവുകളുടെ നോവെന്നെ ജീവിക്കുന്നിപ്പോഴുമെന്നോർമ്മപ്പെടുത്തും. ശിരസ്സിലോ ഭാരം ഞാൻ പേറുന്നേയില്ല. എൻ മനസ്സിന്റെ ഭാരം സഹിക്കുവാനും വയ്യ. എന്നാത്മസംഘർഷങ്ങളെ അടുത്തങ്ങറിയുവാൻ, തളരുന്ന തനുവിതിനെയണച്ചു പിടിക്കുവാൻ, എൻ ഉള്ളിലായാളുന്ന തീയെയണയ്ക്കുവാൻ, നീറുന്ന മുറിവുകളെ ഊതിയാറ്റീടുവാൻ, എന്റെ മനസ്സിന്റെ ഭാരം പകുത്തങ്ങു വാങ്ങുവാൻ എന്നെയറിയുന്ന ഒരു ചുമടുതാങ്ങി വേണം.
പ്രണയത്തെ എഴുതുവാൻ ഭയമാണെനിക്ക്. ഞാൻ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാലോ. വിരഹത്തേയെഴുതാനും ഭയപ്പാടുണ്ടെനിക്ക്. ഞാൻ വിരഹിണിയായങ്ങു ചിത്രീകരിക്കപ്പെടും. സദാചാരബോധത്തിൻ തലപ്പത്തു നിൽക്കുന്ന മലയാളമനസ്സുകളെ ഭയമാണെനിക്ക്. വിരക്തിയെക്കുറിച്ചങ്ങെഴുതിയോ പോയാലോ തലയ്ക്കു വെളിവില്ലയെന്ന സഹതാപം. ഭക്തിയാൽ നാമസങ്കീർത്തനം ചെയ്തെന്നാൽ വ്യക്തമായിട്ടും എന്നെ ആൾദൈവമാക്കിടും. ഭക്തരെക്കൊണ്ടെൻ മുറ്റം നിറഞ്ഞിടും. പത്തുപൈസയ്ക്കും പിന്നെ മുട്ടില്ലൊരിയ്ക്കലും. കാഴ്ചവസ്തുക്കളാലെന്നെയോ മൂടിടും. കാതങ്ങളോളമെൻ ഖ്യാതി പരന്നിടും. പിന്നെ കാലങ്ങളോളം ഞാനെശസ്വിയായ് തീർന്നിടും. അയ്യയ്യോ… മനുഷ്യനായ് ജനിക്കാൻ കഴിഞ്ഞെങ്കിൽ മനുഷ്യനായ് തന്നെ മരിക്കാൻ കഴിയട്ടെ.
മനസ്സേ പൊറുക്കുക നിന്നപരാധി ഞാനിന്ന്. നിന്നാശകളൊന്നുമേ നിറവേറ്റാനാകാത്ത ഹതഭാഗ്യനാണു ഞാൻ. ഇനിയെനിക്കൊരു ജന്മവും വേണ്ട. അതൃപ്തനാമാതമാവിനെ പേറാൻ ദുർബലമാമൊരുടലും വേണ്ട. മെഴുകുതിരിപോലുരുകിത്തീരാൻ ഉറപ്പില്ലാത്തൊരു കരളും വേണ്ട. അടിച്ചമർത്തിയടക്കിപ്പിടിക്കാൻ ചഞ്ചലമാമൊരു മനസ്സും വേണ്ട. അണിഞ്ഞ മുഖംമൂടിയഴിയാതിരിക്കാൻ പുഞ്ചിരി ചൂടുന്ന ചൊടികളും വേണ്ട. പൊയ്മുഖങ്ങളണിഞ്ഞു നിൽക്കുന്നവരെയാനന്ദിപ്പിക്കാൻ ഒരു നാവും വേണ്ട. സ്വയം പ്രകീർത്തിച്ചുയർന്നു പൊങ്ങുന്നവരെ കേട്ടീടാനെനിക്ക്കാതുകളും വേണ്ട. പെയ്തു തോർന്നു തളർന്നു നിൽക്കുന്ന പ്രകാശമറ്റ കണ്ണുകളും വേണ്ട. ചലിച്ചീടാൻ പോലുമനുവാദം കാക്കുന്ന ചങ്ങലയണിഞ്ഞ കാലുകളും വേണ്ട. അഖിലാൺഡകോടി ബ്രഹ്‌മാണ്ഡമടങ്ങിയയീ അനന്തതയിൽ ഞാനലഞ്ഞിടട്ടെ
കല്ലായിതീർന്നൊരഹല്യയ്ക്ക് പാദസ്പർശനത്താലോ മോക്ഷം നൽകി നീ രാമാ. കല്ലതിൽ നിന്നും പുന :സ്ത്രീയായ് ഭവിച്ചതിൻ ശേഷമഹല്യതൻ കഥയെന്തേ പറഞ്ഞീലാ. ചെയ്യാത്ത തെറ്റിനു ശിക്ഷയോ പേറിയൊരാ തപസ്വിനി തന്നുടെ ശിഷ്ടജീവിതമെന്തായി രുന്നിരിക്കാം. പഞ്ചാഗ്നി മധ്യേ പരിശുദ്ധി തെളിയിച്ച വൈദേഹിക്കു വിധിച്ചത് വനവാസംതന്നെ. തെളിവു നിരത്തി വാദിക്കാനറിയാത്ത പാവമഹല്യതൻ ജീവിതമെന്തായോ. ഭഗവാന്റെ പാദത്താൽ അഹല്യയ്ക്കു കിട്ടിയത് മോക്ഷമോ, മുക്തിയോ അതോ കഷ്ടമേറിയൊരു ശിഷ്ടജീവിതമോ?.
