ഇരുഭാഗത്തും കൈതോല നിറഞ്ഞ തോടിന്റെ പാലത്തിലൂടെയിറങ്ങി പാടവരമ്പലിലൂടെ നടന്നു കയറുമ്പോൾ പിന്നിൽ നിന്നൊരു വിളി. “ശ്രീദേവി ടീച്ചറെ… മകൻ അവിടെ ഉണ്ടെങ്കിൽ ഇത്രടം വരെ ഒന്നു വരാൻ പറയു… ” ആലോചനക്കിടയിൽ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി പടിപ്പുരക്ക് മുന്നിൽ നിന്ന ചിത്രൻ നമ്പൂതിരിപ്പാടാണ്. ” ഇല്ല വരാൻ രണ്ടു ദിവസം കഴിയും എന്തെ?” വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് പടിപ്പുരക്കൽ നിറഞ്ഞ് നിൽക്കുന്നയാളെ നോക്കി ശ്രീദേവി പറഞ്ഞു. “ടാക്സിന്റെ പേപ്പറുകൾ ശരിയാക്കാൻ ഉണ്ടായിരുന്നു. കൃഷ്ണചന്ദ്രൻ ബഹു മിടുക്കനാ… കഴിഞ്ഞ പ്രാവശ്യം അയാളാ എല്ലാം ശരിയാക്കിത്തന്നത്. ” മകനെക്കുറിച്ച് കേട്ട നല്ല വാക്കുകൾ കാതിൽ തേൻമഴയായി പെയ്തിറങ്ങി. ” കൃഷ്ണൻ വന്നാൽ വരാൻ പറയാം ” പുഞ്ചിരിയോടെ പറഞ്ഞു. നല്ല പെൻഷനല്ലേ… പോരെങ്കിൽ അസാരം സ്വത്തും… അപ്പോൾ ഇത്തിരി സർക്കാറിലേക്ക് കൊടുക്കട്ടെ. തിരിഞ്ഞു നടക്കുന്നതിനിടയിൽ ശ്രീദേവി മനസ്സിൽ പറഞ്ഞു. പാടവരമ്പത്ത് നിന്ന് കനാലിലേക്ക് കയറുമ്പോൾ…
Author: Suma Sreekumar
ആകാശത്തിലൂടെ കുതിച്ചു പായുന്ന വിവിധ നിറത്തിലുള്ള മേഘങ്ങളുടെ മത്സരം നോക്കിയിരിക്കാൻ ഏറെ രസമാണ്. വെള്ളയും മഞ്ഞയും ഓറഞ്ചും നിറങ്ങൾ കൊമ്പുകോർത്തു മത്സരിക്കുമ്പോൾ ഒറ്റക്കൊമ്പും കുലുക്കി മുന്നിലെത്തുന്ന കരിമേഘങ്ങൾ. ജനാലയിലൂടെ മനോഹരമായ ഈ കാഴ്ചകൾ കാണുമ്പോഴുംവിനോദിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്നെങ്കിലും ലതേട്ത്തിക്ക് ശാപമോക്ഷം കിട്ടുമോ? മനസ്സിലൊരായിരം തവണയായി ഈ ചോദ്യമുയരുന്നു. അകത്ത് നിന്നുയരുന്ന ആഘോഷസ്വരങ്ങൾ മനസ്സിനെ സന്തോഷിപ്പിക്കേണ്ട സമയമാണ്. അനുവുമായുള്ള ജീവിതമെന്ന സ്വപ്നം പൂവണിയാൻ പോവുകയാണ്. പക്ഷേ, മുള്ളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുംപോലെ മനസ്സു പിടയുന്നു.നാളെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോവുകയാണ്.എപ്പോൾ പോവണം, ആർക്കൊക്കെ എന്തൊക്കെ വാങ്ങണം എന്ന ചർച്ചകളുടെ ആരവം മുഴങ്ങി കേൾക്കുന്നു. നളിനിയേട്ത്തിയുടേയും രാജിയോപ്പയുടേയും കുട്ടികളുടേയും ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ലതേട്ത്തിയുടെ ശബ്ദം മാത്രം കേൾക്കാനില്ല.പാവം അടുക്കള വിശേഷങ്ങളോട് മല്ലിടുകയാവും.എല്ലാവരും വിരുന്നുകാരായപ്പോൾ ശമ്പളമില്ലാത്ത ജോലിക്കാരിയായി അവർ മാറിയല്ലോ… അല്ലെങ്കിലും ഇവിടെവന്നനാൾ മുതൽ അവരങ്ങനെ തന്നെയായിരുന്നു. ഒന്നിനും പരാതിയും പരിഭവവുമില്ലാതെ സ്നേഹിക്കാൻ മാത്രമറിയാവുന്ന സാധു. വിനയേട്ടൻ്റെ ചിരിയായ് ചിന്തകളായ്, സ്വപ്നങ്ങളായ് നിറം മങ്ങിയ…
നിഴൽ പടരാത്ത ചിന്തകൾ ഏകാന്ത സന്ധ്യകളിലെവിടെയൊ എന്റെ കവിതകളിലേക്കും പിന്നെ എന്റെ മനസ്സിലേക്കും കടന്നു വന്ന മാർട്ടിൻ.. അവനേക്കാൾ ഏറെ ഞാനവന്റെ ചിത്രങ്ങളെ സ്നേഹിച്ചു. വരകളിലൂടെ എന്റെ കവിതകൾക്ക് ജീവൻ പകർന്ന ആത്മാർത്ഥ സുഹൃത്ത്. അവന്റെ കാളുകൾക്കായി കാതോർത്തിരുന്നിരുന്നു. ചിത്രകാരനും കലാകാരനും മിതഭാഷിയുമായ മാർട്ടിൻ എന്റെ സന്ധ്യകൾക്ക് പുതിയ മാനം തുറന്നു തന്നു. ഒറ്റപ്പെടലിലെ ഒരാശ്വാസമായിരുന്നു മാർട്ടിൻ. ഞങ്ങളുടെ സുന്ദര സംവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച നിളയും അതിന്റെ തീരവും ഇത്ര മനോഹരമായ അകളങ്കിതമായ സൗഹൃദം അതിന് മുൻപും ശേഷവും കണ്ടിട്ടുണ്ടാവില്ല. പലപ്പോഴും അവിടെ ഞങ്ങളുടെ ചിന്തകളുടെ നിഴലുകൾ ഒന്നായ് തീർന്നിരുന്നു. അവന്റെ കലാഹൃദയത്തിൽ ഈ ലോകത്തിന്റെ മുഴുവൻ സാന്ത്വനവും ഉണ്ടെന്നും അതെനിക്കായ് പകർന്നു തരുമെന്നു മോർത്ത് ഞാൻ ഏറെ അഹങ്കരിച്ചു. എന്റെ സാമീപ്യം അവനും ഏറെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. പരസ്പരം പുണർന്നു പിടിച്ച സ്നേഹം ഒരു നദിയായ് പ്രവഹിച്ചു കൊണ്ടിരുന്നു. “അപർണ നിന്റെ സംസാരത്തിലൂടെയും കവിതയിലൂടെയും എന്റെ ചിന്തകൾക്കും വരകൾക്കും പുതിയ മാനം…
മണ്ണിൻ്റെ മണമുള്ള പ്രകൃതിയുടെ സ്പർശമുള്ള ഏവരേയും ചേർത്തു നിർത്തുന്ന ഓണം പോലെ, ഇത്രമേൽ ധന്യമായ മറ്റൊരാഘോഷം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എൻ്റെ കുട്ടിക്കാലത്ത് അതിരാവിലെ, ഒരു പ്രദേശത്തെ കുട്ടികളെല്ലാം ചേർന്ന് പറമ്പിലും പാടവരമ്പത്തും പൂ പറിക്കാൻ പോവും. അത്തം മുതൽമുറ്റത്ത് ചാണകം മെഴുകിയ തറയിൽ പൂവിതൾ ചേർത്ത് സൃഷ്ടിക്കുന്ന മനോഹരമായ പൂക്കളം നോക്കി നിൽക്കാൻ നേരമില്ലാതെ സ്കൂളിലേക്കോടും.. പിന്നെ ആഘോഷത്തിൻ്റെ ഭാഗമായി വരുന്ന പലരുടേയും വരവിനായി കാത്തിരിപ്പാണ്.മിക്കവാറും മണ്ണുകൊണ്ടുള്ള തൃക്കാക്കരയപ്പനുമായി ചോഴിയത്താശാനാവും ആദ്യം വരുന്നത്. അതോടെ തൃക്കാക്കരയപ്പനെയിരുത്തിയുളള പൊലിപ്പാട്ടിനും ആർപ്പു വിളിയ്ക്കുമായുള്ള കാത്തിരിപ്പാണ്. കയറൂഞ്ഞാലും മുളയൂഞ്ഞാലും മത്സരബുദ്ധിയോടെ മരക്കൊമ്പുകളിൽ കൊമ്പുകോർക്കും. മതിവരുവോളം മുളയൂഞ്ഞാലിൽ ചുക്കാൻ കുത്തി മറയാൻ ആൺകുട്ടികളും കയറൂഞ്ഞാലിൽ ശാന്തമായി ആടാൻ പെൺകുട്ടികളും വിദ്യാലയം പൂട്ടാൻ കാത്തിരിക്കും.അതു മാത്രമല്ല, തുമ്പി തുള്ളൽ, തിരുപ്പറക്കൽ, ചട്ടിപ്പന്ത് കളി തുടങ്ങിയ കളം നിറഞ്ഞാടുന്ന കളികൾ കളിക്കുന്നതും ഓണാവധിക്കാലത്താണ്. ഓണത്തിനു മാത്രം കിട്ടുന്ന പുതു വസ്ത്രത്തിൻ്റെ മണം ഒരു കൊല്ലം നിറഞ്ഞു…
അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടി വരുന്നത് ഒ. വി വിജയൻ, ആശപൂർണ്ണ ദേവീ, സി രാധാകൃഷ്ണൻ, എം ടി എന്നിവരുടെ അക്ഷരങ്ങളും, മണ്ണിൻ്റെ മണവും, ശ്രദ്ധിക്കണം എന്ന വാക്കുമാണ്. അഞ്ചിലും ആറിലും പഠിക്കുന്ന സമയത്ത് കൂടെയുള്ളവർ പൂമ്പാറ്റയും ബാലരമയും വായിച്ചു വളർന്നപ്പോൾ, ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ മഹാപ്രതിഭകളുടെ അക്ഷരങ്ങളുമായി മല്ലിടുകയായിരുന്നു. അച്ഛൻ്റെ നിർദേശപ്രകാരം ഇത് വായിച്ചിരുന്ന ഞാൻ ആ പ്രായത്തിൽ അത് ഉൾക്കൊള്ളാൻ നന്നേ പാട് പെട്ടിരുന്നു. പക്ഷേ, അച്ഛൻ വിടില്ല, റെയിൽവേയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ ആഴ്ചയിലൊരിക്കൽ വീട്ടിൽ വരുമ്പോൾ പുസ്തകം വായിപ്പിക്കും. എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കും. അന്ന് ദഹിക്കാതിരുന്ന ഖസാക്കിൻ്റെ ഇതിഹാസം കോളേജ് വായനശാലയിലെ പുനർവായനയിൽ കുറേയൊക്കെ മനസ്സിലായി. പക്ഷേ, നാലു വർഷം മുൻപ് വീണ്ടുമൊരിക്കൽ കൂടി വായിച്ചപ്പോഴാണ് അതിൻ്റെ സുഗന്ധം പൂർണ്ണമായും എന്നിലേക്കെത്തിയത്. അതിന് അച്ഛൻ്റെ മണമായിരുന്നു. ഏട്ടനും ഞാനും തമ്മിൽ ഇരുപത്തിരണ്ടു വയസ്സിൻ്റെ വ്യത്യാസമുണ്ട്. പതിനാറാം വയസ്സിൽ അമ്മയായ എൻ്റെ അമ്മ മുപ്പത്തെട്ടാം വയസ്സിലും…
കുങ്കുമം വാരിവിതറി മറഞ്ഞു പോവുന്ന അസ്തമയ സൂര്യനെ കൈപ്പിടിയിലൊതുക്കാൻ ശ്രമിയ്ക്കുന്ന രാത്രിയതിന്റെ വരവറിയിക്കാൻ വെമ്പുന്നതു നോക്കിയിരിക്കുംതോറും യദുവിന്റെ മനസ്സ് അസ്വസ്ഥമായി. രണ്ട് രാത്രി കൂടി കഴിഞ്ഞാൽ ഈ വീട്ടിൽ അച്ഛൻ തനിച്ചാവും.കടലുകടന്നകലെയെത്തുമ്പോൾ തന്നെ കാത്തിരിയ്ക്കുന്നതെന്താവുമെന്ന ചിന്തയും കൂടിയായപ്പോൾ സ്വസ്ഥത ദൂരെയെവിടെയോ മറഞ്ഞു നിന്നു. പലരുടേയും സ്വപ്നമായ കനേഡിയൻ ലീഡിങ്ങ് കമ്പനി ക്വിൻറയിൻസിൽ സെലക്‌ഷൻ കിട്ടിയപ്പോൾ മനസ്സുതുളളിച്ചാടി. തിരിച്ചറിവു വെയ്ക്കുന്നതിനുമുന്നെയെന്നോ മനസ്സിൽ ചേക്കേറിയതാണ് വിദേശമോഹം. അത് കൂടിക്കൂടി വന്നപ്പോൾ അടിപതറിപ്പോയി. തന്റെ മോഹങ്ങൾക്കു വേണ്ടി മാത്രം ജീവിച്ച അച്ഛനതിലും സന്തോഷിച്ചു. ആ അച്ഛനെവിട്ടു കണ്ണെത്താ ദൂരത്തു പോവുന്ന താൻ എന്തൊരു സ്വാർത്ഥനാണെന്നചിന്ത യദുവിനെ കാർന്നു തിന്നാൻ തുടങ്ങി. നാളെ കഴിഞ്ഞാൽ ഈ വീട്ടിൽ അച്ഛൻ തനിച്ചാവും. രണ്ടോ നാലോ ദിവസം കഴിഞ്ഞാൽ മകൻ വരുമെന്ന പ്രതീക്ഷ പോലുമില്ലാതെ ദിവസങ്ങൾ തള്ളിനീക്കേണ്ടിവരും. ഒന്നും വേണ്ടായിരുന്നു. ഇവിടെയെവിടെയെങ്കിലുമൊരു ജോലി മതിയായിരുന്നു. പോവാനുള്ള സമയം അടുക്കും തോറും കുറ്റബോധം അവനെ തളർത്തിത്തുടങ്ങി. പതിവുപോലെ രാധടീച്ചറുടെ മുഖം മനസ്സിലേക്ക്…
