ആദ്യം പ്രണയിച്ചപ്പോൾ അയാൾ അവളെ ആത്മഹത്യ ചെയ്യാനാണ് പഠിപ്പിച്ചത്. സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചവൻ ആത്മഹത്യയുടെ ഉമ്മറത്തേക്ക് ഇടയ്ക്കിടെ പോകുന്നു എന്ന് പറയുമ്പോൾ കണ്ണുമൂടപ്പെട്ട ഒരുവൾക്ക് ‘കൂടെ ഞാനും’ എന്ന് പറയാനാണല്ലൊ ഒറ്റപ്പെട്ട ലോകം പഠിപ്പിക്കുന്നത്. പിന്നെ സ്ഥിരം അയാളവളെ ആത്മഹത്യയ്ക്ക് ക്ഷണിച്ചു. വരുമെന്ന് കാണുമ്പോൾ അതാസ്വദിച്ചയാളൊരു ചിരി ചിരിച്ചു, അവൾ സ്വയം ആരെന്ന് തിരിച്ചറിഞ്ഞു, “കോമാളി!” ആദ്യ പ്രണയത്തിന്റെ കള്ള നാണയത്തുട്ടിൽ വീണവളുടെ അന്ത്യം. പിന്നെയൊരിക്കൽ കുഴിമാടത്തിൽ തോണ്ടി അവളുടെ ശവം പുറത്തെടുത്തൊരുവൻ തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി. പാശ്ചാത്യ കഥകളിലെ ഉമ്മ വെച്ചുണർത്തിയ പ്രണയകഥ പോലെയൊന്ന് അവിടെ തുടങ്ങി. മതിമറന്നവൾ അവനിൽ ആവേശിക്കാനൊരുങ്ങി. പ്രണയലോലുപതയുടെ അങ്ങേയറ്റം, മുകൾത്തട്ടിൽ വെച്ച് അന്നവൻ പറഞ്ഞു, “ശവം വീട്ടിൽ കയറ്റില്ല, ആരും കൂടെ കൂട്ടില്ല, ദഹിപ്പിക്കലാണ് പതിവ്.” കുഴിമാടത്തിൽ പുഴുവരിച്ചവൾ ‘ഒടുങ്ങുന്ന കാലം’ കാത്ത് കിടന്നു. പിന്നെയും വന്നു ഒരാൾ. സ്നേഹം വായിച്ചെടുക്കാൻ അവളിലവശേഷിപ്പുകൾ ഉണ്ടായിരുന്നില്ല. ഉത്തരങ്ങളുണ്ടായിരുന്നില്ല. ഒരിയ്ക്കലവളെ പുഴുക്കളെ തട്ടിമാറ്റി…
Author: Chanchal Anasooya
ജീവിയ്ക്കുന്നുണ്ട്. സത്യമാണ്. രണ്ടു സംശയങ്ങളിലാണെന്ന് മാത്രം. ചിരിയ്ക്കേണ്ടതെങ്ങനെയാണ്? എന്തിനെ പറ്റി പ്രത്യേകമോർത്താണ് കരയേണ്ടത്? ചിരിച്ചു കൊണ്ടിരിയ്ക്കെ തന്നെ കണ്ണ് നീറുന്നതും കണ്ണ് നിറയാനുള്ള വിങ്ങലുണ്ടാകുമ്പോൾ മുഖം തിരിച്ച് ലോകം ഇല്ലെന്ന് കരുതിവെയ്ക്കുന്നതും ചുളിവുള്ള മുഖത്തോടെ നോക്കാതെയിരിയ്ക്കൂ. ഇങ്ങനെയേ അറിയൂ. അതുമല്ലെങ്കിൽ ജീവച്ഛവമാകാം. എന്തുവേണം! -ചഞ്ചൽ അനസൂയ.
