ഈശ്വരാ മണി പന്ത്രണ്ടാകാറായി ഒരു പണിയും തീർന്നിട്ടില്ല. ചോറാണേൽ അടുപ്പിൽ കിടന്നു തിളക്കുന്നുള്ളു. അപ്രതീക്ഷിതമായി പെയ്ത മഴകാരണം വിറകെല്ലാം നനഞ്ഞു കിളിർത്തു കത്തിപ്പിടിക്കാനും സമയമെടുക്കുന്നു. കൃത്യം ഒരുമണിക്ക് എത്തുമെന്ന് വിളിച്ചു പറഞ്ഞ കൂട്ടുകാർക്ക് എന്തു വിളമ്പുമെന്ന ആശങ്കയിൽ നിൽക്കുമ്പോൾ കെട്ടിയോന്റെ ഫോൺ . “ആ ചെക്കന്റെ കയ്യിൽ കുറച്ചു പുഴമത്സ്യം കൊടുത്തിട്ടുണ്ട് അതും കൂടി വറുത്തേക്കു” ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയിൽ ക്ലോക്കിലെ സൂചികളെ നോക്കി നീരസത്തോടെ പറഞ്ഞു നിങ്ങൾക്കൊക്കെ കൃത്യ സമയത്തു ചലിച്ചാൽമതിയല്ലോ അതിനൊപ്പം ചലിക്കാൻ പറ്റാത്ത എന്നെപ്പോലുള്ള വീട്ടമ്മമാരെ കുറിച്ചൊന്നും ഓർക്കണ്ടല്ലോ 😏😏.. റംസീന നാസർ
Author: Ramzeena Nasar
സ്കൂൾ വരാന്തയിൽ ആദ്യദർശനത്തിൽ തന്നെ അവളോടു തോന്നിയ ആകർഷണം, അവനിലൊരു കാമുകൻ ജനിക്കുകയായിരുന്നു. അതുവരെയില്ലാത്ത വികാര വിക്ഷോഭങ്ങളിലൂടെ അവന്റെ മനസ്സു കടന്നു പോയി. അന്നുമുതൽ അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുതുടങ്ങി. അവളോടൊത്തുള്ള വിവാഹവും അവൾ തന്റെ കുഞ്ഞിനു ജന്മം കൊടുക്കുന്നതുവരെ അവൻ സ്വപ്നം കണ്ടു. പിന്നീടുള്ള അവന്റെ ദിനങ്ങൾ അവളെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവിൽ അവളോടുള്ള തന്റെ ഇഷ്ടം ഉള്ളുതുറന്നു പറഞ്ഞ ദിനം നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരുന്നപ്പോൾ, അവളുടെ വ്യക്തിതാല്പര്യത്തെ ബഹുമാനിച്ചു അവൾക്കായി കാത്തിരുന്നു. കാലവും കോലവും മാറി കാമുകന്മാരും മാറി. ആസിഡ് ഒഴിച്ചു വികൃതമാക്കുന്നതും പെട്രോൾ ഒഴിച്ചു കത്തിക്കുന്നതും പ്രണയം നിഷേധിച്ചതിന്റെ പേരിൽ കുത്തികൊലപ്പെടുത്തുന്നതും ആധുനിക കാമുകന്മാരുടെ വിനോദങ്ങളായി മാറി . പ്രണയത്തെ അമൃതായും പ്രണയിനിയെ ദേവതയായും അവൾക്കായി സ്വന്തം രക്തത്തിൽ ചാലിച്ചെഴുതിയ പ്രണയലേഖനങ്ങളും പ്രണയ സാഫല്യത്തിനായി ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചിരുന്ന കാമുകന്മാരും ഇന്നു അന്യമായി. റംസീന നാസർ
സ്വന്തമെന്നു കരുതിയവരും ഹൃദയത്തോടു ചേർത്തുനിർത്തിയവരും മുഖം തിരിച്ചു നടന്നകന്നു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ. പണത്തിനും പദവികൾക്കും ബന്ധങ്ങൾക്കുമപ്പുറം ഒരു ലോകമുണ്ട്. നമുക്കു സ്വന്തമായി നമ്മൾ മാത്രമുള്ളുവെന്ന തിരിച്ചറിവിന്റെ ലോകം. ബാക്കിയെല്ലാം താൽക്കാലിക നേട്ടങ്ങൾക്കായി കാണിച്ചിടുന്ന പ്രഹസനങ്ങൾ മാത്രം . റംസീന നാസർ
നീയും ഞാനും ഒന്നിച്ചു പണിതുയർത്തിയ സ്നേഹത്തിന്റെ പളുങ്കുകൊട്ടാരമായിരുന്നു നിന്റെയും എന്റെയുമെന്ന വാക്കിനാൽ തകർന്നു വീണത് . അന്നുമുതൽ അറ്റു പോയതു നമ്മൾ പരസ്പരം നെയ്തെടുത്ത വിശ്വാസത്തിന്റെ നൂലിഴകളായിരുന്നു . റംസീന നാസർ
