കാലത്തിന്റെ വിധി സമ്മാനിച്ച ഇന്നലെകളുടെ നോവോർമ്മകളെ മറന്നിടാം. പകരം ഇന്നിന്റെ സന്തോഷങ്ങൾക്കായി ജീവിതത്തെ പരിഗണിക്കാം. കാരണം ഇന്നിന്റെ സന്തോഷങ്ങൾക്ക് മാത്രമേ, നാളെയുടെ ഓർമ്മകൾക്ക് സുഗന്ധം പകരാനാകു. റംസീന നാസർ
Author: Ramzeena Nasar
വേനലും വർഷവും ശിശിരവും താണ്ടി വർഷങ്ങൾ ഒരുപാട് കടന്നു പോയി. ചുമരിലെ കലണ്ടർ ഓരോ വർഷവും മാറ്റിയിടുമ്പോഴും അറിഞ്ഞില്ല. സ്വന്തത്തിനു വേണ്ടി ഒന്നും നേടിടാതെ പൊഴിഞ്ഞു വീണത് ആയുസ്സിന്റെ മുക്കാൽ പങ്കുമാണെന്ന്. നിഷ്ക്രിയമായ് പൊഴിഞ്ഞു വീണ വർഷങ്ങളോര്‍ത്ത് വിലപിച്ചിടാതെ, സ്വന്തം ആത്മാവിന്റെ ആഹ്ളാദത്തിനുതകും വിധം പ്രവർത്തി മണ്ഡലങ്ങളെ സജീവമാക്കാൻ ശ്രമിച്ചിടാം വരും വർഷങ്ങളെങ്കിലും. റംസീന നാസർ
പ്രതീക്ഷയെന്ന കച്ചിതുരുമ്പാണ് ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം. അസ്തമയത്തിന് ഉദയമുണ്ടെന്ന പ്രതീക്ഷ. രാത്രിക്ക് പകൽവരുമെന്ന പ്രതീക്ഷ. ഇരുളിന് വെളിച്ചമുണ്ടെന്ന പ്രതീക്ഷ. ദുഃഖത്തിന് ഒരുനാൾ സുഖം വരുമെന്ന പ്രതീക്ഷ. പരാജയം വിജയത്തിന്റെ പടികളാണെന്ന പ്രതീക്ഷ. ആയുസ്സില്ലെന്ന് ഡോക്ടർ വിധിയെഴുതിയ രോഗിപോലും, തന്റെ അവസാന ശ്വാസം വരേ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ വിടചൊല്ലിടും. ഒരു ഇറക്കത്തിന് ഒരുനാൾ കയറ്റമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ ജീവിച്ചിടുകിൽ ലഭിച്ചിടും സുഖം മനമതിൽ ജീവിച്ചിടും കാലമത്രയും. റംസീന നാസർ
നാരിയായ് പിറന്നതിന്റെ പേരിൽ പിറവിയിൽ തന്നേ വിവേചനം അനുഭവിക്കേണ്ടി വന്നവള്‍. പിന്നീട് അവൾക്ക് പിറന്നത് മൂന്നും പെണ്മക്കൾ ആയതിന്റെ പേരിൽ വീണ്ടും പരിഹാസം ഏറ്റുവാങ്ങിയപ്പോൾ അവൾ മനസ്സ് കൊണ്ട് പ്രതിജ്ഞയെടുത്തു. ഇനിയൊരു കുഞ്ഞും പിറവിയുടെ പേരിൽ അനീതി നേരിടരുതെന്ന്. തന്റെ മൂന്ന് പെൺമക്കളെയും പഠിപ്പിച്ചു പ്രാപ്തരാക്കി. സ്വന്തം നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യക്തികളാക്കി. വിവാഹ പ്രായംകഴിഞ്ഞ അവരേ കെട്ടിക്കാതെ അഴിഞ്ഞാടാൻ വിടുന്നവളെന്ന് പറഞ്ഞു വീണ്ടും സമൂഹം അവളെ വേട്ടയാടിയപ്പോൾ അവൾ തല ഉയർത്തി നിന്ന് പ്രതികരിച്ചു. തന്റെ മക്കളേ വേട്ടയാടാൻ വന്ന സമൂഹത്തോട് അവൾ ഉറക്കേ വിളിച്ചു പറഞ്ഞു. “അവർ ഞാൻ നിതിപോൽ കാത്തു സൂക്ഷിച്ച മാണിക്യങ്ങൾ ഒരു കരിനാഗത്തിന്റെയും ദംഷ്ട്രക്കുള്ളിലും കുരുങ്ങി അവസാനിക്കാൻ ഉള്ളവരല്ല”. മക്കളെ സ്ത്രീധനം വാങ്ങാതെ കെട്ടുന്നവർക്ക് മാത്രം വിവാഹം ചെയ്തു കൊടുക്കൂ എന്ന തന്റെ പ്രതിജ്ഞയിൽ നിന്നും തെല്ല് പോലും തെന്നിമാറാതെ , മൂന്ന് പെൺപിറവികളോടൊപ്പം അവൾ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കുന്നു.…
കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന പോലെ കാക്കക്കും പൂച്ചക്കും കൊടുക്കാതെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു വളർത്തിയ കുഞ്ഞുങ്ങളാണ്. പിന്നീട് സ്ത്രീധനമെന്ന മഹാവിപത്ത് മൂലം ഭർതൃവീട്ടിലെ പീഡനം താങ്ങാനാവാതെ ഒരുമുഴം കയറിലോ ഒരുതുള്ളി വിഷത്തിലോ പിടഞ്ഞു മരിക്കുന്ന ഓരോ പെൺജീവനുകളും . റംസീന നാസർ
