പുതിയ വീട്, വീടെന്നല്ല കൊട്ടാരമെന്നു തന്നെ പറയാം. ആഡംബരങ്ങളുടെ അവസാന വാക്ക്, അതായിരുന്നു അയാൾ നഗരത്തിൻ്റെ കണ്ണായ സ്ഥലത്ത് പണിതുയർത്തിയത്.ആ സ്ഥലവും അയാൾ വാങ്ങിയത് മോഹവിലയ്ക്ക്. പുതിയ കാലത്തിനനുസൃതമായിരുന്നു ഇൻ്റീരിയർ വർക്കുകൾ. ഉദ്യാനത്തിനുമുണ്ടായിരുന്നു നൂതനത്വത്തിൻ്റെ പകിട്ട്. ഓർക്കിഡുകൾ മത്സരിച്ച് പൂക്കാലം തീർക്കുന്ന ഉദ്യാനത്തിൽ പുതുതായി വിരിഞ്ഞ മന്ദാരപ്പൂവിൻ്റെ മൃദുലതയെ താലോലിച്ചുകൊണ്ട് അയാൾ നിൽക്കുമ്പോൾ അവൾ അത്ഭുതത്തോടെ അയാളെ നോക്കി. എന്നും പുതുമകൾക്കൊപ്പം പായുന്നയാളെ പുതിയ രൂപത്തിൽ കണ്ടതിൻ്റെ അത്ഭുതമായിരുന്നു അവളുടെ മിഴികളിൽ. പുലരിയിലെ മഞ്ഞുതുള്ളിയലുക്കിട്ട മന്ദാരപ്പൂവിതളിൽ വിരലോടിക്കുമ്പോൾ അയാൾ ആദ്യപ്രണയത്തിൻ്റെ കുളിരാർന്ന ഓർമ്മകളിലായിരുന്നുവെന്ന് അവളറിഞ്ഞില്ല. അന്ന് കാമുകിയുടെ ഈറൻ മുടിയിൽനിന്ന് ഊർന്നുവീണ മന്ദാരപ്പൂവിതളുകൾ അയാളുടെ ഡയറിക്കുള്ളിൽ നിധിപോലെ ഇന്നുമുണ്ടെന്നും . ഡോക്ടർ വീനസ്
Author: Dr Venus V. V
കോരിച്ചൊരിയുന്നമട്ടിൽ പെയ്ത മഴയ്ക്കിപ്പോൾ നേരിയ ശാന്തതയുണ്ട്. പത്തുമണി കഴിഞ്ഞിട്ടും നേരമിനിയും പുലരാത്തമട്ടിൽ അന്തരീക്ഷം ഇരുണ്ടു നിന്നത്, ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയതിനാലാകും. വെയിലിൻ്റെ ഒരുചീള്പുറത്തേക്കെറിഞ്ഞുകൊണ്ട്മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യൻ ഒന്ന് മുഖം കാണിച്ചെങ്കിൽഎത്രനന്നായിരുന്നു! മലമുകളിൽനിന്ന്കുതിച്ചൊഴുകിയിറങ്ങിയ വെള്ളത്തിനൊപ്പം നിരങ്ങിനീങ്ങി നിലം പതിച്ച പാറക്കല്ലുകൾ.അവയ്ക്കൊപ്പം മലയുടെ ഒരു ഭാഗം മുഴുവനുമാണ് ഒലിച്ചുപോയത്. താഴ് വാരത്തിലുണ്ടായിരുന്ന വീടുകളുടെമേൽകട്ടിപ്പുതപ്പുപോലെ വന്നുവീണ മണ്ണടരുകൾ. കടപുഴകിവീണ മരങ്ങൾ. മണ്ണിനടിയിൽ കാണാതായ കാർഷിക വിളകൾ. ആളുകൾ തിങ്ങിപ്പാർത്ത താഴ് വാരമാണ് വിജനമായിപ്പോയത്. ഭൂമിയുടെ കണ്ണീർ പോലെ ഒഴുകി നീങ്ങുന്ന