എറിഞ്ഞുകൊടുക്കുമപ്പക്കഷ്ണങ്ങൾ പെറുക്കിയെടുത്തു വിശപ്പടക്കുന്നയനുസരണയുള്ള നായ്ക്കുട്ടിയൊന്ന്. നിനച്ചു നോക്കിയാലെത്രയോ ഭാഗ്യവാൻ എറിഞ്ഞു കൊടുക്കുന്നതെച്ചി ലല്ലല്ലോ. അധ്വാനിക്കാതെ കഴിക്കുന്നവനന്നം ഓരോ അരിയും അപമാനഭാരം. കണക്കുകൾ സൂക്ഷിക്കും ഉടയവനാണുള്ളതേൽ അന്നമിറക്കുന്നയോരോ നേരവും അറിയാതെ തന്നങ്ങു തൊണ്ടയിൽ തടഞ്ഞിടും. അഭിമാനമെന്നത് പൊടിക്കെങ്ങാനുണ്ടേൽ അറിയാതെ തന്നങ്ങു ശ്വാസം വിലങ്ങിടും. നിസ്സഹായതയാൽ ജീവൻ നിലനിർത്താൻ തിന്നുന്നതാണേലും ഉള്ളം മുറിച്ചിടും. ജീവിച്ചിരിക്കേ ജീവച്ഛവമായ് മാറിടും.
ഭാരങ്ങളൊക്കെയിറക്കിയോ വച്ച് ഏകിയ ഭാരങ്ങളൊക്കെ കുറച്ച് ഭാരരഹിതയായ് പോകുന്നിതാ ഞാൻ. കാണുന്നിടത്തെല്ലാം ചോരച്ചുവപ്പ് പേടിപ്പെടുത്തുന്ന ചോരച്ചുവപ്പ് നേട്ടങ്ങൾക്കായ് മാത്രം ജീവിക്കുന്നോർക്കുള്ള കോട്ടയായിന്നിതാ ഭൂമിയോ മാറി സ്നേഹരാഹിത്യമതുള്ളൊരാ ഭൂവിതിൽ സ്നേഹം ലഭിപ്പോരത്രേ ഭാഗ്യവാന്മാർ. ആത്മാഭിമാനമടിയറവയ്ക്കാതെയേറ്റം വിനയമായ് ജീവിപ്പതന്തസ്സ്. ആത്മാർത്ഥമായങ്ങു സ്നേഹിച്ചിടുന്നോരെയാത്മാവിനോടങ്ങു ചേർത്തുപിടിക്കുന്നതാഭിജാത്യം വിളിച്ചോതുന്ന കർമ്മം. ഭാഗീരഥിയ്ക്കു പ്രിയമായ് ഭവിച്ചവർ പാടത്തു പൊന്നു വിളയിച്ചെടുക്കുന്നോർ നമ്മുടെ പ്രാണനെ നിലനിർത്താൻ പണിയെടുക്കുന്നവർ അവരെയെന്നെന്നും അന്നദാതാവായിക്കണ്ട് ബഹുമാനം നൽകാൻ മറക്കരുതേയാരും.
മണ്ണിൽ പിറന്നു വീഴുന്നു കടക്കാരായ്. ഭ്രൂണമായ് മാറുവാൻ അച്ഛനാദ്യകടം. മജ്ജയും, മാംസവും രക്തവും നൽകിയുരുവാക്കിയെടുത്തൊരമ്മയ്ക്കുമേ കടം. ആയുസ്സിൽ പാതിയും വിയർപ്പങ്ങൊഴുക്കി വളർത്തിയെടുത്തതിന്നു വീണ്ടുമവർക്കുകടം. വിദ്യയതു വിളമ്പിയീ ജീവന്നെയേറ്റം സ്വാദിഷ്ട മാക്കിയയോരോ ഗുരുക്കൾക്കും വീണ്ടും കടക്കാരായ് മാറുന്നു നമ്മൾ. പാതിവഴിയിൽ പാതിയായ് വന്നവർക്കാകുന്നു പിന്നെ കടക്കാരായ് മാറുന്നെ. ജന്മം കൊടുത്തീടും മക്കളും പിന്നീട് കണക്കു സൂക്ഷിക്കും കടക്കാരായ് മാറുന്നു. അനുതാപപൂർവ്വം ഭാരം ചുമക്കുന്ന ഭൂമി മാതാവിനും കടക്കാരു തന്നെ. കടബാധ്യതയൊന്നും തീർക്കുവാനാകാതെ കടക്കാരായ് തന്നൊടുവിൽ വിടയതും ചൊല്ലുന്നു.
തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ. പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട, അകമേ അമർഷത്തിൻ ഭാരവും പേറേണ്ട. അഴലിന്റെയാഴമനുഭവിച്ചനുഭവിച്ച ഴകിന്റെ ദേവതയായിന്നു മാറി ഞാൻ. അഴലെനിക്കേകിയ അഭിജ്ഞങ്ങളറിഞ്ഞിടൂ. പുഞ്ചിരി മായാത്തചെഞ്ചോടികൾ തന്നു. കരുണ തൻ കടലുള്ള കണ്ണുകളും തന്നു. സ്നേഹത്തിന്നുറവ തുറന്നിങ്ങു തന്നെന്റെ ഹൃദയത്തിന്നാഴത്തിൽ നിന്നുമെന്നഴലുകൾ.
