എറിഞ്ഞുകൊടുക്കുമപ്പക്കഷ്ണങ്ങൾ പെറുക്കിയെടുത്തു വിശപ്പടക്കുന്നയനുസരണയുള്ള നായ്ക്കുട്ടിയൊന്ന്. നിനച്ചു നോക്കിയാലെത്രയോ ഭാഗ്യവാൻ എറിഞ്ഞു കൊടുക്കുന്നതെച്ചി ലല്ലല്ലോ. അധ്വാനിക്കാതെ കഴിക്കുന്നവനന്നം ഓരോ അരിയും അപമാനഭാരം. കണക്കുകൾ സൂക്ഷിക്കും ഉടയവനാണുള്ളതേൽ അന്നമിറക്കുന്നയോരോ നേരവും അറിയാതെ തന്നങ്ങു തൊണ്ടയിൽ തടഞ്ഞിടും. അഭിമാനമെന്നത് പൊടിക്കെങ്ങാനുണ്ടേൽ അറിയാതെ തന്നങ്ങു ശ്വാസം വിലങ്ങിടും. നിസ്സഹായതയാൽ ജീവൻ നിലനിർത്താൻ തിന്നുന്നതാണേലും ഉള്ളം മുറിച്ചിടും. ജീവിച്ചിരിക്കേ ജീവച്ഛവമായ് മാറിടും.
Author: Maya Devi
ഭാരങ്ങളൊക്കെയിറക്കിയോ വച്ച് ഏകിയ ഭാരങ്ങളൊക്കെ കുറച്ച് ഭാരരഹിതയായ് പോകുന്നിതാ ഞാൻ. കാണുന്നിടത്തെല്ലാം ചോരച്ചുവപ്പ് പേടിപ്പെടുത്തുന്ന ചോരച്ചുവപ്പ് നേട്ടങ്ങൾക്കായ് മാത്രം ജീവിക്കുന്നോർക്കുള്ള കോട്ടയായിന്നിതാ ഭൂമിയോ മാറി സ്നേഹരാഹിത്യമതുള്ളൊരാ ഭൂവിതിൽ സ്നേഹം ലഭിപ്പോരത്രേ ഭാഗ്യവാന്മാർ. ആത്മാഭിമാനമടിയറവയ്ക്കാതെയേറ്റം വിനയമായ് ജീവിപ്പതന്തസ്സ്. ആത്മാർത്ഥമായങ്ങു സ്നേഹിച്ചിടുന്നോരെയാത്മാവിനോടങ്ങു ചേർത്തുപിടിക്കുന്നതാഭിജാത്യം വിളിച്ചോതുന്ന കർമ്മം. ഭാഗീരഥിയ്ക്കു പ്രിയമായ് ഭവിച്ചവർ പാടത്തു പൊന്നു വിളയിച്ചെടുക്കുന്നോർ നമ്മുടെ പ്രാണനെ നിലനിർത്താൻ പണിയെടുക്കുന്നവർ അവരെയെന്നെന്നും അന്നദാതാവായിക്കണ്ട് ബഹുമാനം നൽകാൻ മറക്കരുതേയാരും.
മണ്ണിൽ പിറന്നു വീഴുന്നു കടക്കാരായ്. ഭ്രൂണമായ് മാറുവാൻ അച്ഛനാദ്യകടം. മജ്ജയും, മാംസവും രക്തവും നൽകിയുരുവാക്കിയെടുത്തൊരമ്മയ്ക്കുമേ കടം. ആയുസ്സിൽ പാതിയും വിയർപ്പങ്ങൊഴുക്കി വളർത്തിയെടുത്തതിന്നു വീണ്ടുമവർക്കുകടം. വിദ്യയതു വിളമ്പിയീ ജീവന്നെയേറ്റം സ്വാദിഷ്ട മാക്കിയയോരോ ഗുരുക്കൾക്കും വീണ്ടും കടക്കാരായ് മാറുന്നു നമ്മൾ. പാതിവഴിയിൽ പാതിയായ് വന്നവർക്കാകുന്നു പിന്നെ കടക്കാരായ് മാറുന്നെ. ജന്മം കൊടുത്തീടും മക്കളും പിന്നീട് കണക്കു സൂക്ഷിക്കും കടക്കാരായ് മാറുന്നു. അനുതാപപൂർവ്വം ഭാരം ചുമക്കുന്ന ഭൂമി മാതാവിനും കടക്കാരു തന്നെ. കടബാധ്യതയൊന്നും തീർക്കുവാനാകാതെ കടക്കാരായ് തന്നൊടുവിൽ വിടയതും ചൊല്ലുന്നു.
തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ. പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട, അകമേ അമർഷത്തിൻ ഭാരവും പേറേണ്ട. അഴലിന്റെയാഴമനുഭവിച്ചനുഭവിച്ച ഴകിന്റെ ദേവതയായിന്നു മാറി ഞാൻ. അഴലെനിക്കേകിയ അഭിജ്ഞങ്ങളറിഞ്ഞിടൂ. പുഞ്ചിരി മായാത്തചെഞ്ചോടികൾ തന്നു. കരുണ തൻ കടലുള്ള കണ്ണുകളും തന്നു. സ്നേഹത്തിന്നുറവ തുറന്നിങ്ങു തന്നെന്റെ ഹൃദയത്തിന്നാഴത്തിൽ നിന്നുമെന്നഴലുകൾ.
ഉത്തരമില്ലാതൊരായിരം ചോദ്യങ്ങൾ ചിത്തത്തിൽ പേറി നടക്കുന്നു ഞാനിതാ. ഒട്ടു വരക്കാൻ കഴിവതുണ്ടാരുന്നേൽ ചിത്രങ്ങളായങ്ങു കോറിയിട്ടേനെ ഞാൻ. പരിചിതമാം മുഖങ്ങൾക്കിടയിലപരിചിതയായ് കഴിയുന്ന നൊമ്പരം അനുഭവിച്ചങ്ങറിഞ്ഞാലേ തിരിയുള്ളൂ. പറഞ്ഞാലതു വെറും വാമൊഴി മാത്രം.
കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ് കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച പോലും കേൾപ്പിച്ചീടാതെ പാദുകം രണ്ടിനും വിശ്രമമേകി നഗ്നപാദയായ്തന്നങ്ങു പതുങ്ങി നടക്കണം. കാട്ടിലെ മണ്ണിലെൻ പാദം പതിയുമ്പോൾ നാട്ടിലെ മണ്ണിന്റെ മാറ്റമറിയണം. നാട്ടുമൃഗങ്ങൾ നൽകിയൊരോമനപ്പേരായ കാട്ടാളനെന്നവർ ചൊല്ലി വിളിക്കുന്ന കാടിന്റെ മക്കളെ, കള്ളമറിയാത്ത കാട്ടുപൂവുകളെ കണ്ടങ്ങറിയണം അവരുടെയിണ്ടൽ കേട്ടെന്തേലും ചെയ്യാൻ കഴിയണം.
അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.
മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന നിശ്ചലമാം കൃഷ്ണമണികളെ കാണാം. പൊള്ളുന്ന താപത്താൽ വാടിക്കരിഞ്ഞൊരാ പിടയുന്ന പ്രാണനെ പിടിച്ചങ്ങു നിർത്തുവാൻ ഇറ്റു നീർത്തുള്ളിക്കായ് പ്രത്യാശയോടങ്ങു കാർമുകിൽ കൊണ്ടു കറുത്തങ്ങു നിൽക്കുന്ന പാരിന്റെ മക്കളാം പൂച്ചെടികളെ കാണാം. ഇനിയൊരു വസന്തം തിരിച്ചെത്തുമെന്നോർത്ത് ഇരുൾ മൂടിയ വഴികളെ കൊതിയോടെ നോക്കുന്ന ഹൃത്തടത്തിൻ മൃദു സ്പന്ദനം കേൾക്കാം. ആഞ്ഞൊന്നു വീശിയാലാടിയൂലയുമെന്നോർത്തു പേടിച്ച് മന്ദമായ് തഴുകി തലോടി കടന്നുപോം മന്ദമാരുതനെ കാണാം.
ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും. ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല. ഓർത്തുചിരിക്കുവാനുണ്ടാകുമേറെ. അതിലേറെയുണ്ടാകുമോർത്തു കരയാൻ. ഓർമ്മകളിൽ തന്നങ്ങു ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ. ഓർത്തുചിരിക്കുവാനോർത്തു കരയുവാൻ വിട്ടുപിരിഞ്ഞോരെയിടയ്ക്കൊക്കെയോർക്കുവാൻ ഓർമ്മകളെന്നും ജീവിച്ചിരിക്കട്ട.
മോഹങ്ങളും മോഹഭംഗങ്ങളും പേറി മോഹനവാഗ്ദാനങ്ങളിലോ മയങ്ങി മോഹിച്ചതൊന്നുമേ കിട്ടാതെ സ്വയമേ മനസ്സത് നീറിയോ ജീവിച്ചിടുന്നൊരു മോഹിനിമാരേ തിരിച്ചറിഞ്ഞീടൂ നിങ്ങൾ ജീവിത സായാഹ്നമെത്തിടുമ്പോൾ എന്തു ഞാൻ ചെയ്തെന്നു ചിന്തിച്ചിടുമ്പോൾ ഉത്തരം മുട്ടി മനം മടുത്തീടാതെ വ്യർത്ഥമെൻ ജീവിതമെന്നു നിനയ്ക്കാതെ വ്യക്തതയുള്ളൊരു മാർഗ്ഗം കണ്ടെത്തിടൂ ഉത്തമയായൊരു വ്യക്തിയായ് ജീവിക്കൂ.