വെള്ളച്ചാലിന് ചെങ്കൽപ്പൊടിയും ചെളിയുംകലർന്നതുകൊണ്ടാകാംചിലയിടങ്ങളിൽ പാൽച്ചായയുടെ നിറഭേദങ്ങൾ. കാണാൻ പോലും മനസ്സു മടിക്കുന്ന കാഴ്ച്ചകൾക്കരികെ അസ്വസ്ഥമായ മനസ്സുമായി നിൽക്കുമ്പോഴാണ് ആംബുലൻസിനുള്ളിൽ ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന അയാളെ ശ്രദ്ധിച്ചത്. ക്രോപ്പ് ചെയ്ത തലമുടി മറച്ചുകൊണ്ട് തൊപ്പിയുണ്ട്. മഴക്കോട്ട് അഴിച്ചുമാറ്റാതെവണ്ടിയിലിരിക്കയാണയാൾ, ഏതു നിമിഷവും കർമ്മനിരതനാകാനുള്ള സന്നദ്ധതയോടെ. ദുരന്തനിവാരണസേനയുടെ അന്വേഷണത്തിനിടയിൽ മണ്ണിനടിയിൽ പുതഞ്ഞുപോയ ഏതെങ്കിലും മനുഷ്യ ശരീരം കണ്ടെത്തിയാലുടൻ സർക്കാർ വക ആംബുലൻസ് എത്തുംമുൻപ് സ്വന്തം ആംബുലൻസുമായി കുതിച്ചെത്തും,…
ഇത്തവണ അമ്മവീട്ടിലേക്ക് കടന്നു ചെന്നപ്പോൾ ഉമ്മറത്ത് അപ്പൂപ്പൻ മാത്രം. കഴിഞ്ഞതവണ കണ്ടതിനെക്കാൾ രണ്ടുവയസ്സു കൂടിയിട്ടുണ്ട് വീടിന്. ഭിത്തിയിലെ ചായത്തിന് വിളറിയ മഞ്ഞനിറം. ‘അമ്മമ്മയെവിടെ? കണ്ടില്ലല്ലോ ‘എന്ന ചോദ്യത്തിന് അപ്പൂപ്പൻ അടുക്കള ഭാഗത്തേക്ക് മിഴി നീട്ടി. ഇത്തവണ ഇടുക്കിയിലുള്ള അമ്മ വീട്ടിലേയ്ക്ക് തനിച്ചെത്തിയതാണ് ഞാൻ. പത്തുദിവസംമുൻപ് ഹോസ്റ്റലിൽ നിന്ന് വെക്കേഷൻ അടിച്ചു പൊളിക്കാൻ പത്തനംതിട്ടയിലെ സ്വന്തംവീട്ടിൽ വന്നപ്പോൾ എനിക്ക് മനസ്സിൽ ഒത്തിരി സന്തോഷവും പ്ലാനുകളുമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ താമസം ഒരാഴ്ചകൊണ്ടു മടുത്തു. അച്ഛനുമമ്മയ്ക്കും ലീവെടുക്കാൻ വയ്യാത്തത്ര തിരക്കാണ് ഓഫീസിൽ എന്ന് രണ്ടു പേരുമൊരുമിച്ചാണ് പറഞ്ഞത്. “സന്ധ്യയാകുമ്പോഴേക്കും ഞങ്ങളിങ്ങെത്തും. അതുവരെ നിനക്ക് നേരം കളയാനാണോ ബുദ്ധിമുട്ട്? കമ്പ്യൂട്ടറും വായനയും ഉച്ചയൂണും ഉറക്കവുമെല്ലാമായി നേരം പറപറക്കും ” അച്ഛൻ സിമ്പിളായി പറഞ്ഞു നിർത്തുമ്പോൾ അമ്മ ചിരി കൊണ്ട് അത് ശരിവച്ചു. മൂന്നുദിവസം കൂടി അങ്ങനെ കഴിച്ചുകൂട്ടിയപ്പോഴാണ് ഞാൻ അമ്മ വീടിനെക്കുറിച്ചോർത്തത്, ഇടുക്കിയുടെ ഗ്രാമീണഭംഗിയെക്കുറിച്ചും. രണ്ടുവർഷങ്ങളായി ഇവിടെ വന്നിട്ട്. ഒട്ടും നേരം കളയാതെ അങ്ങനെ തനിച്ചു ചാടിപ്പുറപ്പെട്ടു.…
