എത്ര വിചിത്രമീയുലകത്തിൽ മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ. പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു മർത്യൻ, ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്, കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും. വഞ്ചിച്ചിടുന്നു സ്വന്തം ആത്മാവിനെപ്പോലും. നശ്വരമീ ജീവിതത്തിൽ, രംഗബോധമില്ലാത്ത കോമാളിയെപ്പോൽ, ഏതു നിമിഷവും മരണമെത്തുമെന്നറിഞ്ഞിട്ടും, ആഡംബരങ്ങൾ നേടിടാനായ് ക്രൂരതകൾ പ്രവർത്തിച്ചിടുന്നു, വിചിത്രം തന്നെ മനുഷ്യജന്മം.
Author: Sreeja Ajith
വിനയത്തിൻ, മാന്യത തൻ, പുകമറകൾക്കുള്ളിൽ ചിലർ, മറച്ചു വെച്ചിടുന്നു ഹീനമാം കാമനകൾ, ദുഷിച്ച ചിന്തകൾ, പരദ്രോഹവാസനകൾ. ശാന്തമാം സമുദ്രത്തിൻ അന്തരാളങ്ങളിൽ മറഞ്ഞിരിക്കും അഗാധമാം ഗർത്തങ്ങളെ സങ്കല്പിച്ചീടാം, പക്ഷേ അറിവാൻ കഴിയില്ല മനുഷ്യമനസ്സിൽ ആഴത്തിൽ ഒളിഞ്ഞിരിക്കും കപടതകളെ. മേഘമാലകളെ നീക്കി പൂർണ്ണചന്ദ്രനെന്നപോൽ, കാലത്തിൻ മാന്ത്രികതയാൽ പുകമറകളെ ഭേദിച്ചു വെളിപ്പെട്ടിടുമൊരു നാൾ, മർത്യന്റെ യഥാർത്ഥമാംമുഖം.
മറവിയിലേയ്ക്ക് മറഞ്ഞു പോകാനായ് വിധിയ്ക്കപ്പെട്ട പ്രിയതരമാം നിമിഷങ്ങളെ ഹൃദയത്തിൽ ഒരു കുളിർകാറ്റായ് വന്നു നിനച്ചിരിയാതെ തഴുകിയുണർത്തിടാനായ്, സുന്ദരസ്മൃതിതീരങ്ങളിലൂടെ വീണ്ടുമൊരിക്കൽ കൂടി യാത്രചെയ്യാനായ്, സൃഷ്ടിച്ച ശാസ്ത്രത്തിന്റെ മനോഹരസമ്മാനം.
അതിരുകളില്ലാ സ്വാതന്ത്ര്യം ഒരു നാൾ ലഭിക്കുമ്പോൾ, ദുർവ്യയം ചെയ്യാതിരിക്കാൻ വേണം ഉള്ളിലുറച്ച ചുമതലാബോധവും മനസ്സാക്ഷിയും, നന്മയിൽ വേരൂന്നിയ ജീവിതമൂല്യങ്ങളും.
ആവർത്തനങ്ങൾ വിരസതയേകും ദിനരാത്രങ്ങളിൽ, പുതുമ തൻ വർണ്ണങ്ങൾ ചാർത്തിടാനായ്, എത്തിടുന്നു വിരുന്നുകാർ പലരും. അവിചാരിതമായെത്തുമീ അതിഥികൾ ആഹ്ലാദനിമിഷങ്ങൾ പകർന്നു തരുന്നു ചില നേരം. നടുക്കങ്ങൾ, തീരാദുഃഖങ്ങൾ വിതച്ചിടുന്നു അതിഥികൾ ചിലർ. അതിഥികൾ പലതരമെങ്കിലും ജീവിതയാത്രയിൽ നിശ്ചയമായെത്തുന്നു, ജനനം മുതൽ കൂടെ നടക്കുന്നു, ഒരേയൊരു അതിഥി, മരണമത്രേയതിന് നാമം.
എത്രമേൽ ലഭിച്ചാലുംമടുക്കില്ല മർത്യന്സ്നേഹമെന്ന മധുരമാംപാൽപായസമെങ്കിലും,സ്വന്തമിഷ്ടങ്ങളെയുംവ്യക്തിത്വം തന്നെയുംസ്നേഹത്തിന്നായ്മറക്കേണ്ടിവരുകിൽആർദ്രമാം സ്നേഹംവിഷമയമായിടും,താങ്ങിടാനാകാത്തബാധ്യതയായിടും.