പ്രഭാത പ്രാർത്ഥന കഴിഞ്ഞു ഉമ്മറത്തെ തിണ്ണയിൽ പഠിക്കാനിരിക്കുന്ന എനിക്കെന്നും ശകുനം വെല്ലുപ്പയായിരുന്നു. അതിനൊരു പ്രത്യേക ഐശ്വര്യവുമുണ്ടായിരുന്നു. പള്ളിയിൽ പോയി പ്രഭാത പ്രാർത്ഥനയും കഴിഞ്ഞു അടുത്തുള്ള ചായപ്പീടികയിൽ കയറി ഒരു ചായകൂടി കുടിച്ചാലേ വെല്ലുപ്പാടെ പ്രഭാതം ശുഭമാകു. ഒറ്റമുണ്ടും തോളിലിട്ടു ഇടവഴിയിലൂടെ നടന്നുവരുന്ന വെല്ലുപ്പയെ കാണുന്നമാത്രയിൽ ഞാൻ അടുത്തേക്കോടും. അരയിലെ പച്ചനിറത്തിൽ വീതിയുള്ള അരപ്പട്ടയിൽ എനിക്കുള്ള വിഹിതമുണ്ടാകും അതിനു വേണ്ടിയുള്ള പാച്ചിലാണ് ഞാൻ. കയ്യിൽകിട്ടിയത് അപ്പാടെ വായിലിട്ട് വെല്ലുപ്പാടെ കയ്യിൽ തൂങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എന്നും ഒരു ഉപദേശമുണ്ട്. ”നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിക്കണം എന്റെ മോൾ. വെല്ലുപ്പാക്ക് ആയ കാലത്തു പഠിക്കാനും എഴുതാനുമൊന്നും പറ്റിയില്ല കുഞ്ഞുനാളിൽ തന്നെ കുടുംബപ്രാരാബ്ദം തലയിലായതല്ലേ പഠിക്കാനും എഴുതാനുമൊക്കെ ഒരു യോഗം വേണം”. നിറയെ നഷ്ടബോധമായിരുന്നു വെല്ലുപ്പടെ വാക്കുകളിൽ. അതെ വെല്ലുപ്പ പ്രായം തൊണ്ണൂർ കടന്നെങ്കിലും അതിന്റെ ക്ഷീണമോ അവശതയോ ഇല്ലായിരുന്നു ആ മുഖത്ത്. രക്തസമ്മർദ്ദമോ ഷുഗറോ വല്ലുപ്പയെ എത്തിനോക്കിയിരുന്നില്ല. പണ്ടത്തെ വിഷമടിക്കാത്ത ഭക്ഷണത്തിന്റെ…
എന്റെ ഹൃദയത്തിൻ പൂന്തോപ്പിൽനിന്നു പറിച്ചെടുത്ത മോഹത്തിൻ പനിനീർപൂക്കൾക്ക്. നിന്റെ പ്രണയത്തിൻ വർണ്ണമായിരുന്നു. നിന്റെ ഓർമ്മകളുടെ സുഗന്ധമായിരുന്നു. നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വസന്തമായിരുന്നു. നാം നെയ്തെടുത്ത മോഹങ്ങളുടെ പൂക്കൾകൊട്ടാരമായിരുന്നു. സഫലമാകാത്ത പ്രണയത്തിന്റെ വാടിയ പനിനീർചെണ്ടുകളായിരുന്നു. റംസീന നാസർ
തൊണ്ട വരണ്ടുണങ്ങി എന്റെ കവിൾത്തടം നനഞ്ഞുതിർന്നു. നിന്നെ സ്നേഹിച്ച തെറ്റിൻ ശാപമോ ! നീ തീർത്തുപോയൊരീ ഏകാന്തത. വാടിക്കരിഞ്ഞുപോയ് എന്റെ മോഹങ്ങളും. കണ്ണീരിലായെന്റെ കുഞ്ഞുസ്വപ്നങ്ങളും. നിന്റെ ഓർമ്മതൻ തടവറയിൽ കഴിയുന്നു ഞാനൊരു ഭ്രാന്തിയായി. ഒരു ജന്മംകൂടെ നീ എനിക്കേകുക എന്റെ സ്വപ്നങ്ങൾ സായൂജ്യമാക്കാൻ. കാത്തിരിപ്പു ഞാനെൻ ഉമ്മറപ്പടിയിൽ വൃഥാ – നീ തീർത്തുപോയ തടവറയിൽ. റംസീന നാസർ
നിണം ചാലിച്ചെഴുതിയിരുന്ന പ്രണയലേഖനങ്ങൾക്ക് ആത്മാർത്ഥയുണ്ടായിരുന്നു അവ കാവ്യാത്മകമായിരുന്നു. ഇന്നു കമിതാക്കൾ നിണമൊഴുക്കുന്നത് അത്രയും കാവ്യാത്മകമായ അതേ പ്രണയത്തിനു തന്നെ. റംസീന നാസർ
ആത്മാർഥമായി പ്രണയിച്ചവനും ഹൃദയം പകുത്തു നൽകിയവനും . അവളുടെ ശരീരത്തെ ആയിരുന്നു. പരിശുദ്ധ പ്രണയമെന്നത് കേവലം മാംസനിബിഢമായി മാറിയ ഈ കലികാലമെത്ര ദുസ്സഹം. റംസീന നാസർ
എനിക്കു പ്രിയമുള്ള ഓർമ്മകൾ സമ്മാനിച്ചവള്‍. നൊമ്പരത്തിൽ ചേർത്തു പിടിച്ചവൾ. സന്തോഷത്തിൽ മതിമറന്നു ചിരിച്ചവള്‍. ഞാൻ പേറുന്ന ഭാരങ്ങൾക്ക് കൈത്താങ്ങു നൽകുന്നവൾ. എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റിയവൾ. എന്റെ ജീവനു വർണ്ണം നൽകുന്നവൾ. എന്റെ ജീവന്റെ പാതിയായവൾ. എന്റെ ഹൃദയത്തിൻ കാവൽക്കാരി, എന്റെ സ്വന്തം പ്രിയതമ. റംസീന നാസർ
