കാണുന്നതൊക്കെയും കള്ളങ്ങളാണെന്നേ കാഴ്ച മറച്ചീടാൻ കാട്ടും കാപട്യങ്ങൾ മാനായി വന്നൊരു മാരീചനെപ്പോലെ മാനിനിമാരുടെ മനം ഭ്രമിപ്പിക്കാനായി മായ കാട്ടീടുന്ന മാനുഷ ജന്മങ്ങൾ. കേൾക്കുന്നതൊക്കെയും പൊള്ളത്തരങ്ങളും. കാതിന്നു സൗഖ്യമോയേകീടുവാനായി കാതരയായങ്ങു മാറ്റുവാനായി കെട്ടിച്ചമയ്ക്കുന്ന പൊള്ളത്തരങ്ങളും. കാലങ്ങളേറെക്കഴിയേണ്ടയിപ്പോൾ ആ തിരശ്ശീലയങ്ങു മാറിക്കഴിയുമ്പോള- വിടെത്തെളിഞ്ഞിടും ശരിയായ രൂപം. അല്ലെങ്കിലോ അത് കാലം തെളിയിക്കും
Author: Maya Devi
പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു മണ്ണിൽ കിടക്കുന്നു. താതനായ് കണ്ടൊരു കശ്മലൻ നിന്റെയാ പിഞ്ചുപൂമേനിയിൽ തൻ കാമമോ തീർത്തില്ലേ. പെട്ടെന്ന് ഞെട്ടറ്റ് വീണൊരെൻ പൂമൊട്ടേ നിന്റെ കഷ്ടമീയമ്മയെ ചുട്ടുപൊളിക്കുന്നു. പെണ്ണായീയൂഴിയിൽ വന്നു പിറന്ന നിൻ പെണ്ണുടൽ തന്നെ നിന്നെ ഹോമിച്ചല്ലോ. നിത്യമാം ദുഃഖത്തെയമ്മമാർക്കേകി നിത്യതയിലേയ്ക്ക് നീയും മറഞ്ഞല്ലോ.
മത്സരിക്കാനോ ഞാനില്ല മാനവാ മത്സരിച്ചു പഴക്കമെനിക്കില്ല മത്സരിച്ചു നേടിയതൊന്നുമേയെന്റെ കൈയിലിരിപ്പതുമില്ലില്ല. മത്സരം തന്നെയല്ലേയീ ലോകത്ത് നേടുവാനായുള്ളൊരു മത്സരം. നേട്ടമോ കൈയിലാക്കാനായിന്നിതാ വേട്ടയാടിടുന്നു രാഷ്ട്രങ്ങൾ. വേട്ടയാടപ്പെടുന്നതോ പാവം നിസ്സഹായത പേറുന്ന ജന്മങ്ങൾ സ്വല്പനേരം നീ നിന്നെയങ്ങോർത്തിടൂ, ഓട്ടമോടുന്നതല്പം നിറുത്തിടൂ ഒട്ടു ശ്വാസം നന്നായെടുത്തിടൂ, അല്പനേരം നിന്നുള്ളു കുളിർക്കട്ടെ. നിത്യയാത്രയ്ക്ക് പോകാനൊരുങ്ങുമ്പോൾ കെട്ടു ഭാണ്ഡം നീ നന്നായൊരുക്കണേ മത്സരിച്ചു നീ നേടിയതെല്ലാമേ നഷ്ടമാകാതെ കൊണ്ടങ്ങു പോകണേ.