ഞാന്ന് കിടക്കണ ന്തോ കാട്ടി തന്ന്, അന്നെനിക്ക് ഒന്നും തോന്നീല. ഈ ഇരുട്ടത്ത് പരിചയോള്ള കൈ ആഞ്ഞമർത്തി പുറംതൊട്ട് അരവശം വരെ, ഊരയ്ക്ക് അടുത്തെത്തി തോണ്ടി. ഒന്നും തോന്നീല. പിറ്റേന്ന് കുളിച്ചോണ്ടിരുന്നപ്പോ അമ്മോട് ചോദിച്ച്, ”ന്താമ്മേ ഈ ഞാന്ന് ഇവിടെ കിടക്കണത്, ന്തിനാമ്മേ ഊരയ്ക്ക് തോണ്ടിയത്?” കണ്ണ് ഉരുട്ടി ഉരുട്ടി നോക്കി മുഖത്തോട്ട് വെള്ളം ഗുമുഗുമാ ഒഴിച്ച്, വായടപ്പിച്ച്. അമ്മയ്ക്കും അറിയുല്ലായിരിക്കും. അതാകുമെന്നും അതുകൊണ്ടാകുമെന്നും കരുതി. ആർക്കും ഇല്ലാത്ത അയാൾക്ക് മാത്രമുള്ള ന്തോ ഒന്നാണ്, അതാണത്, ആ ഞാന്ന് കിടക്കണത്. അന്ന് കിടന്നപ്പോ ഓർത്ത്, പലതും. ദേഹം അരിച്ചു കേറി. പരിചയോള്ള മണം. ഉപ്പുരസം. പിന്നെ ഉറങ്ങി. കാലം പോയപ്പോ നെഞ്ചുന്തി. കൂർത്ത നെഞ്ചിലേക്ക് ആഴ്ന്ന് നോക്കി പിന്നെ പിന്നെ വന്ന്. അന്ന് ഒന്നും തോന്നാതിരുന്നില്ല.തോന്നി, അറപ്പ്, കയ്പ്പ്, ചവർപ്പ് അങ്ങനെ അങ്ങ് കടിച്ചിറക്കി. ഞാന്ന് കിടന്നത് ഉടുതുണി മാറ്റി കാണിച്ച നേരം ഉളി പോലൊരു മൂർച്ച എടുത്തെറിഞ്ഞ്. ഉന്നം തെറ്റി,…
അടുക്കില്ല ചിട്ടയില്ല ഉയിരും ഉശിരും ഇല്ല വൃത്തിയാക്കാത്ത മുറിപോലുള്ള ശരീരം മാത്രം സ്വന്തം! ഒന്നിൽ തുടങ്ങി അവസാനമില്ലാതെ യാത്ര ചെയ്ത് തളർന്നൊതുങ്ങിയ മനസ്സ് ഇടയ്ക്കിടെ ഉണരുന്നതും ഉറങ്ങുന്നതും പോലും അറിയുന്നില്ല! എന്തിനെന്നൊ ഏതിനെന്നൊ അറിയാതെ കടന്നു പോകുന്നതിൻ്റെ ഇടയിലെപ്പൊഴോ കിട്ടിയെന്നു കരുതിയ തണലിടം നൽകിയത് പോടുമരം ആയിരുന്നു! അതെന്തു കൊണ്ടൊ അറിഞ്ഞതുമില്ല! കാറ്റേകിയും തണലേകിയും എന്നെ പൊതിഞ്ഞമർത്തിയ മനസ്സിലെ ആ പടുമരം കൊമ്പായും ചില്ലയായും പിന്നീടതാ കടയോടെ മറിഞ്ഞു വീണമർന്നത് എന്നിൽ വെയിൽ പൊതിഞ്ഞു തുടങ്ങിയപ്പോൾ മാത്രം അറിഞ്ഞു. ധന്യം! ഇഴഞ്ഞു നീങ്ങിയ ഞാനെന്ന പുഴുവിനെ പാതിയരച്ചുടച്ച് പാതി ജീവനും നൽകി ശിഷ്ടകാലം അയവിറക്കാൻ പറഞ്ഞു വിട്ടല്ലോ നീയും! യാത്ര പറയാൻ ശേഷിയില്ലാത്ത അൽപ്പപ്രാണനെങ്കിലും തന്ന നിന്നെ വെറുക്കാൻ എനിയ്ക്കാവുന്നില്ല! മടക്കമിനി ഉണ്ടാവില്ല. പോകുന്നു! – ചഞ്ചൽ അനസൂയ
മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്ന് അറിയാതെ എങ്ങോട്ട് പോകുമെന്ന് അറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നതും ചോദ്യമാണ് എങ്കിലും, ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും വലുത്. അല്ലെ! എന്താണിനി, എവിടെയാണിനി എന്നറിയാതെ വെറും ചിന്താഭാരങ്ങളുടെ വിഴുപ്പിൽ ശ്വാസം മുട്ടുന്ന നിമിഷങ്ങളുടെ കടന്നുകയറ്റം, അജ്ഞത! മരണം എല്ലാത്തിൻ്റെയും അവസാനമെന്ന് ഇന്നലെ ആരൊ പറഞ്ഞു കേട്ടു! പക്ഷെ അതും ഒരു തുടക്കം ആകാമല്ലൊ. ചില മലകൾക്ക് മുകളിൽ കാഴ്ച്ചയെ മറച്ച് മഞ്ഞ് പൊതിയുന്ന പോലെ ആകണം മരണശേഷം! ഒരാളിലേക്ക് ഉറ്റുനോക്കി പിന്നെ ആ കാഴ്ച്ചയെ മൂടല പ്രാപിക്കുന്നതാവും! പക്ഷെ ഇവിടെ ആ മൂടല തെളിഞ്ഞ് വരികയില്ലെന്ന് മാത്രം! അനിശ്ചിതമായ ചില കാത്തിരിപ്പ് അവർ അറിയുന്നുണ്ടാകുമൊ! പൊതിഞ്ഞ മഞ്ഞിന് അപ്പുറം ഒരു ലോകം, അതവിടെ എന്തായാലും ഉണ്ടാകില്ലേ? അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും പുതിയൊരു തുടക്കവുമായ് അവർ അവിടെ ഉണ്ട്! മരണാനന്തരമെന്ന് ചിന്തിയ്ക്കുന്നതിനേക്കാൾ ഓർക്കാൻ ഇഷ്ടം ഇങ്ങനെ ആണ്;…
മടുത്ത മനസ്സിനെ നോക്കി പുഞ്ചിരിയ്ക്കാൻ പറഞ്ഞാൽ നിരാശ നിങ്ങൾക്കാണുണ്ടാവുക! -ചഞ്ചൽ അനസൂയ
യുദ്ധത്തെ ഭയക്കുന്നുണ്ട്. പണ്ടെങ്ങോ പാഠപുസ്തകം വായിച്ചു പോയപ്പോൾ കണ്ണു കൊണ്ടറിഞ്ഞ് കാതു കൊണ്ട് കേട്ട ചില ചിത്രങ്ങളിലെ വരികളുണ്ട്. യുദ്ധഭൂമിയുടെ ഉഷ്ണക്കാറ്റിൽ പറന്നു പൊങ്ങിയ കട്ടകെട്ടിയ ചോരയുടെ ഊറുന്ന മണത്തിൽ കുതിർന്ന, തൻജീവനെ തന്നെ കാർന്നു തിന്നാൻ മുതിരുന്ന വിശപ്പിൻ്റെ അലറി വിളി, അതോർമ്മ വരും! മേനിയറ്റ കുഞ്ഞുഹൃദയങ്ങൾ മണ്ണിൽ പൊതിഞ്ഞ് ചോര വാർന്ന് പിന്നെയും പ്രതീക്ഷ പോലെ മിടിച്ചു കൊണ്ടിരിയ്ക്കുന്ന ദുസ്സ്വപ്നം തളർത്തുന്നു. കളിചിരികൾ നിലച്ച ചോരമണ്ണു പുതച്ച കൈയ്യാലെ എറിഞ്ഞിട്ടു കൊടുക്കുന്ന അന്നം ആർത്തിയോടെ വാരിക്കഴിയ്ക്കുന്ന പേടിച്ചരണ്ട മുഖങ്ങൾ ചിന്തകളുടെ ചോരയോട്ടം തടസ്സപ്പെടുത്തുന്നു! വിളറി വെളുത്ത നിർജ്ജീവമായ മുഖങ്ങൾ, ഈ ഭൂമി ചിലർക്ക് നരകമായ് മാറുന്ന കാഴ്ച്ചകൾ, മണ്ണോടടിയണമെന്ന ദേഹസ്വാതന്ത്ര്യത്തെ ഛിന്നഭിന്നമാക്കുന്ന വെടിക്കോപ്പുകളിൽ നിന്നും ചീഞ്ഞു നാറിയ മനം മടുപ്പിയ്ക്കുന്ന ശവങ്ങളുടെ ഗന്ധം സിരകളിലെ ഒഴുക്കിനെ താളം തെറ്റിയ്ക്കുന്നു! ഓർമ്മകളെ മുഴുവനോടെ മന്ദീഭവിപ്പിയ്ക്കുന്നു. എന്നിലെ മനുഷ്യന് എന്താണിനിയും ആവുക! അകമഴിഞ്ഞ പ്രാർത്ഥന, ഈ ഭൂമിയിൽ അർപ്പിയ്ക്കട്ടെ! അകമഴിഞ്ഞ പ്രാർത്ഥന,…
അമ്മേ.. എന്നറിയാണ്ട് വിളിച്ച് പോണു. വിളി കേൾക്കില്ല, അറിയാം. ഒരു കവിത എഴുതുമ്പോൾ, ഒരു ചിത്രം വരയ്ക്കുമ്പോൾ, ഒരു നല്ല ദിവസം കടന്ന് പോകുമ്പോൾ, കെട്ട നേരത്തെ പിടിച്ച് കെട്ടാൻ ആവാതെ വരുമ്പോൾ, ഒരു നല്ല കൂട്ടാൻ ഉണ്ടാക്കുമ്പോൾ, വയറ് നിറയുമ്പോൾ, മൂടി കെട്ടി ഇരിയ്ക്കുമ്പോൾ, മേലാകെ നോവുമ്പോൾ, പനിക്കോള് വന്ന് പോകുമ്പോൾ, ഒന്നും മിണ്ടാതെ അമ്മചൂട് അറിയാൻ തോന്നുമ്പോൾ, അമ്മേ… എന്നറിയാണ്ട് വിളിച്ച് പോണൂ. വിളി ഇനി കേൾക്കില്ല, അറിയാം. അടുത്ത് വേണം പോലെ. – അമ്മ വേണം. – ചഞ്ചൽ അനസൂയ
എന്നിലെ മഴ പരാതികളാണ്. ചോർന്നു തൂങ്ങുന്ന മേൽക്കൂര. വിണ്ടു വിള്ളൽ വീണ ചുമർചിത്രം. പുഴുക്കുത്തേറ്റ റേഷനരി. വേവാത്ത പരിപ്പ്. നനഞ്ഞൊട്ടുന്ന അടിയുടുപ്പ്. നടക്കല്ലിൽ കുത്തിയിരിയ്ക്കുന്ന അച്ഛൻ. കീറപ്പുതപ്പിന്റെ തണുപ്പ്. അടിച്ചാലും തൂത്താലും ഒട്ടിപ്പിടിച്ചു കിടക്കുന്നു ആ കൊഴിഞ്ഞു വീണയില! എന്നിലെ മഴ പരാതികളാണ്. -ചഞ്ചൽ അനസൂയ
