എങ്ങും മരങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ കോളേജ് ക്യാമ്പസിനു വലിയ മാറ്റമൊന്നും വർഷങ്ങൾക്കു ശേഷവും വന്നിട്ടില്ല. രാഖി വളരെ പതുക്കെയാണ് നടന്നിരുന്നത്. ചുറ്റിലുമുള്ള ഓരോ കാഴ്ചകളെയും മിഴികൾ കൊണ്ട് ഉള്ളിലേയ്ക്ക് ആവാഹിക്കുകയായിരുന്നു അവൾ. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം കോളേജ് ഗേറ്റ് കടന്നു ആ മണ്ണിൽ കാലുകുത്തിയതും അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു. സ്വപ്നങ്ങളോടെ വന്നു കയറിയതും പ്രതീക്ഷകളുടെ വെളിച്ചം കെട്ട് തല കുനിച്ചിറങ്ങിപ്പോയതും ഈ പടിയാണ്. ഈ മണ്ണിൽ നിന്നാണ്. പന്ത്രണ്ടു വർഷത്തിന് ശേഷമുള്ള ഈ ഒത്തുകൂടലിനെക്കുറിച്ച് കേട്ടപ്പോൾ വരേണ്ട എന്ന് തന്നെയാണ് രാഖി ആദ്യം വിചാരിച്ചത്. ഫേസ്ബുക്കിലും വാട്സ്ആപ്പ് കൂട്ടായ്മയിലും ഒന്നും അവളില്ലായിരുന്നു. അന്ന് കൂടെ പഠിച്ചിരുന്നവരിൽ സിന്ധുവുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ. അവളാണ് നിർബന്ധിച്ചു ഈ പരിപാടിയ്ക്ക് വിളിച്ചു വരുത്തിയത്. പിന്നെ ആലോചിച്ചപ്പോൾ രാഖിയ്ക്കും തോന്നി, ഒരു തെറ്റും ചെയ്യാതെ എന്തിനാണ് ഒളിച്ചു നിൽക്കുന്നത്. തന്നെ ബലിയാടാക്കിയവർ അല്ലേ ലജ്ജിക്കേണ്ടത്. ജീവിതത്തിൽ താൻ തോറ്റു പോയിട്ടില്ല…
Author: Sreeja Ajith
സുഖാന്വേഷിയായ് ജന്മം മുഴുവനും അലഞ്ഞു തീർക്കും മനുഷ്യനോർക്കുന്നീല, സമ്പത്തും സൗഭാഗ്യവും ബാഹ്യമാം സുഖങ്ങൾ നൽകിടുമെങ്കിലും മനസ്സിൽ നിറയും ശാന്തിയോളം സുഖം നൽകിടാനാവില്ലൊരു സ്വത്തിനും.
യുക്തി തൻ കണ്ണുകൾ കെട്ടിടുമേതു വിശ്വാസവും, മതമാകിടുകിലും ആശയമാകിലും, മനുഷ്യമനസ്സിലത് വേരൂന്നുകിൽ, അന്ധവിശ്വാസിയാക്കിടും, ഉള്ളിലെ വിവേകത്തിൻ വെളിച്ചം കെടുത്തിടും, തിന്മ തൻ ഇരുളിൽ തളച്ചിടും.
സൗജന്യമല്ലൊന്നും തന്നെയീ ഭൂവിൽ, മൂല്യമുണ്ട് നമ്മുടെയോരോ നേട്ടത്തിനും. അർഹതയില്ലാതെ നേടിയെടുക്കും സൗഭാഗ്യങ്ങൾക്ക് ചിലപ്പോൾ, വിലയായ് നൽകേണ്ടി വന്നിടും സ്വസ്ഥതയും ചിലപ്പോൾ ജീവിതം പോലും.
പൂജയും മന്ത്രവും കാണിക്കയും നേടിത്തരില്ല മർത്യനു ജന്മപുണ്യം. സഹജീവികൾ തൻ വേദനയിൽ ആശ്വാസത്തിൻ ചെറുതരിയെങ്കിലും പകരുവാനായാൽ, അഴലിൻ കൂരിരുൾ പാതയിൽ വഴിയറിയാതെ ഉഴലും സഹജർ തൻ പാതയിൽ, ശുഭപ്രതീക്ഷ തൻ കൈത്തിരി തെളിക്കുവാനായാൽ, അതിനോളം വലിയ പുണ്യമെന്തുണ്ട് മനുഷ്യന് ഭൂമിയിൽ.
