മനസ്സിൽ അന്ധതയുടെ ഇരുളണിഞ്ഞവരുടെ കണ്ണുകൾക്കെത്ര വെളിച്ചമുണ്ടായാലും കാഴ്ചയിൽ അവർക്കെല്ലാം കൂരിരുൾ നിറഞ്ഞതായിരിക്കും. റംസീന നാസർ
Author: Ramzeena Nasar
വിവാഹമെന്ന പേരിൽ ജനിച്ച നാടും കൂടും കിടക്കയും വിട്ട് മറ്റൊരു വീട്ടിലേക്കു പലായനം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഓരോ പെൺകുട്ടികളും. അന്നുമുതൽ സ്വന്തമായ ഇടം നഷ്ടപെട്ട അവൾ കേവലം അഭയാർത്ഥി മാത്രം. റംസീന നാസർ
സ്നേഹം അത്രമേൽ നിർമ്മലമായ വികാരം പകരും തോറും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നു. എങ്കിലും പാത്രമറിഞ്ഞേ അതു വിളമ്പാവു കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. അല്ലാത്തവർക്ക് കുപ്പയിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങൾക്കു തുല്യം. റംസീന നാസർ
സമയമോ സന്ദർഭമോ ആദിത്യ മര്യാദയോ നോക്കാതെ എല്ലാ വീട്ടുമുറ്റത്തും വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം. റംസീന നാസർ
*ഇനിയൊരു ജന്മമുണ്ടെങ്കിൽ* ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം . പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽപ്പീലി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം വീണ്ടും വീണ്ടും കരയോട് കിന്നാരം പറയുന്ന പ്രണയക്കടൽ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു അപ്പൂപ്പൻ താടിയാകണം ഇളം കാറ്റിനൊപ്പം പാറിപ്പറക്കുന്ന പഞ്ഞിപോലുള്ള കുഞ്ഞു അപ്പൂപ്പൻതാടികൾ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് മഴമേഘങ്ങൾ ആകണം ഭൂമിയെ പുൽകിയുണർത്താൻ ഹൃദയം ത്രസിച്ചു നിൽക്കുന്ന മഴമേഘങ്ങൾ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു ചിത്ര ശലഭമാകണം പൂക്കളുടെ കവിളിൽ ചുംബനം ചൊരിയുന്ന തരളിതയായ വർണ്ണശലഭം. ഇനിയൊരു ജന്മമുണ്ടെങ്കിൽ പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂമരചില്ലയിലിരുന്ന് പാടിയുണർത്തുന്ന പൂങ്കുയിലാകണം. നീലകാശത്തിനു താഴെ പച്ചവിരിച്ചു നിൽക്കുന്ന ഭൂമിയുടെ വിരിമാറിൽ തല ചായ്ച്ചുറങ്ങി ഒന്നുമറിയാതെ സുഖനിദ്രയിലാണ്ടിരിക്കുമ്പോൾ ഇല്ലാതാകണംമെൻ വരും ജന്മം. റംസീന നാസർ
ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ തകർത്തെറിഞ്ഞ നീ സംഹാരതാണ്ഡവമാടുന്ന കൊടുങ്കാറ്റിനേക്കാൾ രൗദ്ര ഭാവിയാണ് . നിന്റെ ഓർമ്മകൾക്കു പോലും വഞ്ചനയുടെ രൂക്ഷഗന്ധമാണ്. റംസീന നാസർ
തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ
ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ
സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ് . കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ ദാവണിയെ സാരിയാക്കിച്ചുറ്റി മോഹമടക്കി. വിവാഹപ്രായം വന്നണഞ്ഞട്ടും അഞ്ചരമീറ്റർ നീളമുള്ള ആ തുണിയോടുള്ള ഭ്രമം കൂടിവന്നേയുള്ളു. കൂട്ടുകാരിയുടെ ബ്ലൗസ് കടംവാങ്ങി അമ്മയുടെ പൊന്മനീല നിറമുള്ള കസവുസാരിയിലായിരുന്നു ആദ്യ പരീക്ഷണം. പിന്നീടങ്ങോട്ട് അമ്മയുടെ അലക്കിത്തേച്ചു വെച്ച സാരിയിൽ ഒരുപാട് പരീക്ഷണം നടത്തിയെങ്കിലും ഭംഗിയായി ഞൊറിഞ്ഞുടുക്കാനുള്ള പരിജ്ഞാനം സ്വായത്തമാക്കാൻ ഇന്നും സാധിച്ചിട്ടില്ല. വീതികുറഞ്ഞ കരയുള്ള പട്ടുസാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു കുളിപ്പിന്നൽ കെട്ടിയ നീളൻമുടിയിൽ മുല്ലപ്പൂമാല ചൂടി മന്ദംനടന്നു പോകുന്ന ഏതൊരു പെണ്ണും കണ്ണിനിമ്പമുളള കാഴ്ചയാണ്. സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാൻ സാരിയേക്കാൾ ഇണങ്ങുന്ന വസ്ത്രമില്ല എന്നുതന്നെ പറയാം. റംസീന നാസർ
സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു. റംസീന നാസർ
