Author: Maya Devi

I am mayadevi and I am a housewife Lives in kollam

തിരകളെല്ലാം തീരത്തിന്നരികിലല്ലേ ആഴക്കടലോ അതു ശാന്തമല്ലേ. പ്രകൃതി പ്രക്ഷുബ്ധമായ് മാറുമ്പോൾ മാത്രം തിരമാലയലയടിച്ചങ്ങുയർന്നീടും. ആഴക്കടലിന്നുമാഴത്തിലായങ്ങു ചുട്ടുപൊള്ളിച്ചീടും ലാവയോ പേറുന്ന അഗ്നിപർവതത്തിൻ സമാനമായുള്ളൊരു ഭീതിദമാം ദുരന്തമുണ്ടറിയുമോ. സുനാമിത്തിരയെന്നോരോമനപ്പേരും പേറിക്കൊണ്ടവനെത്ര ജീവനെടുത്തെന്നോ. ശാന്തമായ് കാണുന്നൊരുൾക്കടലു പോലെ ശാന്തത പേറുന്ന മനുഷ്യരുടെയുള്ളിലും അലയടിക്കുന്നുണ്ടാകുമോരോ സുനാമിത്തിരകൾ.

Read More

ഉരുകിയുറഞ്ഞങ്ങു ശിലയായിടുമ്പോൾ പൂജിക്കുവാനോ പൂജാരിമാരെത്തും പൂമാലകൊണ്ടങ്ങു മൂടിമറയ്ക്കും. പൂമൂടൽ തന്നെ ചടങ്ങായ് നടത്തും. അർഘ്യങ്ങൾക്കായി നിവേദ്യവുമെത്തിടും. ആഭരണങ്ങളോ മഴയായി പെയ്തിടും. പരിഹരിക്കപ്പെടാൻ പരാതികളുമായി പതിനായിരങ്ങളോ മുന്നിലുമെത്തിടും. ഹൃദയം മുറിഞ്ഞങ്ങു നോവാൻ തുടങ്ങുമ്പോൾ കൈത്താങ്ങിനായൊരു കൈത്തണ്ട തിരയുമ്പോൾ പരിഹാസവാക്കോതി കല്ലുകളെറിഞ്ഞീടാൻ വ്യഗ്രത കാട്ടീടും മാലോകരെന്തിനാ ശീലയായുറയുമ്പോൾ തേടിയോയെത്തുന്നെ. പച്ചമനുഷ്യനാം ജീവനെക്കാളും മനസ്സു മരിച്ച മനുഷ്യനോ ശ്രേഷ്ഠൻ.

Read More

വായാകുമാവനാഴി തന്നുള്ളിലെ നാവാകും വില്ലിൽ കുലയ്ക്കുന്നത് അത് വാക്കുകളോ അതോ വാളുകളോ. ചെന്നുപതിക്കുന്നിടത്തു തന്നെയത് ചിന്നിച്ചിതറിത്തെറിച്ചങ്ങു പോയിടും. ചിതറിത്തെറിച്ചു കിടക്കുന്നീടത്തൂന്ന് ഹൃദയത്തിൻ ചില്ലുകൾ കണ്ടങ്ങെടുത്തീടാം. ഈ ജിഹ്വ തൻ കേളിയപാരമതു തന്നെ. കൊട്ടിയടച്ചിടാൻ, പൊട്ടിപ്പുറപ്പെടാൻ, ഞെട്ടിത്തരിച്ചീടാൻ, പൊട്ടിത്തകർന്നീടാൻ, കെട്ടുകളറ്റങ്ങു പോയൊരു കൂട്ടത്തെ പെട്ടമേയൊന്നാക്കി പൂത്തുതളിർപ്പിക്കാൻ നിന്നോളം കഴിവിനിയാർക്കുണ്ടെൻ നാവേ. കണ്ണേറും നാവേറും തട്ടാതെ നീ നിന്റെയടച്ചുറപ്പുള്ളൊരാ കോട്ടയിൽ വാണാലും.

