കുറുകെ ചാടിയാൽ നിർഭാഗ്യമെന്നു പറഞ്ഞു കറുത്ത പൂച്ചയെ പ്രാകുന്ന അയാളെ നോക്കി അവൾ പരിഹാസത്തോടെ ചിന്തിച്ചു. അയാൾ മുന്നിൽ വന്നു ചാടിയതിൽ പിന്നെ നിരാശയിൽ മുങ്ങിപ്പോയ സ്വന്തം ജീവിതത്തെ പറ്റി.
Author: Sreeja Ajith
ഒരിക്കൽ ആരോ ഒരാൾ മാത്രമായിരുന്നവർ, പിന്നെയെന്നോ പരിചിതരായ്, കൂടെ നടക്കാൻ തുടങ്ങിടുന്നു. പതിയെ പൂക്കൾ വിരിഞ്ഞുതുടങ്ങുന്നു ഒരുമിച്ചു നടന്നിടും വീഥികളിൽ. നിഴൽ വീണ വഴിയെന്നാലും നിലാവ് മാത്രം കാണുന്നു കൺകളിൽ. കാലം മാറിമറിയുമ്പോൾ ചിലനേരം ഓർമ്മയിൽ ഇറ്റു മധുരം മാത്രം ബാക്കിയാക്കി, വീണ്ടും ആരോ ഒരാൾ മാത്രമായ് നടന്നകന്നു പോകിലും നിദ്രയിൽ സ്വപ്നമെന്ന പോലെ, ഒരു മഴവില്ലു പോലെ, ഇടയ്ക്കിടെ തെളിഞ്ഞു മായുന്നവർ സ്മരണകളിൽ.
കത്തിയില്ലാതെ തന്നെ ഹൃദയത്തിൽ ഒരിക്കലുമുണങ്ങാ മുറിവുകൾ തീർത്തിടാൻ, ഓർമ്മയിലെന്നും രക്തം ചിന്തി, ആത്മവിശ്വാസത്തിൻ തുണ്ടു പോലും അലിയിച്ചു കളയുവാൻ, പ്രാപ്തിയേറും മധുരത്തിൽ പൊതിഞ്ഞോരായുധമല്ലോ, വിവേകം തൊട്ടുത്തീണ്ടാ മനസ്സിൽ പിറന്നു, കടിഞ്ഞാണില്ലാതെ ചലിക്കും നാവുകൾ തൊടുക്കും പരിഹാസശരങ്ങൾ.
നുണഞ്ഞു കൊതി തീരും മുന്നേ അലിഞ്ഞു തീർന്നോരു വർണ്ണപകിട്ടേറും കോലൈസ് പോൽ, മിഴി ചിമ്മിത്തുറക്കും നേരത്തിനുള്ളിൽ ഓർമ്മകൾ തൻ അസ്ഥികൾ മാത്രം ബാക്കിയായ് അലിഞ്ഞു മറഞ്ഞുപോയെൻ മധുരം നിറഞ്ഞ ബാല്യകാലവും.
ഇണ ———- സുഖദുഃഖങ്ങൾ മാറിമറഞ്ഞിടും അനിശ്ചിതമാകുമീ ജീവിതവീഥിയിൽ, സൗഭാഗ്യങ്ങൾ കൈവിളക്കേന്തി നിൽക്കും വേളയിൽ, കൂട്ടിനായെത്തും ലോകം മടിയ്ക്കാതെ. ഊഷരമാം ദുഃഖഗ്രീഷ്മത്തിൽ, കൂടെ നിൽക്കുന്നവരല്ലോ ഹൃദയം തൊട്ടറിയുന്നവർ. ജീവിതഋതുക്കൾ മാറിമറഞ്ഞീടിലും മാറ്റുകുറയാതെ കരുതൽ പകർന്നിടും ഇണയെ നേടുവതു ജീവിതം നൽകും സൗഭാഗ്യം.
ശലഭം പോൽ മോഹങ്ങൾ തൻ അനന്തമാം നീലവിഹായസ്സിൽ പാറിപ്പറക്കുവാൻ കൊതിച്ചവൾ തൻ ചിറകുകൾ അരിഞ്ഞു വീഴ്ത്തി കാൽക്കീഴിലെ പുഴുവായ് മാറ്റുവാനല്ലോ, പെണ്ണെന്നും അടിമയെന്ന് പറയാതെ പറയുമീ സമൂഹത്തിനിഷ്ടം.
മടുപ്പ് ———– “എനിക്കീ ജീവിതം മടുത്തു. “അവൾ പറഞ്ഞു. എന്നാൽ നീ എന്റെ കൈപിടിച്ച് കൂടെ പോരു. ഞാൻ മൃത്യുവാണ്. ആ ശബ്ദം കേട്ടവൾ ഞെട്ടിത്തരിച്ചു. “വേണ്ട, മടുപ്പ് തരുന്ന ഈ ജീവിതം ചിലപ്പോൾ എനിക്ക് അത്ഭുതങ്ങളും തരാറുണ്ട്. നിന്റെ കൈയുടെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു.”നീട്ടിയ കരങ്ങൾ തട്ടിമാറ്റി അവൾ ഓടിയൊളിച്ചു.
