മോടിയേറും ചമയങ്ങളാൽ അലംകൃതയായ്, കാര്യത്തിൽ മന്ത്രിയായ്, കർമ്മത്തിൽ ദാസിയായ്, ദിനരാത്രങ്ങളിൽ തൻ ജീവിതപാതയിൽ ചരിച്ചിടുമ്പോഴും, ജീവിതാശ തൻ തിളക്കമെന്നോ കെട്ടുപോയൊരാ മിഴികൾ, ആർദ്രമാം സ്നേഹത്തിൻ കരസ്പർശമറിയാതെ, നിരാശ തൻ കരിവലകൾ നിറഞ്ഞൊരാ കൺതടങ്ങൾ, എല്ലാം പറയാതെ പറഞ്ഞവൾ എന്നോ മരിച്ചവൾ, സ്നേഹനിരാസങ്ങളാൽ, ക്രൂരമാം ഉപേക്ഷകളാൽ, ഹൃദയം തുടിച്ചിടും നേരം തന്നെ മനമിതിൽ മൃതി തൻ ശൈത്യമണിഞ്ഞവൾ.
Author: Sreeja Ajith
ഉള്ളിൽ തുള്ളിതുളുമ്പും ചിന്തകളെ സർഗ്ഗവാസന തൻ മഷിയാൽ വർണ്ണങ്ങൾ ചാർത്തും തൂലികയാൽ അക്ഷരങ്ങളായ് ഭംഗിയിൽ ചമയിച്ചൊരുക്കി, ജീവൻ പകരും സൃഷ്ടികൾ ആനന്ദം പകർന്നിടുന്നു സ്രഷ്ടാവിൻ ഹൃത്തിൽ, നൊന്തുപെറ്റിടും പൈതൽ മാതാവിനെന്നപോൽ.
മർത്യനു വേണ്ടതെല്ലാം കനിഞ്ഞരുളും സ്നേഹമയിയാം പ്രകൃതി, ചിലനേരമവനുടെ വികൃതിയിൽ മനം നൊന്തു കണ്ണീർ വാർക്കുന്നു, ഒരു നാൾ കോപാകുലയായ്, ഉഗ്രരൂപിണിയായ് ആർത്തട്ടഹസിക്കുന്നു. മനുഷ്യനെപ്പോലെ പ്രകൃതിയ്ക്കും ഭാവങ്ങളനേകം.
ധവളവർണ്ണത്തിൽ മനോജ്ഞമാം രൂപഭാവങ്ങളിൽ ചമഞ്ഞു, വിഭവങ്ങൾക്ക് രുചിയേറ്റിടാനും നൈവേദ്യമായ് സമർപ്പിച്ചിടാനുമുതകിടുന്നു ക്ഷീരം. കരുതലോടതു കാത്തിടായ്കിൽ നേരത്തോട് നേരം കൂടിടുമ്പോൾ പിരിഞ്ഞിടും വിഷമയമായിടും. വാക്കുകളുമത് പോലെ, വിവേകമോടെ മൊഴിഞ്ഞാൽ മധുരം നിറച്ചിടുമുള്ളിൽ. സൂക്ഷ്മതയോടെ ഉപയോഗിക്കായ്കിൽ വിഷലിപ്തമായിടും, മലിനമാക്കിടും മനുഷ്യമനത്തെ, കരിച്ചു കളഞ്ഞിടും വേരോടെ.
മനസ്സിലടഞ്ഞു കിടക്കും ഓർമ്മകൾ തൻ ജാലകങ്ങൾ മെല്ലെ തുറന്നിടും നേരം മുന്നിൽ വെളിപ്പെടുന്നു ചിലനേരം മറഞ്ഞു കിടന്നിടും മണിമുത്തുകൾ, മറവി തൻ ആഴങ്ങളിൽ ആണ്ടു പോയ മുഖങ്ങൾ, സ്വരങ്ങൾ, ചിലപ്പോൾ ഉള്ളു നീറ്റിടും നൊമ്പരങ്ങൾ. സ്മരണകൾ തൻ മായക്കാഴ്ച്ചകളെ ജീവിതസംഘർഷങ്ങൾ തൻ ചുഴിയിൽ പിറവിയെടുക്കും മറവി തൻ ജാലകപാളികളാൽ മറച്ചു വെയ്ക്കാൻ, പ്രകൃതി അലിവോടെയാനുവദിച്ചു മർത്യനെ.
മ്ലേച്ഛമെന്നു വിധിച്ചൊരുനാൾ തീണ്ടാപാടകലെ നിർത്തിയ കാര്യങ്ങൾ, ഇന്ന് നാം ആമോദമോടെ ചേർത്ത് പിടിക്കുവതോർത്താൽ, അത്ഭുതമോടെ ചിന്തിച്ചു പോയിടും, കാലത്തിൻ കരങ്ങളാൽ മാറ്റിടാനാവാത്തതെന്തു പാരിൽ.
ഊർവ്വരമാം മണ്ണിൽ വേരുറച്ചു കഴിഞ്ഞെന്നാൽ തഴച്ചു വളർന്നിടും തരു നിശ്ചയം. പിഴുതെടുക്കുക പ്രയാസം തന്നെ. ഹൃത്തിൽ ആഴത്തിൽ വേരോടും ആത്മബന്ധങ്ങളുമത് പോലെ. സുഖദമാം ഓർമ്മകൾ തൻ മുകുളങ്ങൾ മനമാകെ നിറഞ്ഞിടും സ്നേഹത്തിൻ നീരിനാൽ പുതുജീവൻ വരിച്ചിടും. ചിലനേരം,ഋതുഭേദങ്ങൾ മാറിമറയവേ ഊഷരഗ്രീഷ്മത്തിൽ സ്നേഹത്തിന്നുറവ വറ്റുകിൽ വാടിക്കരിയുമാ ശാഖിയെ പറിച്ചെറിയുകിൽ, കരൾ പിളരും നൊമ്പരം പകർന്നിടും.
സനാഥരെന്നു നാം വിശ്വസിച്ചീടുകിലും ചുറ്റിലും ബന്ധുക്കൾ നിറഞ്ഞിരിക്കുകിലും മനമിടറി മിഴികൾ നിറഞ്ഞു തൂവും വേളയിൽ, പറയാതെ ഉള്ളറിയുവാൻ ആരുമില്ലാതെ ആൾക്കൂട്ടത്തിൽ തനിയെ നടക്കും അനാഥജന്മങ്ങളെത്ര പേർ ലോകത്തിൽ.
തനുവരികെയെന്നാലും മനം കാതങ്ങൾക്കകലെയായ്, ഒരു ചെറുപുഞ്ചിരി പോലും ഉള്ളറിഞ്ഞു പകരാതെ, കടമകൾ തൻ ചങ്ങലകളാൽ ബന്ധിതരായ്, കൂട്ടിൽ കുടുങ്ങും പക്ഷികൾ പോലെ ജന്മം മുഴുവനും ഉരുകിത്തീർന്നിടുന്നു, ചില മനുഷ്യർ.
അതിരുകളില്ലാ വാനിൽ സ്വച്ഛന്ദമായ് പറന്നുയർന്നിടാൻ കൊതിച്ചവൾ തൻ ചിറകുകൾ, അച്ചടക്കത്തിൻ നിയമങ്ങളാൽ, ലോകം ചമച്ചെടുത്ത അരുതുകൾ തീർത്ത വലയിൽ കുരുക്കി, സ്നേഹത്തിൻ ചരടായ് തോന്നും ചങ്ങലകളാൽ ബന്ധിച്ചു, സ്വാർത്ഥതയാകും ഖഡ്ഗത്താൽ അരിഞ്ഞെടുക്കുവതിൻ കാഴ്ചകൾ ചുറ്റിലും നിറയും കാലത്തും തളരാതെ, ഇടറാതെ ഉയർത്തെഴുന്നീട്ടിടാനുള്ള കരുത്തു നൽകിയല്ലോ പെണ്ണിനെ പാരിലയച്ചതു സർവ്വേശ്വരൻ.
