പൊന്നും പട്ടുമല്ല പെണ്ണിന്നഴകെന്ന് ഊന്നിപ്പറയുകിലും, കസവുസാരി ചുറ്റിയൊരുങ്ങിയിറങ്ങും പെണ്ണിൻ രൂപഭംഗിയെന്നും നയനങ്ങൾക്കമൃതേകുമൊരു ചാരുതയാർന്ന ചിത്രമല്ലോ.
Author: Sreeja Ajith
തുമ്പപ്പൂവിൻ നൈർമല്യവും വിശുദ്ധിയും നിറയും മനോജ്ഞമാം ഗ്രാമങ്ങളും നന്മയും ലാളിത്യവും തുളുമ്പിടും മനസ്സുകളും കാലയവനികയിൽ മറഞ്ഞെങ്കിലും ഓണമെന്നും മലയാളിയ്ക്ക് സുന്ദരമാമൊരു വസന്തകാലപ്രതീക്ഷ തന്നെ.
അക്ഷരദീപം തെളിച്ചു കുരുന്നുകൾ തൻ ഹൃദയത്തിൽ അറിവിൻ വെളിച്ചം പകർന്നിടുന്നു അധ്യാപകർ, പരീക്ഷകൾ ജയിക്കുവാൻ മാത്രമല്ല, ജീവിതം മുന്നിൽ വെയ്ക്കും പരീക്ഷണങ്ങളിൽ തീരാമുറിവുകൾ ഏറ്റു നീറിയാലും ഉയിർത്തെഴുന്നേൽക്കാൻ കരുത്തു പകർന്നിടുന്നു ശ്രേഷ്ഠരാം അധ്യാപകർ. ആരെല്ലാം പാഠങ്ങൾ പകർന്നു തന്നാലും അനുഭവങ്ങൾ പോൽ ജന്മം മുഴുവനും മറന്നിടാത്ത പാഠങ്ങൾ പഠിപ്പിച്ചു നൽകും ഗുരുക്കന്മാർ വേറെയാരുണ്ട് ഭൂമിയിൽ.
ബാല്യത്തിൻ സ്മൃതികളിൽനിറഞ്ഞുനിൽക്കുന്നുനാരങ്ങാമിഠായി തൻകൊതിപ്പിയ്ക്കും രുചിയ്‌ക്കൊപ്പം,മിഠായിയും കുഞ്ഞുകൗതുകങ്ങളുംപങ്കുവെയ്ക്കുവാൻ കൂട്ടായെത്തിയകളിക്കൂട്ടുകാർ തൻസ്നേഹത്തിൻ മധുരവും.
വിവിധങ്ങളാം ഹിംസ്രമൃഗങ്ങൾ, അജ്ഞാതമാം പാതകൾ, തിങ്ങിനിറയും കൊടുംകാട് പോൽ, ദുരൂഹത നിറയും രഹസ്യങ്ങൾ, ദുഷ്ടചിന്തകൾ, മൗനനൊമ്പരങ്ങൾ, ഒളിഞ്ഞിരിക്കുമൊരു പ്രഹേളികയല്ലോ മനുഷ്യമനം.
മുല്ലപ്പൂവിൻ സൗന്ദര്യവും സൗരഭ്യവുമില്ലെന്നാകിലും മുല്ലപ്പൂവിനൊപ്പം മാലയിൽ കൊരുത്തിടും നേരം, മുടിയഴകിനു മാറ്റുകൂട്ടി മൗനമായ് പുഞ്ചിരി തൂകിടും മനോഹരിയാം കനകാംബരം മിഴികൾ നിറയ്ക്കും സുന്ദരചിത്രമല്ലോ.
പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത മനം മനുഷ്യന്.
ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.
അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.
എത്ര വിചിത്രമീയുലകത്തിൽ മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ. പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു മർത്യൻ, ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്, കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും. വഞ്ചിച്ചിടുന്നു സ്വന്തം ആത്മാവിനെപ്പോലും. നശ്വരമീ ജീവിതത്തിൽ, രംഗബോധമില്ലാത്ത കോമാളിയെപ്പോൽ, ഏതു നിമിഷവും മരണമെത്തുമെന്നറിഞ്ഞിട്ടും, ആഡംബരങ്ങൾ നേടിടാനായ് ക്രൂരതകൾ പ്രവർത്തിച്ചിടുന്നു, വിചിത്രം തന്നെ മനുഷ്യജന്മം.