“എടാ, അവളിന്നലെ തുടങ്ങിയ മൗനവ്രതമാ! എനിക്കു വയ്യ ഇങ്ങനെ ജീവിക്കാൻ ! ഞാൻ ഡൈവോഴ്സ് ചെയ്താലോ എന്നോർക്കുവാ, സഹിക്കാൻ വയ്യ ഈ മാനസിക പീഡനം” റോയി ആകെ നിരാശനായി . ” ഇത്തവണ എന്താ പ്രശ്നം?” “പിറന്നാളിന് പുതിയ ഫോൺ വാങ്ങാത്തതിനാ ” “റോയീ എന്നിട്ട് നീ റീനയോട് സംസാരിക്കാൻ ശ്രമിച്ചില്ലേ?” “ഇല്ല. വിമൽ, ഇത്തവണ ഞാൻ ശ്രമിച്ചില്ല.എന്നും ഇതു തന്നെയാണല്ലോ പതിവ്. വേണ്ടുന്നതിനും വേണ്ടാത്തതിനും മൗനവ്രതം. ഒടുവിൽ ഞാൻ ചെന്നു കാല് പിടിക്കണം. ഇത്തവണ അതിനു ഞാനില്ല.” “റോയീ, നീയെനിക്കിത്തിരി സമയം തരു, ഞാനൊന്ന് ശ്രമിക്കട്ടെ എല്ലാം നേരെയാക്കാൻ. ഡൈവോഴ്സ്.. പറയാനെളുപ്പമാണ്. പക്ഷേ, അത് ചിലപ്പോൾ എന്നെന്നേക്കും നീണ്ടു നിൽക്കുന്ന മാനസിക വൈഷമ്യങ്ങളാകും നൽകുക. നിനക്കറിയില്ല ബന്ധങ്ങളുടെ വില. അതറിയണമെങ്കിൽ അത് ഇല്ലാതാകണം. ഞാനതറിയുന്നുണ്ട്, സിസി എൻ്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുമറഞ്ഞതോടെ. ജീവിച്ചിരുന്നപ്പോൾ വേണ്ടവിധം അവളെ പരിഗണിച്ചിരുന്നില്ലെന്ന് ഞാനറിഞ്ഞത് അവൾ മരണത്തിലൂടെ എൻ്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴാണ്.” ആദ്യം റോയി…
മണൽത്തിട്ടയെ പുൽകി അലസം ഒഴുകുമീ പെരിയാർ അണിയുന്നോ ശാന്തിതൻ മൂടുപടം? മനസ്സിൽ ഒതുക്കീട്ടുമൊതുക്കാൻ കഴിയാത്ത ചിന്തതൻ ഭാരമുണ്ടോ മനസ്സിൻ ഉൾത്തടത്തിൽ? ജനലക്ഷങ്ങളുടെ പാദങ്ങൾ പതിഞ്ഞൊരീ മണൽതിട്ട പറഞ്ഞു, ശിവരാത്രി തൻ കഥ . സശ്രദ്ധം ശ്രവിച്ചൊരു പെരിയാറിൻ്റെയുള്ളിൽ ഗദ്ഗദമുയർത്തുന്നോ ഗതകാലത്തിന്നോർമ്മ ? അരിയും പൂവുമെള്ളും ദർഭയുമിലച്ചീന്തും അലകളിലായന്ന് നിറങ്ങൾ ചേർത്തിരുന്നു, പൂർവ്വാംബരത്തിൽ രഥചക്ര മുരുട്ടിയെത്തും അർക്കനെ സ്വീകരിക്കാൻ കുങ്കുമ രേണു മിന്നി. ചെന്നിറമാർന്ന വാനം ജലോപരിതലം നിറയും അലകളിൽ നിറയെ ചെഞ്ചായം