ഏതൊരു മലയാളിയേയും പോലെ എന്റെയുള്ളിലുമുണ്ട് ഓണമെന്നു കേൾക്കുമ്പോൾ തുടികൊട്ടി താളം പിടിയ്ക്കുന്ന മനസ്സ്.ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓണത്തിന് വർണ്ണങ്ങൾ പലതായിരുന്നു. ഓർമ്മകൾ ആരംഭിയ്ക്കുന്ന കാലത്ത് ഓണമെന്നാൽ അമ്മവീട്ടിലേയ്ക്കുള്ള യാത്രയുടെ ആഹ്ലാദമാണ്. നഗരപ്രാന്തത്തിലെ ഹൗസിങ് കോളനിയിലെ ചെറിയൊരു വീട്ടിൽ അണുകുടുംബത്തിൽ ജീവിച്ചിച്ചിരുന്ന എനിക്കും അനിയത്തിയ്ക്കും ഉൾനാടൻ ഗ്രാമത്തിലെ വിശാലമായ വയലേലകൾക്കും മരങ്ങൾ നിറഞ്ഞ തൊടിയ്ക്കും നടുവിലുള്ള അമ്മയുടെ തറവാട്ടിൽ പോകുന്നത് ഉത്സവം തന്നെയായിരുന്നു.അച്ഛനമ്മമാരുടെ ജോലിയും സ്കൂളുമായി ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന ജീവിതശകടം അവിടെ എത്തുന്നതോടെ മന്ദഗതിയിലാകുന്നു. അവിടെ അമ്മമ്മയും മുത്തച്ഛനും ഓണഒരുക്കങ്ങൾ വളരെ മുൻപേ തുടങ്ങിയിട്ടുണ്ടാകും. കായവറുക്കലും ശർക്കരവരട്ടി ഉണ്ടാക്കുന്നതുമെല്ലാമായി അവിടെ ഓണമേളങ്ങൾ നിറയുന്നുണ്ടാകും .ചെറിയമ്മമാരും അമ്മാവന്മാരും അവരുടെ കുട്ടികളുമെല്ലാം ഒത്തുചേരുന്ന ഒരു കൂട്ടായ്മയുടെ ആഘോഷമായിരുന്നു ബാല്യത്തിലെ ഓണക്കാലങ്ങൾ.സ്കൂളിലെ പൂക്കളമത്സരവും വീട്ടിൽ എന്നുമൊരുക്കുന്ന നാടൻ പൂക്കളവും എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓണസ്‌മൃതികളാണ്. ഓണക്കോടിയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് മറ്റൊന്ന്. ഇന്നത്തെ കുട്ടികളെ പോലെ സമൃദ്ധമായി എല്ലാം ലഭിച്ചിരുന്ന ബാല്യമല്ലല്ലോ നമ്മുടെ തലമുറയ്ക്ക്. കൊല്ലത്തിൽ…
നന്മതിന്മകൾ ഇടകലർന്നതല്ലോ നാം കാണുമീയുലകം യുഗാന്തരങ്ങളായ്, ദുഷ്ടജനങ്ങളെ നിഗ്രഹിച്ചു സജ്ജനങ്ങളെ പരിപാലിച്ചിടുവാനായ് ജന്മമെടുത്തിടും അവതാരങ്ങൾ അടയാളപ്പെടുത്തി യുഗങ്ങളെ. അസുരജന്മങ്ങൾ വാണിരുന്നു ഭൂവിൽ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും. മർത്യൻ ജ്യോതിർഗോളങ്ങളെ വരുത്തിയിലാക്കിയ ശാസ്ത്രയുഗമിതിൽ നമ്മുടെ ജീവിതം. അസുരന്മാരില്ല, ദേവകളില്ല എല്ലാവരും തുല്യരാം മനുഷ്യർ മാത്രം. നന്മകൾ തൻ മുഖംമൂടിയണിഞ്ഞ മനുഷ്യൻ തൻ ചെയ്തികൾ കണ്ടു നാണിച്ചു നിൽക്കുന്നു രാക്ഷസന്മാർ പോലും. സ്വാർത്ഥലാഭങ്ങൾക്കായ് സഹജീവികളെ, നിർദ്ദയം ദ്രോഹിച്ചിടുന്നു മനുഷ്യൻ തെല്ലും മടിയ്ക്കാതെ. പിഞ്ചിളം മേനിയിൽ പോലും ഭോഗതൃഷ്ണ ശമിപ്പിയ്ക്കും ചെന്നായ്ക്കൾ വാഴുമീ കലിയുഗത്തിൽ ധർമ്മം പുലർത്തിടാൻ കഴിവുറ്റ അവതാരമേത്?
ഓണനാളിൻ ഒളിയുമായ് പ്രകൃതിയും മനുഷ്യരുമൊരുങ്ങിടും നേരം, അകത്തളങ്ങളിൽ നിറയും രുചി തൻ ഗന്ധങ്ങളോടൊപ്പമെൻ അകതാരിൽ ഓർമ്മകൾ തൻ ചിതറിവീഴും മണിമുത്തുകളിൽ നിറഞ്ഞു തുളുമ്പിടുന്നു സ്നേഹത്തിൻ കൂട്ടുകളാൽ രുചിയേറ്റിയ പായസമധുരങ്ങൾ തൻ മദഭരരസങ്ങൾ.