സൗജന്യമായി നൽകാനും വാങ്ങാനും പറ്റുന്ന ഒന്നേയുള്ളു ഭൂമിയിൽ, പവിത്രമായ സ്നേഹം. അതിൽ ഏറ്റവും മൂല്യം മാതൃ സ്നേഹം തന്നെ. തന്റെ ചോരയത്രേ മുലപ്പാലിൻ രൂപത്തിൽ സൗജന്യമായ് കൊടുത്തത്രയും. റംസീന നാസർ
Author: Ramzeena Nasar
കുഞ്ഞുനാളിൽ കുട്ടിക്കുറുമ്പ് കാണിക്കുമ്പോൾ ‘അമ്മ നൽകിയ ഓമനത്തമുള്ള അടികൾ. സഹോദരങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ അമ്മ നൽകിയ ശാസനയുള്ള അടികൾ. സ്കൂളിൽ അധ്യാപകർ നൽകിയ തിരിച്ചറിവിനുള്ള അടികൾ. നോവ് മാറിയപ്പോൾ അവയെല്ലാം മധുരിക്കുന്ന ഓർമ്മകളായ്. പക്ഷേ ചെയ്യാത്ത തെറ്റിനു വേണ്ടി ഏറ്റു വാങ്ങിയ അടികളൊന്നും നോവ് മാറിയിട്ടും നൊമ്പരമുള്ള ഓർമ്മകളായ് ഉള്ളിൽ തങ്ങിനിൽപ്പു. റംസീന നാസർ
സുരക്ഷ എന്ന വാക്ക് പലപ്പോഴും വിരോധാഭാസം ആവുന്നുണ്ടോന്ന് തോന്നാറുണ്ട് പലപ്പോഴും? ഒരിടത്തു സ്ത്രീ സുരക്ഷയെ പറ്റി വാതോരാതെ സംസാരിക്കുകയും മാധ്യമ ചർച്ചയും സ്റ്റാറ്റസുകളുമിട്ട് സമൂഹത്തെ ഉണർത്തുമ്പോൾ, മറ്റൊരിടത്തു ബാലിക മുതൽ വൃദ്ധസ്ത്രീകൾ വരേ തെല്ലും സുരക്ഷയില്ലാതെ പീഡിതരാവുന്നു . അവർക്ക് വേണ്ടി സംസാരിക്കുന്നവരെ ഫെമിനിച്ചി എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നു. കൊല ചെയ്യപ്പെട്ടവനേക്കാൾ പരിഗണന കൊന്നവന് ലഭിക്കുന്നു. അവൻ സുരക്ഷയോടെ ജയിലിൽ തിന്നും കുടിച്ചും വാഴുന്നു. അമ്മയുടെ ഗർഭപാത്രം മാത്രമേ കുഞ്ഞേ നിനക്ക് സുരക്ഷ നൽകു എന്നു പാടിപ്പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . റംസീന നാസർ
അന്നും ഉറക്കത്തിൽ ഉച്ചത്തിൽ നിലവിളിച്ചു ഞെട്ടിയുണർന്നു. ഭയം ഉണർച്ചയിലും അവളെ പിൻതുടർന്നുകൊണ്ടേയിരുന്നു. കണ്ണടച്ചാലും തുറന്നാലും പാൽമണം മാറാത്ത തന്റെ കുഞ്ഞനിയന്റെ ചേതനയറ്റ ശരീരം മാത്രം. അതേ, കൂട്ടത്തോടെ കടിച്ചു പറിച്ചെടുത്തു അവനെ, ഭ്രാന്ത് പിടിച്ച തെരുവ് പട്ടികൾ. അവന്റെ കുഞ്ഞിളം മേനിയിലെ ചോരപ്പാടുകളും കടിച്ചു പറിച്ചു തൂങ്ങിക്കിടക്കുന്ന മാംസ കഷ്ണങ്ങളും ഇന്നവളുടെ പേക്കിനാവായി മാറിയിരിക്കുന്നു . റംസീന നാസർ
കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറുന്ന മനസ്സുമായി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷേ നിദ്ര കൺപോളകളെ തഴുകുന്നു പോലുമില്ലായിരുന്നു . നൊന്തുപെറ്റ മക്കളെയും സ്നേഹനിധിയായ ഭർത്താവിനെയും വിട്ട് ഇന്നലെ ഫേസ്ബുക്കിൽ കണ്ടവനുമായി ഇറങ്ങിപ്പോന്നു അവന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവളെ തെരുവിലേക്ക് ഇറക്കിവിട്ടു . ആത്മത്യ ചെയ്യാൻ പുഴയിലേക്ക് എടുത്തു ചാടിയ അവളെ പിന്നിൽ നിന്നും വലിച്ചു മാറ്റി അവളോട് ക്ഷമിച്ച തന്റെ ഭർത്താവിന്റെ സ്നേഹം ഒരു നിമിഷത്തേക്ക് മറന്നതിന്റെ നീറ്റൽ അവളുടെ നെഞ്ചിൽ പുകഞ്ഞു കൊണ്ടേയിരുന്നു . റംസീന നാസർ
ജീവിതത്തിന്റെ കണക്ക് പുസ്തകം ഒന്ന് ഓഡിറ്റ് ചെയ്തു നോക്കിയതാ. എങ്ങനെ നോക്കിയിട്ടും ടാലിയാവാത്ത ബാലൻസ്ഷീറ്റായിരുന്നു. ഒടുവിൽ കണ്ടെത്തിയത് കൊടുത്ത സ്നേഹമൊന്നും തിരിച്ചു കിട്ടിയില്ല മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടമായിരുന്നു കണക്കിൽ. തന്റെ ചോര വിയർപ്പാക്കി എല്ലാവർക്കും വേണ്ടി പണിചെയ്തു ആരോഗ്യം നഷ്ടമായതും സ്വന്തമായി ഒരു കുടുംബം പോലും ഇല്ലാതെ കടുത്ത ഏകാന്തത മാത്രം ശിഷ്ടം. റംസീന നാസർ
ജീവിതം പ്രതിസന്ധിയുടെ ആഴച്ചുഴിയിലേക്ക് മുങ്ങാംങ്കുഴിയിടുമ്പോൾ ചെറുവിരൽ തന്നു താങ്ങി നിർത്താൻ ദൈവദൂതനെപോൽ ഒരാളെങ്കിലും പ്രത്യക്ഷപ്പെടുമ്പോൾ ലഭിച്ചിടും ആശ്വാസത്തേക്കാൾ മറ്റൊന്നുമില്ല ഉലകിൽ. റംസീന നാസർ
ജീവിതത്തിൽ ഏറ്റവും മോശമായ അവസ്ഥയിൽ കൂടെയുണ്ടാവുമെന്ന് പറഞ്ഞും വിശ്വസിപ്പിച്ചും നമ്മുടെ മനസ്സിന്റെ അടിവേര് വരേ മലർക്കേ തുറപ്പിച് ഒടുവിൽ പറഞ്ഞകാര്യങ്ങളിൽ പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർത്തു പലരുടെയും മുന്നിലേക്ക് വിളമ്പിവെച്ചും നാമറിയാതെ നമുക്കിട്ട് പണി തരുന്ന കാപട്യതയുടെ മൂടുപടമണിഞ്ഞ കൂട്ടുകാരെ ലഭിക്കുന്നത്രെ ഇക്കാലത്തെ ഏറ്റവും വലിയ പണി കിട്ടൽ. റംസീന നാസർ
അടുക്കളയെന്ന നാല് ചുമരുകളുള്ള യുദ്ധഭൂമിയിൽ സ്വന്തം മോഹങ്ങളെയും സ്വപ്നങ്ങളെയും മറ്റാരുടെയൊക്കെ സന്തോഷങ്ങൾക്കായി സ്വയം സമർപ്പിച്ച ജീവിക്കുന്ന ചാവേറുകളാണ് ഇന്നും ഏതാനും അമ്മമാർ. റംസീന നാസർ
മൂക്കൊലിപ്പിച്ചു നിറം മങ്ങി മുഷിഞ്ഞ വസ്ത്രമിട്ട് ഭിക്ഷക്കെത്തിയ ആ കുഞ്ഞു പെൺകിടാവിനെ കണ്ടതും ആ വഴി കടന്നു പോയ കാറിൽ നിന്നും അവളുടെ സമപ്രായക്കാരി വിളിച്ചു പറഞ്ഞു “അയ്യേ”. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നതാവാം അവൾക്ക് അറപ്പുളവായത്. പക്ഷേ ഹൃദയം കൊണ്ട് അവൾ സമ്പന്നയായിരുന്നു. തനിക്ക് കിട്ടിയ ഭിക്ഷയുടെ പങ്ക് തന്റെ കൂട്ടുകാർക്കൊപ്പം സ്നേഹത്തോടെ വീതിച്ചപ്പോൾ അവൾ അതീവ സന്തോഷവതിയായിരുന്നു . റംസീന നാസർ