പൂശുന്നേരം. ബലിയർപ്പിക്കും മുൻപേ കാൽപ്പാദം നനയ്ക്കുമ്പോൾ ഏകയായിരുന്നവൾ,നോവിലുരുകുമമ്മ കണ്ണീരണിഞ്ഞ സ്വന്തംമുഖത്തിൻ പ്രതിബിംബം ഓളത്തിൽ നിറഞ്ഞതും,കണ്ടീലാ, പാവം അമ്മ!, സർവ്വംസഹയാം പുഴ, തൻ വായിലൊതുക്കുമ്പോൾ വാവിട്ടു കരഞ്ഞതൻ പുത്രിയെ മാത്രം കണ്ടു, കർണ്ണപുടത്തിൽ നോവിൻ ശ്രുതികൾ മാത്രം കേട്ടു, ഉൾവേവിൽ ഉരുകുന്ന ഉള്ളം മാത്രമറിഞ്ഞു. വിടപറഞ്ഞിടാതെ, മൃത്യുവിൻ കരം പിടി -ച്ചകലെ മറഞ്ഞൊരാ പുത്രിതൻ ചാരുരൂപം അമ്മമനസ്സിനുള്ളിൽ നിറയും ദു:ഖത്തിൻ്റെ നനവാർന്നുവോ, അടരും കണ്ണീരിൻ കണങ്ങളാൽ. നദിതൻ അലകളാൽ ദേഹം…
രാത്രി ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ആർത്തു കരയുമ്പോൾ ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു അമ്മയും അച്ഛനും മുത്തശ്ശിയും. “എൻ്റെ നെഞ്ചിൽ എന്തോ ഇഴഞ്ഞു “അവൾ വിങ്ങിപ്പൊട്ടി. “മോളേ, പേക്കിനാവ് കണ്ടതാകും. നാമം ജപിച്ചിട്ട് കിടന്നുറങ്ങ് ” – അമ്മ “സർപ്പത്തിന് നൂറുംപാലും കൊടുത്തിട്ട് എത്ര നാളായി? വെറുതെയല്ല ഇങ്ങനെ.” മുത്തശ്ശിയുടെ ആത്മഗതം. പ്രാതലിനിരിക്കുമ്പോൾ പ്ലേറ്റിൽ വിരലിട്ടിളക്കിയിരിക്കുന്ന സ്വന്തം അനിയനെ നോക്കി അമ്മ ചോദിച്ചു, “സുധീ. ഇന്നലെ രാത്രിയിലെ കോലാഹലങ്ങളൊന്നും നീയറിഞ്ഞില്ലേ?” മറുപടിയില്ലാത്തതുകണ്ട് അവൾ സുധിമാമനെ നോക്കി. കറുത്തുതടിച്ച കൈത്തണ്ട നിറയെ കറുത്ത രോമങ്ങൾ – ഇന്നലെ രാത്രിയിൽ നെഞ്ചിൽ ഇഴഞ്ഞതിനെ തട്ടിമാറ്റുമ്പോൾ കയ്യിൽത്തടഞ്ഞ അതേ രോമങ്ങൾ! അവളുടെ ഞെട്ടലിൽ തകർന്നുവീണത് സുധി മാമനോടുള്ള സ്നേഹമായിരുന്നു, സുധിമാമനിലുള്ള വിശ്വാസമായിരുന്നു. ഡോക്ടർ വീനസ്
കവിളിലെ തിണർത്തുകിടന്ന തടിച്ചവിരൽപ്പാടുകൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു, “സോറി. ” പിറ്റേന്ന് ജോലികഴിഞ്ഞെത്തിയ അയാളുടെ കയ്യിൽ അവൾക്കായൊരു സമ്മാനപ്പൊതിയുണ്ടായിരുന്നു. അത് കൈമാറുമ്പോൾ അയാളവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു. അമ്മയെവിളിച്ചപ്പോൾ അവളുടെ സംസാരത്തിൽ സന്തോഷത്തിൻ്റെ ചിരി കിലുങ്ങി. “ആശ്വാസമായില്ലേ മോളേ, അമ്മ പറഞ്ഞില്ലേ എല്ലാം ശരിയാകുമെന്ന്?”, അവൾ ചിരിച്ചു. വൈകുന്നേരം വീട്ടിലെത്തിയ അയാളുടെ കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. അവൾ മുന്നിലേക്കു നോക്കി. ഇല്ല; ജീവിതത്തിൻ്റെ ആഴമറിയാൻ കഴിയാത്ത പാരാവാരത്തിൽ ആശ്വാസദ്വീപുകാണാനില്ല; തെല്ലും. ഡോക്ടർ വീനസ്
ഇപ്പോൾ അച്ഛൻ കണ്ണടച്ചുകിടക്കുകയാണ്. പൂട്ടിയകണ്ണിമകൾക്കിടയിൽ കണ്ണുനീരിൻ്റെ ഈർപ്പമുണ്ടോ? ‘അച്ഛാ, എന്തുപറ്റി?’ എന്ന് ചോദിക്കാനാണ് ആദ്യം മനസ്സുപറഞ്ഞത്. അച്ഛൻ്റെ തോളിന്നരികിലേയ്ക്ക് എൻ്റെ കൈനീളുകയും ചെയ്തു. പിന്നെ ഞാൻതന്നെ അതുവിലക്കി; കാരണം വേദനകൾ അൽപ്പം ഒഴിഞ്ഞുനിന്ന ഇടവേളയിൽ ഒരുനിമിഷമെങ്കിൽ ഒരുനിമിഷം അച്ഛന് ഉറങ്ങാനാകുന്നത് ഒരു ഭാഗ്യമല്ലേ? എത്രപെട്ടെന്നാണ് അച്ഛൻ്റെ ജീവിതം മാറിമറിഞ്ഞത്? തിരക്കുനിറഞ്ഞ ഉദ്യോഗപർവ്വത്തിൽനിന്ന് വിശ്രമജീവിതത്തിൻ്റെ സുഖാനുഭവങ്ങളിലേയ്ക്ക് മാറേണ്ടിവന്നപ്പോൾ അച്ഛൻ കൂട്ടുപിടിച്ചത് വായന, യാത്ര, സൗഹൃദം എന്നിവയോട്. സ്നേഹത്തിൻ്റെനിറകുടം എന്നും അച്ഛൻ്റെ മനസ്സിലുണ്ടായിരുന്നു.അത് ഞങ്ങൾ ആൺമക്കൾക്കു രണ്ടുപേർക്കും മാത്രമല്ല, പുത്രവധുക്കൾക്കും ഒരേപോലെയാണ് പങ്കുവച്ചത്. അതുകൊണ്ടുതന്നെ സന്തോഷംനിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. ഞാൻ രാകേഷ്, അനിയൻ സുകേഷ് – രണ്ടുപേരുടേയും പേരുകളിൽ സാമ്യമുണ്ടായിരുന്നതു പോലെ തന്നെയായിരുന്നു എൻ്റെയും സുകേഷിൻ്റെയും ഭാര്യമാരുടെ പേരുകൾ രമ്യയും സൗമ്യയും. അവർക്കു രണ്ടുപേർക്കും തോന്നിയിട്ടില്ല, നാട്ടുകാരുടെ രാമുണ്ണി മാഷ് അവരുടെ സ്വന്തം അച്ഛനല്ലയെന്ന്. അച്ഛന് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത് തികച്ചും യാദൃശ്ചികമായിട്ടാണ് . ശരീരത്തിൽ പലയിടത്തും രോഗംപിടിമുറുക്കിയതുകൊണ്ട് ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും പലതുംപരീക്ഷിച്ചു, ഒരു ഭാഗ്യപരീക്ഷണമെന്നപോലെ. വയസ്സ്അറുപത്തിരണ്ടിലേയ്ക്ക് കടന്നിട്ടും ഇടതൂർന്നുവളർന്നുനിന്ന…