Read More

സന്തോഷവാർത്തകൾ കാതുകളിൽ വീഴുമ്പോൾ എന്തുകൊണ്ടാ കണ്ണു കാഴ്ച മറയ്ക്കുന്നെ. പൊട്ടിപ്പൊളിഞ്ഞിട്ടുമൊട്ടിച്ചു ചേർത്തൊരീ പഴയ പിഞ്ഞാണത്തിൻ ദുരവസ്ഥ കണ്ടിട്ടോ അരികിലാണയാൻ മടിച്ചു നീയിക്കാലമത്രയുമെന്നിൽ നിന്നകലേയ്ക്ക് മാറി. മിഴികളിലെ പേമാരിയൊഴിയാതിരുന്നിട്ടും മനമിതിലെ കനലെന്നെ ചുട്ടുപൊള്ളിച്ചിട്ടും കനിവുകാട്ടാതെ നീയകലത്തായ് നിന്നില്ലേ. ഒടുവിൽ നിൻ കരളലീവു കാട്ടീടുമ്പോൾ തേൻമൊഴികളായ് നീയെന്റെ കാതുകളിൽ വീഴുമ്പോൾ എന്റെ മിഴികളുതിർക്കുന്ന മൊഴികൾ തൻ പേരോ സന്തോഷാശ്രുക്കൾ.

Read More

കാണുന്നതൊക്കെയും കള്ളങ്ങളാണെന്നേ കാഴ്ച മറച്ചീടാൻ കാട്ടും കാപട്യങ്ങൾ മാനായി വന്നൊരു മാരീചനെപ്പോലെ മാനിനിമാരുടെ മനം ഭ്രമിപ്പിക്കാനായി മായ കാട്ടീടുന്ന മാനുഷ ജന്മങ്ങൾ. കേൾക്കുന്നതൊക്കെയും പൊള്ളത്തരങ്ങളും. കാതിന്നു സൗഖ്യമോയേകീടുവാനായി കാതരയായങ്ങു മാറ്റുവാനായി കെട്ടിച്ചമയ്ക്കുന്ന പൊള്ളത്തരങ്ങളും. കാലങ്ങളേറെക്കഴിയേണ്ടയിപ്പോൾ ആ തിരശ്ശീലയങ്ങു മാറിക്കഴിയുമ്പോള- വിടെത്തെളിഞ്ഞിടും ശരിയായ രൂപം. അല്ലെങ്കിലോ അത് കാലം തെളിയിക്കും

Read More

പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു മണ്ണിൽ കിടക്കുന്നു. താതനായ് കണ്ടൊരു കശ്മലൻ നിന്റെയാ പിഞ്ചുപൂമേനിയിൽ തൻ കാമമോ തീർത്തില്ലേ. പെട്ടെന്ന് ഞെട്ടറ്റ് വീണൊരെൻ പൂമൊട്ടേ നിന്റെ കഷ്ടമീയമ്മയെ ചുട്ടുപൊളിക്കുന്നു. പെണ്ണായീയൂഴിയിൽ വന്നു പിറന്ന നിൻ പെണ്ണുടൽ തന്നെ നിന്നെ ഹോമിച്ചല്ലോ. നിത്യമാം ദുഃഖത്തെയമ്മമാർക്കേകി നിത്യതയിലേയ്ക്ക് നീയും മറഞ്ഞല്ലോ.

Read More

മത്സരിക്കാനോ ഞാനില്ല മാനവാ മത്സരിച്ചു പഴക്കമെനിക്കില്ല മത്സരിച്ചു നേടിയതൊന്നുമേയെന്റെ കൈയിലിരിപ്പതുമില്ലില്ല. മത്സരം തന്നെയല്ലേയീ ലോകത്ത് നേടുവാനായുള്ളൊരു മത്സരം. നേട്ടമോ കൈയിലാക്കാനായിന്നിതാ വേട്ടയാടിടുന്നു രാഷ്ട്രങ്ങൾ. വേട്ടയാടപ്പെടുന്നതോ പാവം നിസ്സഹായത പേറുന്ന ജന്മങ്ങൾ സ്വല്പനേരം നീ നിന്നെയങ്ങോർത്തിടൂ, ഓട്ടമോടുന്നതല്പം നിറുത്തിടൂ ഒട്ടു ശ്വാസം നന്നായെടുത്തിടൂ, അല്പനേരം നിന്നുള്ളു കുളിർക്കട്ടെ. നിത്യയാത്രയ്ക്ക് പോകാനൊരുങ്ങുമ്പോൾ കെട്ടു ഭാണ്ഡം നീ നന്നായൊരുക്കണേ മത്സരിച്ചു നീ നേടിയതെല്ലാമേ നഷ്ടമാകാതെ കൊണ്ടങ്ങു പോകണേ.

Read More