അപ്പങ്ങൾ പലവിധമെങ്കിലും എനിക്കു പ്രിയം നെയ്യപ്പംതന്നെ. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പഴമക്കാർ പറയും . കാര്യമെന്തെന്നു ചോദിച്ചപ്പോൾ മുത്തശ്ശിപറഞ്ഞ കഥയാണോർത്തത്. പണ്ടുകാലത്ത് കഴിക്കാൻ ഭക്ഷണവും തലയിൽ തേച്ചുകുളിക്കാൻ എണ്ണയുംലഭിക്കാൻ ബുദ്ധിമുട്ടായിരുന്നത്രേ. അങ്ങനെ നമ്മുടെ നെയ്യപ്പം ചുട്ടാൽ അപ്പംനിറയെ എണ്ണയുണ്ടാവുമെന്ന്. അപ്പോൾ തലയിൽ തേക്കാൻ എണ്ണയും വിശപ്പിനു ഭക്ഷണവുമായി എന്ന്. അങ്ങനെ നെയ്യപ്പം സമൃദ്ധിയുടെ അടയാളമായി എന്നും. മുത്തശ്ശി പറഞ്ഞ കഥയാണു കേട്ടോ. റംസീന നാസർ
Author: Ramzeena Nasar
പ്രിയപ്പെട്ടവൻ അവനെക്കുറിച്ചെഴുതാൻ ഭൂമിയിലെ പേനയും മഷിക്കുപ്പിയും മതിയാകില്ല . അവനെ വർണ്ണിക്കാനുതകുന്ന ഒന്നിനേയും ഞാനിന്നോളം കണ്ടെത്തിയിട്ടില്ല. അവനു പകരമാവാൻ മറ്റൊരാൾക്കും ഇനി ഭൂമിയിൽ സാധ്യവുമല്ല . അവൻ…. എന്റെമാത്രം പ്രിയപ്പെട്ടവൻ. റംസീന നാസർ
#പ്രായം പ്രായം മനസ്സു കീഴടങ്ങുംവരേ. പ്രായം കേവലം സംഖ്യമാത്രം. ഊർജ്ജവും ആത്മധൈര്യവും കൂട്ടിനുണ്ടെങ്കിൽ ഏതു പ്രായവും ആസ്വാദ്യമത്രേ . റംസീന നാസർ
ഒരിടത്തൊരു ഒരു പെൺകുട്ടി ഉണ്ടായിരുന്നു നിറയെ സംസാരിക്കുന്ന പാട്ടുപാടുന്ന നല്ല പുസ്തകങ്ങൾ വായിക്കുന്ന ഒരുപാട് സ്വപ്നങ്ങളുള്ള ഒരുപാട് ഉയരങ്ങളിലെത്താൻ കഴിവുള്ള ഒരു പെൺ കുട്ടിയായിരുന്നു അവൾ. അവൾ വിവാഹിതയായി, പെട്ടെന്നവൾ മൗനിയായി, അവളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാൻ കഴിയുന്ന ഒരിടം ആയിരുന്നില്ലത്. പിന്നെ ഒരിടത്തും അവളെ കാണാൻ കഴിഞ്ഞില്ല. റംസീന നാസർ
ചില ബന്ധങ്ങൾ അങ്ങനെയാണ് നമുക്കാരുമല്ലാത്തവരായി പിറവിയെടുക്കും എന്നാൽ ജന്മ ജന്മാന്തരങ്ങളുടെ അടുപ്പം സമ്മാനിച്ചു നമ്മെ വിട്ടു പോകും പക്ഷെ അവരുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമുണ്ടാവില്ല. സത്യത്തിൽ ആരായിരുന്നു ലക്ഷ്മിയേടത്തി? എത്ര വർണിച്ചാലും തീരില്ല! അമ്മ, മുത്തശ്ശി, കൂട്ടുകാരി എങ്ങിനെ കരുതിയാലും പരിഭവമില്ല. പക്ഷെ ഒരു നിർബന്ധം മാത്രം, എന്നും വീട്ടിൽ ചെല്ലണം കാര്യങ്ങൾ അന്വേഷിക്കണം. ആ കൈകളിൽ നിന്നും ഒരു കട്ടൻ ചായ വാങ്ങിക്കുടിക്കണം അത് നിർബന്ധം ആയിരുന്നു ലക്ഷ്മിയേടത്തിക്ക്. ഓണത്തിനും വിഷുവിനും തിരുവാതിരക്കുമെല്ലാം ഒന്നും വീട്ടിൽ വെക്കാൻ സമ്മതിക്കില്ല ലക്ഷ്മിയേടത്തി .”