ലഞ്ച് ബോക്സ് തുറന്ന് ഭക്ഷണംകഴിക്കാൻ തുടങ്ങിയ നേരത്താണ് ജസി എന്നോട് അവളുടെ ഉള്ളിലെ സന്തോഷം പങ്കുവച്ചത്. അതും ഞാൻ ഇന്നെന്തേ ചോറിനു പകരം ചിക്കൻബിരിയാണി എന്ന് ചോദിച്ചനേരത്ത്. “ശ്വേതാ, ജോണിച്ചൻ്റെ അമ്മച്ചി ശനിയാഴ്ച ഇടുക്കിയിലേക്ക് തിരിച്ചു പോയി. ” അവൾ പറഞ്ഞ ഓരോ വാക്കിലും ഉള്ളിൽ നിറഞ്ഞു കവിയുന്ന സന്തോഷം തുള്ളിത്തുളുമ്പിയിരുന്നു. ആഹ്ലാദത്തിൻ്റെ രേണുക്കൾ കപോലങ്ങളെ തുടുപ്പിച്ചിരുന്നു. ” അയ്യോ, അപ്പോൾ ഇനി അർപ്പിതക്കുട്ടിയെ എന്തു ചെയ്യും? കഷ്ടമായല്ലോ ” ഞാനറിയാതെ എൻ്റെ ഉള്ളിലെ നടുക്കം വാക്കിലെത്തി. അർപ്പിതയുടെ സമപ്രായക്കാരനായ ഒരു നാലു വയസ്സുകാരൻ്റെ അമ്മയായതിനാലാകും ഞാൻ നടുങ്ങിയത്. “എന്ത് അയ്യോ? ഒരു അയ്യോയുമില്ല. അമ്മച്ചി നാട്ടിലേക്ക് പോയതു കൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. നിനക്കറിയോ, കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക് ഇന്നലെയാണ് ഞങ്ങൾ ആദ്യമായി സിനിമ കാണാൻ തീയറ്ററിൽ പോയത്. വൈദ്യുത വിളക്കുകൾ രാവിനെ പകലാക്കുന്ന വീഥികളിലൂടെ അലസമായി നടന്നത്. അമ്മച്ചി ശനിയാഴ്ച തിരിച്ചു പോയി. ഞായർ ഞങ്ങൾ അടിച്ചു പൊളിച്ചു.…
ഒ പി യിലെ അവസാനത്തെ രോഗിയെയും പരിശോധിച്ചുകഴിഞ്ഞ് ജോലി തീർന്നല്ലോ എന്ന് ആശ്വസിച്ച് മൂരി നിവർത്തുമ്പോഴാണ് സീമ കടന്നു വന്നത്, അടിവീണു ചീർത്ത കവിൾത്തടവുമായി. കേൾവി പരിശോധിക്കാൻ ഇ.എൻ.ടി ഡോക്ടറുടെ അടുക്കലേയ്ക്ക് റെഫർ ചെയ്തപ്പോൾ, കൂടെയാരും വന്നില്ലേ എന്ന എൻ്റെ ചോദ്യത്തിന് ഉത്തരമായി സീമ തലയാട്ടി, വാതിൽക്കലേയ്ക്ക് മിഴി നീട്ടി. അവിടെ നിൽപ്പുണ്ടായിരുന്നു പ്രതി, റസിഡൻ്റ് അസോസിയേഷനിൽ സംയമനത്തേക്കുറിച്ച് ഹൃദ്യമായി ക്ലാസ്സെടുത്ത സുരേന്ദ്രൻമാഷ്, സീമയുടെ ഭർത്താവ്.