ശൂന്യമാം കരങ്ങളുമായ് ഭൂമിയിൽനിസ്വനായ് പിറക്കും മനുഷ്യൻഹ്രസ്വമാം തൻ ജീവിതത്തിൽനേട്ടങ്ങൾ കൈവരിച്ചിടുന്നു,ഹൃദയബന്ധങ്ങൾ സൃഷ്ടിച്ചിടുന്നു.പരിശ്രമം കൊണ്ട് വിജയം കൈവരിച്ചെന്നുഅഭിമാനം കൊള്ളും നേരവും,താങ്ങായ്, തണലായ് നിന്നവരേറെയുണ്ട്ഓരോ മനുഷ്യനും ചുറ്റിലും.രക്തബന്ധുക്കൾ, ചിലനേരം വിലയേറുംപാഠം പഠിപ്പിച്ച ശത്രുക്കൾ,പ്രതിസന്ധികൾ തരണം ചെയ്യാൻകൈത്താങ്ങായ് നിന്ന അന്യരുംപിന്നെ പ്രവചിക്കാനാകാത്ത വിധിയും.നന്ദിചൊല്ലേണ്ടവർ ഏറെയുണ്ട്ഓരോ മനുഷ്യനും.
സന്തോഷനിമിഷങ്ങൾ തൻ ശോഭയേറ്റിടാൻ, പ്രതിസന്ധികളിൽ താങ്ങായിടാൻ, ദുഃഖഭരിതമാം വേളയിൽ ഹൃദയത്തിൽ പ്രതീക്ഷ തൻ നറുവെളിച്ചം കൊളുത്തിടാൻ വേണം സ്നേഹക്കൂട്ടായ്മകൾ മനുഷ്യന്.
ഓഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ച. സൗഹൃദദിനം. ഓർമ്മവെച്ച നാൾ മുതൽ ഇന്ന് വരെ ജീവിതത്തിലൂടെ അനേകം സൗഹൃദങ്ങൾ കടന്നുപോയിട്ടുണ്ട്. മൂന്നുനാലു വയസ്സുള്ളപ്പോൾ നഴ്‌സറി സ്കൂളിൽ കൂടെ പഠിച്ചവർ മുതൽ കൂടെ ജോലി ചെയ്യുന്നവർ വരെ സൗഹൃദവലയത്തിൽപ്പെടുന്നു. ചിലതെല്ലാം ഇന്നും ഹൃദയത്തിൽ ചേർന്നു നിൽക്കുന്ന കൂട്ടുകാരെ സമ്മാനിച്ചവയാണ്.ചിലരൊക്കെ മനസ്സിൽ എന്നുമുണ്ടെങ്കിലും ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. ചെറുപ്പത്തിൽ ആളുകളോട് അടുക്കാൻ പ്രയാസമുള്ള, മിണ്ടാൻ മടിയുള്ള സ്വഭാവമുണ്ടായിരുന്നു എനിക്ക്. എന്നോട് ഇങ്ങോട്ട് വന്നടുപ്പം കാണിക്കുന്നവർ മാത്രമായിരുന്നു എന്റെ കൂട്ടുകാർ. പക്ഷേ അവരിൽ പലരും പിന്നീട് എന്റെ ആത്മസുഹൃത്തുക്കളായിത്തീർന്നു. ബാല്യത്തിലെയും കൗമാരത്തിലെയും സൗഹൃദങ്ങളായിരുന്നു ഏറ്റവും ഹൃദ്യം. നിഷ്കളങ്കമായ ആ കാലത്തിൽ കിട്ടിയ സുഹൃത്തുക്കൾ ഇന്നും കൂടെയുണ്ട്. ഇണക്കവും പിണക്കവും സ്നേഹത്തിന്റെ ഭാഗമാണെന്ന് പറയുമെങ്കിലും ഒരിക്കലും പിണങ്ങാത്ത ആത്മബന്ധങ്ങളെ എല്ലാകാലത്തും കിട്ടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരസ്പരം സ്നേഹിക്കുക മാത്രമല്ല, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക കൂടി ചെയ്യുന്നത് കൂടിയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനാമെന്നാണ് എന്റെ വിശ്വാസം. തമാശയ്ക്കാണെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുകയും…
മനുഷ്യരൂപമെടുത്തവരുണ്ടൊരുപാടുണ്ട് ഭൂമിയിലെങ്കിലും, സഹജീവിസ്നേഹവും ആർദ്രതയും കരുണയും നിറഞ്ഞുതുളുമ്പുമൊരു മനമുണ്ടെങ്കിൽ മാത്രമവർ മാനവനെന്ന പേരിനർഹർ. കാണാം നമുക്ക് നിരാശ തൻ കൂരിരുൾ നിറയും ദുരന്തമുഖങ്ങളിലത്തരം, മാനവികത തൻ നറുതിരിവെട്ടങ്ങളനവധി. സ്വാർത്ഥതാല്പര്യങ്ങൾ മാറ്റിവെച്ച് അന്യർക്കായ് പ്രവർത്തിക്കുമവരത്രേ ഭൂമിയിൽ മാനവികതയെന്നുമുണ്ടെന്നു പറയാതെ പറയും സാക്ഷ്യം.