എന്റെ ഫാത്തിമ ഇന്ന് ഞാൻ എല്ലാം ഇങ്ങു കൊണ്ട് തരും ഒന്നും ഉണ്ടാക്കാൻ നിക്കണ്ട മക്കളെ ഊണ് കഴിക്കാൻ അങ്ങോട്ട് പറഞ്ഞയക്കണം ” പെരുന്നാളും നോമ്പും വന്നാൽ തിരിച്ചു അങ്ങോട്ടും കൊടുക്കൽ പതിവായിരുന്നു. മത ചിട്ടകളും ആചാരങ്ങളുമെല്ലാം പഠിച്ചത് ലക്ഷ്മിയേടത്തിയിൽ നിന്നായിരുന്നു. അമ്പലത്തിലെ പൂരവും പള്ളിയിലെ നേർച്ചയും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു. നിവേദ്യ പായസവും നേർച്ച ചോറും ഒരുമിച്ചു കഴിച്ചു.…
ഉച്ചയുറക്കം പകലുറങ്ങുന്ന പെണ്ണും രാത്രിയിൽ ഉറങ്ങുന്ന പൂച്ചയും വീടിനു ഐശ്വര്യ മുണ്ടാവില്ല എന്ന് പറയുന്ന ചൊല്ല് കേട്ട് വളർന്നതാ . പറഞ്ഞിട്ടെന്തു കാര്യം ഉച്ചയൂണ് കഴിഞ്ഞാൽ ആദ്യം വരുന്നത് കോട്ട് വായയിൽ അറിയാം ഇന്നത്തെ കാര്യം സ്വാഹായെന്ന് . ഉറങ്ങി കഴിഞ്ഞാൽ പിന്നെ സ്ഥലകാല ബോധം ഉണ്ടാവില്ല തലക്ക് വെളിവില്ലാത്തവരുടെ അവസ്ഥ . ഇനി ഉറങ്ങണ്ടന്ന് കരുതി വല്ല പുസ്തകവും വായിച്ചിരിക്കാൻ ശ്രമിച്ചാലോ ഇരുന്നുറക്കം തൂങ്ങി കഴുത്തു ഞെട്ടി പിന്നെ അതിന്റെ വേദനയും . എന്നാലും ഉച്ചയുറക്കം അത് മാറുന്നില്ലന്നെ ഹാ അതാണ് കാരണവന്മാർ പറയുന്നത് മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന് . റംസീന നാസർ
ചില വേർപാടുകൾ ബാക്കി നൽകി പോകുന്നത് തീരാത്ത വേദനയും ഒരിക്കലും വറ്റാത്ത കണ്ണുനീരുമായിരിക്കും ശിഷ്ഠ ജീവിതം നരക തൂല്യവും ബാക്കിയാവുന്നത് ഈറനണിഞ്ഞ ഏതാനം ഓർമ്മകൾ മാത്രം. റംസീന നാസർ
മൂന്ന് മക്കളിൽ ഇളയവൾ കാണാൻ നല്ല ഭംഗിയും അഴകും പനങ്കുല പോലെ ഇടതൂർന്ന മുടിയും ശരീരം അല്പം ക്ഷീണിച്ചവൾ. എന്നാൽ രണ്ടാമത്തവൾ ആവട്ടെ നീളവുമില്ല, വെള്ളം കുടിച്ചാൽ പോലും തടി വെക്കുന്ന ശരീര പ്രകൃതി. കാണാൻ അത്ര സൗന്ദര്യവുമില്ല . വീട്ടിൽ കിട്ടുന്ന പരിഗണ മുഴുവൻ മൂന്നാമത് ജനിച്ച സഹോദരിക്ക്. മെലിഞ്ഞ ശരീരക്കാരിക്ക് പോഷകവും മറ്റും കിട്ടുന്ന പ്രത്യേക ഭക്ഷണവും ലാളനയും. ഇതു കണ്ട് കുശുമ്പ് മൂത്ത രണ്ടാമത്തവൾ ഒരുറച്ച തീരുമാനം എടുത്തു പട്ടിണി കിടന്നു മെലിയുക തന്നെ, അപ്പോഴെങ്കിലും തന്നെ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ. അങ്ങനെ ഭക്ഷണം കഴിപ്പ് നിർത്തി, വെള്ളം കുടിതുടങ്ങി. പക്ഷെ ഭക്ഷണം കണ്ടാൽ തടിക്കുന്ന അവളാകട്ടെ ക്ഷീണം വന്നു തലകറങ്ങി വീണു എന്നല്ലാതെ ഒരു ഇഞ്ച് പോലും തടി കുറഞ്ഞതുമില്ല. പരിഗണന കിട്ടാൻ വേണ്ടി ചെയ്ത ത്യാഗം ആവട്ടെ ഒടുവിൽ ദോഷമായി മാറുകയും ചെയ്തു നാല് ദിവസം ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ട് ആശുപത്രിയിൽ പോയി ട്രിപ്പ് ഇട്ടു…
മുല്ലപ്പൂ പുതുമഴ പെയ്താൽ പുതുമണ്ണ് നനഞ്ഞാൽ മുല്ലവള്ളി തളിർത്തു മുല്ലമൊട്ട് വിരിഞ്ഞു മുഴുത്ത മുല്ലമൊട്ടുകൾ അടർത്തിയെടുത്തു മുല്ലപ്പൂമാലകോർത്തു പിന്നിയിട്ട മുടിയിൽ ചൂടി സ്കൂളിൽ പോയ ബാല്യമെത്ര സുന്ദരം കൂടെ ഉമ്മ തന്ന ഉപദേശവും “വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുതെന്ന് ” ഇന്നും ഓർമ്മയിൽ തങ്ങി നിൽപ്പു . റംസീന നാസർ
ജീവിതത്തിൽ വലിയ വലിയ മോഹങ്ങൾ ഒന്നും ഇല്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു ആരും അറിയാത്ത ആരോടും പറയാത്ത മധുരം നിറഞ്ഞ ഒരു മോഹം. ഇതിനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് കാലം പുറകിലേക്ക് യാത്ര ചെയ്യേണ്ടി വരും. സ്കൂൾ കാലഘട്ടം തൊട്ടു മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഒരു കുഞ്ഞു മോഹം. കാര്യത്തിലേക്കു കടക്കാം. ഞാൻ ഒരു ആറാം തരത്തിൽ പഠിക്കുന്ന കാലം. ഏകദേശം ഒരു പതിമൂന്ന് വയസ്സുള്ള കൗമാര പ്രായം. പൊതുവേ വണ്ണമുള്ള ശരീര പ്രകൃതി ആയതു കൊണ്ട് പന്ത്രണ്ടാം വയസ്സിൽ തന്നെ പ്രായപൂർത്തി ആയി. അതീവ സുന്ദരി അല്ലെങ്കിലും ആരും കുറ്റം പറയത്തക്ക പ്രശ്നം ഒന്നും കാഴ്ചയിൽ ഇല്ലാർന്നു. സ്കൂളിൽ പോവുന്നതും വരുന്നതും ഒരു കൂട്ടം കൂട്ടുകാരുമൊത്ത് നാട്ടുകാരെ മുഴുവൻ വെറുപ്പിക്കുന്ന തരത്തിൽ ഒച്ചയും ബഹളവും ഉണ്ടാക്കിയായിരുന്നു. പണ്ടേ വായാടി എന്ന പേര് എനിക്ക് നെറ്റിയിൽ പതിച്ചു തന്നിരുന്നു. ഈ ബഹളത്തിനിടയിൽ എപ്പോഴോ ഞാൻ അറിയാതെ ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത്…
