ഉച്ചയുറക്കത്തിൽ എന്നോ കണ്ടുമറഞ്ഞോരു അവ്യക്തമാം കിനാവ് പോലെ, ഒരിക്കൽ ഹൃദയത്തിൽ നിറഞ്ഞു നിന്ന മുഖങ്ങളിന്നു വെറുമൊരു ഓർമ്മ മാത്രമായ് തീരുവതു വിധിയുടെ തമാശയല്ലോ.
Author: Sreeja Ajith
പരസ്പരം മത്സരിച്ചു സ്നേഹിക്കും മനസ്സുകൾക്കിടയിൽ മതിലുകൾ ഉയർന്നിടുമ്പോൾ, ഒരിക്കൽ സ്നേഹിക്കാൻ മത്സരിച്ചവർ പരസ്പരം തോൽപ്പിക്കാൻ മത്സരിച്ചിടുന്നു. ഒരിക്കലുമിനി മറികടക്കാൻ കഴിയാ അകലങ്ങളിൽ എത്തിടുമ്പോൾ, തിരിച്ചറിയുന്നവർ, എത്രമേൽ വെറുത്താലും മറക്കുവാൻ കഴിയില്ല തമ്മിൽ. ഹൃദയങ്ങളിലിത്തിരി നിലാവ് പെയ്തു കുളിർക്കുന്നുണ്ട് പരസ്പരം പിന്നെയുമോർക്കവേ.
“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ഇന്നും പ്രതീക്ഷിച്ചു നിന്നു…..” രാവിലത്തെ പണിയെല്ലാം കഴിഞ്ഞു അലസതയോടെ പത്രവും മറിച്ചു നോക്കിയിരിക്കുമ്പോഴാണ് ആ പാട്ടിന്റെ വീചികൾ ചെവിയിലേയ്ക്കൊഴുകി വരുന്നത്. ശ്യാമ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു. അടുത്ത ഫ്ലാറ്റിൽ നിന്നാണെന്ന് തോന്നുന്നു. അപ്പോൾ അവിടെ മലയാളികളാണ് പുതുതായി താമസത്തിനു വന്നിരിക്കുന്നത്. അവൾ വിചാരിച്ചു. കൂട്ടു കൂടാൻ പറ്റിയ സ്ത്രീകൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. വിരസതയാർന്ന ഈ ഫ്ലാറ്റ് ജീവിതത്തിൽ, നരച്ച പകലുകൾക്ക് നിറം പകരുന്നത് അപൂർവ്വമായി ലഭിക്കുന്ന മനസ്സിനിണങ്ങിയ അയൽപ്പക്കസൗഹൃദങ്ങളാണ്. അയൽക്കാരെപ്പോലും കണ്ടാൽ തിരിച്ചറിയാത്ത ഈ ഫ്ലാറ്റ് ജീവിതത്തിൽ അതും അപൂർവ്വഭാഗ്യമാണ്. ഈ അറബ് നഗരത്തിൽ പലപ്പോഴും അയൽക്കാരായി കിട്ടുക ഭാഷയും ദേശവും ഒക്കെ വ്യത്യസ്തമായവരെയാണ്.മലയാളികൾ അടുത്ത റൂമുകളിൽ വന്നാലും ചിലരൊന്നും വലിയ അടുപ്പം കാണിക്കില്ല. മറ്റു ചിലപ്പോൾ പ്രായം കൊണ്ടു യോജിച്ചവരാകില്ല. വിനുവേട്ടനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ ആകെയൊരു ഒറ്റപ്പെടലാണ്. എന്തെങ്കിലും ജോലിയ്ക്ക് ശ്രമിക്കാനുള്ള ആത്മവിശ്വാസവുമില്ല. വൈകുന്നേരം വരെ വായിച്ചും ടി. വി കണ്ടും ഏകാന്തതയോട്…
വിജയി ————— ജീവിതമൊരു മത്സരമായ് കാണുകിൽ, നേട്ടങ്ങൾ തൻ അളവുകോൽ കൊണ്ടളക്കുകിൽ, വിജയപരാജയങ്ങൾ സ്വസ്ഥത കെടുത്തിടും മർത്യന്റെ. കർമ്മങ്ങൾ ഭംഗിയായ് ചെയ്തു കാലുഷ്യമില്ലാതെ മുന്നോട്ട് നീങ്ങുകിൽ മനശാന്തി നേടിയവൻ തന്നെ ജീവിതമാം കളരിയിൽ വിജയിയെന്നു സ്വയമറിഞ്ഞിടും.