ദുഃഖത്തിന്റെ ഇരുൾ കൊണ്ട് മറക്കപ്പെട്ട ചില മനസ്സുകളിലേക്ക് സാന്ത്വനത്തിന്റെ ദൈവദൂതനെ പോൽ ചിലർ കടന്നുവരും. തരിശായ് വരണ്ട ഭൂമിയിലേക്ക് കാരുണ്യത്തിന്റെ നീരുറവയായ് വരുന്ന ദൈവം പോലുള്ള മനുഷ്യർ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഏറേ അനുഗ്രഹീതർ. റംസീന നാസർ
വീഞ്ഞ് പോലെ ലഹരി നൽകുന്നതാണ് ചില സ്നേഹ ബന്ധങ്ങൾ. പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന പകരുംതോറും സിരകളെ മത്തുപിടിപ്പിക്കുന്ന അവരുടെ ഇല്ലായ്മയിൽ മനസ്സിനെ ഉന്മാദത്തിലെത്തിക്കുന്ന ഒടുവിൽ പ്രണയത്തിന്റെ പാരമ്യതയിൽ പരസ്പരം അലിഞ്ഞു ചേർന്ന് ഒന്നാകുന്ന വീഞ്ഞിനേക്കാൾ മധുരിതമാകുന്നു അത്തരം മനുഷ്യ ബന്ധങ്ങൾ. റംസീന നാസർ
ചാണകം മെഴുകി പൊട്ടിപ്പൊളിഞ്ഞ തറയും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള ആ വീട് തൊഴുത്തിനേക്കാൾ പരിതാപകരമായിരുന്നു. സന്ധിവാദം വന്നു കിടപ്പിലായ അച്ഛനെയും പറക്കമുറ്റാത്ത തന്റെ അനുജത്തിമാരേയും സംരക്ഷിക്കാൻ അവൾ കിലോമീറ്ററോളം കാൽനടയായ് നടന്ന് ജോലിയെടുത്ത് കിട്ടുന്ന സമ്പാദ്യമായിരുന്നു. അന്ന് പതിവില്ലാതെ ആരും എത്തിനോക്കാത്ത ആ വീട്ടിൽ മാധ്യമ പ്രവർത്തകരെയും വാർത്താ റിപ്പോർട്ടർമാരെയും കണ്ടപ്പോളാണ് തിരിച്ചറിഞ്ഞത്. നടത്ത മത്സരത്തിൽ അവൾ രാജ്യത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയെടുത്തത് അവളുടെയാ തൊഴുത്ത് പോലുള്ള വീട്ടിൽ നിന്നാണെന്ന്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു അവൾ നേടിയെടുത്ത വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമായിരുന്നു . റംസീന നാസർ
വാനിലെ പൂർണ്ണചന്ദ്രനോടൊപ്പം പൂത്തിറങ്ങി നിൽക്കുന്ന താരങ്ങളെ ഇമ ചിമ്മാതെ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവർ നക്ഷത്രമായ് മാനത്തുദിക്കുമെന്ന്. കൂട്ടുകാരി പറഞ്ഞപ്പോൾ അകാലത്തിൽ പിരിഞ്ഞുപോയ കളിത്തോഴി നക്ഷത്രമായ് മിന്നിതിളങ്ങുമെന്നോർത് ഉറങ്ങാതെ കാത്തു നിന്ന ദിനങ്ങൾ. ഡിസംബർ മാസം പിറവിയെടുക്കാൻ കാത്തുനിൽക്കും. വീടുകളും പട്ടണങ്ങളും നക്ഷത്രങ്ങൾകൊണ്ട് അലങ്കരിച്ചു വർണ്ണ വിസ്മയങ്ങൾതീർത്തു നിൽക്കുന്നത് കാണാൻ. ഡിസംബറിലെ നക്ഷത്രങ്ങൾക്ക് തിളക്കവും പ്രകാശവും കൂടുതലുണ്ടെന്ന് എന്നും തോന്നുമായിരുന്നു . മണ്ണും വിണ്ണും നക്ഷത്രത്താൽ അലങ്കരിതമായതു കൊണ്ടാണോ എന്തോ ??. ഡിസംബർ നക്ഷത്രങ്ങളുടെ മാസമാണോ എന്നുവരേ സംശയിച്ചൊരു കുട്ടിക്കാലമുണ്ടായിരുന്നു എന്നിൽ. റംസീന നാസർ
ജീവിതം പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ മനസ്സ് നേടിയെടുക്കുന്ന ആർജ്ജവമുണ്ട് . കാരിരുമ്പിന്റെ കരുത്താണതിന്. ആ കരുത്തിന്റെ പിൻബലം മാത്രംമതി ജീവിതത്തിലെ ഏതു ദുർഘടാവസ്ഥയെയും അതിജീവിച്ചു മുന്നോട്ട് കുതിക്കാൻ. റംസീന നാസർ