ഭൂമിയോളം സഹിച്ചും തൻ നേർക്കു നീളും അനീതികൾ, അവഗണനകൾ തൻ വാൾമുനകളെ സഹനത്തിൻ പരിചയാൽ തടുത്തും നല്ലവളെന്നു പേരു നേടിയവൾ ഒരു നാളറിഞ്ഞു, തൻ ജന്മം അന്യർക്കായ് മാത്രം മെഴുകുതിരി പോൽ ഉരുകിത്തീർന്നു പോയ്, തനിക്കായ്, താനായ്, ജീവിച്ച നിമിഷങ്ങൾ തൻ എണ്ണം വെറും പൂജ്യം മാത്രമെന്ന്.
ഉരുകുമീ വേനലിനപ്പുറം ഇനിയും പിറന്നിടുമൊരു കുളിരേകും വർഷമെന്നും, ഊഷരമാമീ മരുഭൂമിയിൽ ഇനിയുമൊരല്പം ദൂരം നടന്നിടുകിൽ കാണാം ഇളവേറ്റിടാനായൊരു മരുപ്പച്ചയെന്നുമൊരു ശുഭചിന്തയല്ലോ, ദുരിതങ്ങൾ നിറയുകിലും, ഇനിയും മടുക്കാതെ ജീവിതയാത്രയിൽ മർത്യനെ മുന്നോട്ട് നയിക്കുമൊരു ഇന്ധനം.
ആദ്യമായ് കാഴ്ചയിൽ, സംസാരത്തിൽ, സ്പർശത്തിൽ, തോന്നിടും കൗതുകം, പിന്നെ പതുക്കെ സാധാരണമായ്, മെല്ലെ അതൃപ്തിയായ്, പിണക്കമായ്, കോപമായ്, ഒടുവിൽ വെറുപ്പായ് മാറിടുമ്പോൾ, മരിക്കുന്നു സുന്ദരമാം ബന്ധങ്ങൾ, ബാക്കിയായിടുന്നു ഉണങ്ങാത്ത മുറിവുകൾ തൻ നീറ്റൽ പേറും മനം മാത്രം.
രാവും പകലും ചേരും അനന്തമാം കാലം പോലെ സുഖദുഃഖങ്ങളാകും ഇരുബിന്ദുക്കൾക്കിടയിൽ ഭൂവിലെ ഹ്രസ്വമാം ദിനങ്ങൾ തീരും വരെയും ആടിടുമൊരു ഊഞ്ഞാൽ അല്ലോ മർത്യജന്മം. സുഖമാം ബിന്ദുവിൽ അധികനേരം പാദങ്ങൾ പതിച്ചു നിൽക്കാൻ വ്യാമോഹിച്ചിടുന്നു മനുഷ്യൻ, എങ്കിലും കാലമാകും പക്ഷി കൊത്തിവലിച്ചു കൊണ്ടുപോയിടുന്നു ദുഃഖതീരത്തേയ്ക്കവനെ.
സ്വന്തമെന്നു കരുതി ഹൃദയം കൊടുത്തു സ്നേഹിച്ചതും ചേർത്തു പിടിച്ചതുമെല്ലാം ചപലമാം മനം നെയ്‌തുകൂട്ടും വ്യാമോഹത്തിൻ ജലഛായാചിത്രങ്ങൾ മാത്രമായിരുന്നെന്നൊരു നാൾ വിധിയുടെ ക്രൂരമാം വെളിച്ചത്തിൽ മുന്നിൽ തെളിഞ്ഞു വരും നേരം, തിരിച്ചറിഞ്ഞീടുന്നു മർത്യൻ സ്വന്തമെന്ന തോന്നൽ വെറും മായ മാത്രം, ഒന്നുമീയുലകിൽ സ്വന്തമല്ല, ശാശ്വതമല്ല, സ്വന്തമെന്ന തോന്നൽ ജനിപ്പിച്ചിടും തൻ മനസ്സ് പോലും.