കുറുകെ ചാടിയാൽ നിർഭാഗ്യമെന്നു പറഞ്ഞു കറുത്ത പൂച്ചയെ പ്രാകുന്ന അയാളെ നോക്കി അവൾ പരിഹാസത്തോടെ ചിന്തിച്ചു. അയാൾ മുന്നിൽ വന്നു ചാടിയതിൽ പിന്നെ നിരാശയിൽ മുങ്ങിപ്പോയ സ്വന്തം ജീവിതത്തെ പറ്റി.
ഒരിക്കൽ ആരോ ഒരാൾ മാത്രമായിരുന്നവർ, പിന്നെയെന്നോ പരിചിതരായ്, കൂടെ നടക്കാൻ തുടങ്ങിടുന്നു. പതിയെ പൂക്കൾ വിരിഞ്ഞുതുടങ്ങുന്നു ഒരുമിച്ചു നടന്നിടും വീഥികളിൽ. നിഴൽ വീണ വഴിയെന്നാലും നിലാവ് മാത്രം കാണുന്നു കൺകളിൽ. കാലം മാറിമറിയുമ്പോൾ ചിലനേരം ഓർമ്മയിൽ ഇറ്റു മധുരം മാത്രം ബാക്കിയാക്കി, വീണ്ടും ആരോ ഒരാൾ മാത്രമായ് നടന്നകന്നു പോകിലും നിദ്രയിൽ സ്വപ്നമെന്ന പോലെ, ഒരു മഴവില്ലു പോലെ, ഇടയ്ക്കിടെ തെളിഞ്ഞു മായുന്നവർ സ്മരണകളിൽ.
കത്തിയില്ലാതെ തന്നെ ഹൃദയത്തിൽ ഒരിക്കലുമുണങ്ങാ മുറിവുകൾ തീർത്തിടാൻ, ഓർമ്മയിലെന്നും രക്തം ചിന്തി, ആത്മവിശ്വാസത്തിൻ തുണ്ടു പോലും അലിയിച്ചു കളയുവാൻ, പ്രാപ്തിയേറും മധുരത്തിൽ പൊതിഞ്ഞോരായുധമല്ലോ, വിവേകം തൊട്ടുത്തീണ്ടാ മനസ്സിൽ പിറന്നു, കടിഞ്ഞാണില്ലാതെ ചലിക്കും നാവുകൾ തൊടുക്കും പരിഹാസശരങ്ങൾ.
നുണഞ്ഞു കൊതി തീരും മുന്നേ അലിഞ്ഞു തീർന്നോരു വർണ്ണപകിട്ടേറും കോലൈസ് പോൽ, മിഴി ചിമ്മിത്തുറക്കും നേരത്തിനുള്ളിൽ ഓർമ്മകൾ തൻ അസ്ഥികൾ മാത്രം ബാക്കിയായ് അലിഞ്ഞു മറഞ്ഞുപോയെൻ മധുരം നിറഞ്ഞ ബാല്യകാലവും.
ഇണ ———- സുഖദുഃഖങ്ങൾ മാറിമറഞ്ഞിടും അനിശ്ചിതമാകുമീ ജീവിതവീഥിയിൽ, സൗഭാഗ്യങ്ങൾ കൈവിളക്കേന്തി നിൽക്കും വേളയിൽ, കൂട്ടിനായെത്തും ലോകം മടിയ്ക്കാതെ. ഊഷരമാം ദുഃഖഗ്രീഷ്മത്തിൽ, കൂടെ നിൽക്കുന്നവരല്ലോ ഹൃദയം തൊട്ടറിയുന്നവർ. ജീവിതഋതുക്കൾ മാറിമറഞ്ഞീടിലും മാറ്റുകുറയാതെ കരുതൽ പകർന്നിടും ഇണയെ നേടുവതു ജീവിതം നൽകും സൗഭാഗ്യം.
ശലഭം പോൽ മോഹങ്ങൾ തൻ അനന്തമാം നീലവിഹായസ്സിൽ പാറിപ്പറക്കുവാൻ കൊതിച്ചവൾ തൻ ചിറകുകൾ അരിഞ്ഞു വീഴ്ത്തി കാൽക്കീഴിലെ പുഴുവായ് മാറ്റുവാനല്ലോ, പെണ്ണെന്നും അടിമയെന്ന് പറയാതെ പറയുമീ സമൂഹത്തിനിഷ്ടം.
