പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..
നിന്റെ മണങ്ങളെ തൊട്ടെടുത്ത വിരൽത്തുമ്പുകളിൽ, ഞാനമർത്തി ചുംബിക്കാറുണ്ട്. ഏകാന്തതകളിൽ നീയുമ്മ വെച്ച കവിളിൽ നിന്റെ ചുണ്ടിൻ പാടുകൾ തിരയുമ്പോൾ, എന്നിലൊട്ടുമേ ഇല്ലാതെ പോയ് നീയെന്ന് തിണർപ്പ് വറ്റിയ പാടുകൾ വിതുമ്പുന്നു.. വിഷാദകാലങ്ങളിൽ…
നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നിന്നിലലിഞ്ഞതിൽപ്പിന്നെ എന്നിൽ ഞാനൊട്ടുമേയില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന്, നിന്നിൽ മുങ്ങി മരിക്കുന്നൊരെന്നെ ഞാനെങ്ങനെ ആശ്വസിപ്പിക്കും..?…
ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച് കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും…
നീയില്ലായ്‌മയുടെ പൊള്ളലേറ്റും വരണ്ടുണങ്ങിയും ജീവന്റെ അവസാന പച്ചയും കൊഴിയാൻ തുടങ്ങവേ നിന്റെയോർമ്മകൾ വന്നെന്നെ കെട്ടിപ്പിടിക്കുന്നു… നീ ചുംബിച്ച പാടുകളിൽ വേര് മുളയ്ക്കുമ്പോൾ പിന്നെയും ജീവന്റെ പച്ച തിരയുന്നു….!
സമ്പത്ത് കൊണ്ടും സ്ഥാനമാനങ്ങൾ കൊണ്ടും നമ്മൾക്ക് ലഭിക്കുന്ന ബഹുമാനം അധികകാലം നിലനിൽക്കുകയില്ല, മറിച്ച് നമ്മളുടെ സ്വാഭാവഗുണംകൊണ്ട് കിട്ടുന്നത് മരിച്ചുകഴിഞ്ഞാലും നിലനിൽക്കും. ശുഭദിനം നേരുന്നു……. 🙏
എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ ഞാനെന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… അലയടങ്ങാത്തൊരു ചിരിയൊച്ചയെ.. ആരാദ്യമെന്ന് മത്സരിച്ച് പതിപ്പിച്ച ഉമ്മച്ചുന പൊട്ടിയ പൊള്ളലുകളെ… പേരറിയാ നോവിനെ..…
അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!
തനിച്ചാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്നിൽ ചേർന്നിരിക്കുക.. കല്പനകളിൽ പൂവിടാനായ് ഒരു വിത്ത് മാത്രം എനിക്കായ് കരുതുക.. അറ്റു വീഴാത്ത നീർവേരുകളാൽ ഗാഢമായെന്നെ പുണരുക.. ഉയിർപ്പിൻ ഉടയോനെ.. വിടയെന്നൊരു വാക്കിനാൽ എന്റെ പ്രാണൻ കവരാതിരിക്കുക.. ചിരകാലം…
എന്റെ വരികൾക്കിടയിൽ ഞാനൊഴിച്ചിട്ട ശൂന്യസ്ഥലികളിൽ സ്നേഹവിത്തിട്ട് നീ, നമുക്കായ് പ്രണയവനമൊരുക്കുക…!
ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!
നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!
നിന്നോളമില്ലെ- നിക്കൊന്നുമേ ഇനിയീയുലകിൽ.. ശിഷ്ടകാലമെൻ ജീവിതപ്പെരുവഴികളിൽ ഇരുളകറ്റും വിളക്കാവുക.. മുറിവുണക്കും സ്നേഹപ്പച്ചയാവുക…
നിന്നെ തൊടാതെ, ആഞ്ഞു പുൽകാതെ, നിന്നെ വാസനിച്ചുള്ളിൽ നിറയ്ക്കാതെ, വിരഹിക്കുന്നൂ ഞാൻ ആഴത്തിലാഴത്തിൽ..
മറുവശം കാണാതെ ഊഹിച്ച് എടുക്കുന്ന ചില തീരുമാനങ്ങളാണ് പലപ്പോഴും ചില ജീവിതങ്ങൾ തകർക്കുന്നത്, അന്യോന്യം പറഞ്ഞാൽ തീരുന്ന വിഷയം ഒരിക്കലും പറഞ്ഞു വലുതാക്കുകയും ചെയ്യരുത്, ബന്ധങ്ങൾ തകരുവാൻ ഇതുമാത്രം മതിയാവുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു………
കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!
‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!
മിഴികളിലലിവുള്ള കവിതയായ് നിറഞ്ഞേയിരിക്കുക നീയെന്നിൽ വിസ്മിത പ്രണയമേ…!
