“ഈശ്വരാ, ഇങ്ങനെ കുടിച്ചാൽ അങ്ങേരുടെ കരൾ അടിച്ചു പോകുമല്ലോ… അങ്ങേർക്ക് നല്ല ബുദ്ധി തോന്നി കള്ളുകുടി നിർത്തിയാൽ മതിയാരുന്നു. ഇല്ലെങ്കിൽ ആയുസ്സ് എത്താതെ തട്ടിപോകും..” മുറ്റം തൂക്കുന്നതിനിടയിൽ, തൊട്ടു ചേർന്നുള്ള വീടിന്റെ ടെറസിലെ അന്നത്തെ വെള്ളമടി പാർട്ടി കണ്ട് ഞാൻ ഗദ്ഗദപ്പെടുമ്പോൾ, എന്റെ നല്ല പാതി സിറ്റ് ഔട്ടിൽ നിന്ന് എന്നെ തുറിച്ചു നോക്കി മോനോട് ചോദിച്ചു, “എന്തു പറ്റിയെടാ, നിന്റെ അമ്മ നാട്ടുകാരുടെ ആരോഗ്യത്തിൽ വരെ ഔത്സുക്യം കാണിക്കുന്നു?” “ആഹ്, അത് പിടികിട്ടിയില്ലേ?” “ഇല്ല, എന്താ കാര്യം?” “അയാൾ എങ്ങാനും തട്ടിപ്പോയാൽ അതും അമ്മയുടെ ആയില്യത്തിന്റെ പേരിൽ ക്രെഡിറ്റ് ആകും..” മോന്റെ മറുപടി കേട്ട് എന്റെ ഭർത്താവ് ഗൂഢമായി ചിരിച്ചു. ഞാൻ വിവാഹം കഴിഞ്ഞു വന്ന് താമസമായ വീടിന്റെ വടക്കു വശത്തെ വീട്ടിലെ സ്ത്രീ, അവരുടെ കുഞ്ഞുന്നാൾ മുതൽ അപസ്മാര രോഗിയായിരുന്നു. മുടങ്ങാതെ മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ ഉള്ള അവർ, 65 വയസ്സിൽ മരണപ്പെട്ടതും, കള്ളുകുടിയും സ്ഥിരജോലി ഇല്ലായ്മയും കാരണം…
Author: Sheeba Prasad
സ്നേഹിക്കപ്പെടുന്നവരുടെ മിഴികൾക്ക് തിളക്കമേറും.. കവിളുകൾക്ക് തുടുപ്പേറും… ചൊടികളിൽ സദാ ഒരു ചിരി വിടർന്നു നിൽക്കും.. വാക്കുകൾ മധുരതരമായിരിക്കും.. പൂവിനോടും പുഴയോടും കാറ്റിനോടും കടലിനോടും അവർ തങ്ങളുടെ സ്നേഹം അറിയിക്കും.. അവർക്ക് സ്നേഹരാഹിത്യത്താൽ മുറിവേറ്റവരുടെ ഭാഷയറിയില്ല.. നോവറിയില്ല.. കാരണം… അവർ നിരന്തരം സ്നേഹിക്കപ്പെട്ടവരാണ്.. സ്നേഹത്താൽ മതിക്കപ്പെട്ടവരാണ്…
പല രാത്രികളുടെ ആവർത്തനം പോലെ വ്യർത്ഥമായ മണിക്കൂറുകൾക്ക് ശേഷം, പുറത്തെ വിളറിയ ആകാശം കണക്ക് വിളർത്തു തളർന്ന അയാളുടെ മുഖത്തേക്ക് നോക്കി പകയോടെ അവൾ വിളിച്ചു, ‘ഷണ്ഡൻ..’ അർഥശൂന്യമായ നിമിഷങ്ങളുടെ വഴുവഴുപ്പ്, കുടഞ്ഞു തെറിപ്പിച്ച് ഷവറിന് കീഴെ നിൽക്കുമ്പോൾ മേലാകെ ചിതറി വീഴുന്ന നൂൽ മഴയ്ക്കൊപ്പം അയാളുടെ കണ്ണീരും ഒലിച്ചിറങ്ങി. തന്റെ മേലേക്ക് വീണ് ചിതറുന്ന വെള്ളത്തുള്ളികൾ പ്രളയജലം പോലെ പെരുകി, തന്നെ പൊതിഞ്ഞ്, ആ കുളിമുറിയുടെ ചതുരത്തിനുള്ളിൽ സമാധിയായി എന്നേക്കുമായി ഒടുങ്ങാൻ കൊതിച്ച്, നേരമറിയാതെ അയാൾ നനഞ്ഞു നിന്നു. പുറത്ത് ഭാര്യയിൽ നിന്നുയരുന്ന നിന്ദാഗർഭമായ വാക്കുകളുടെ പെരുമഴയിൽ ഇനിയൊരു ഉണർച്ച സാധ്യമല്ലാത്ത വിധം തളർന്നു പോയ പൗരുഷത്തിലേക്ക് നോട്ടം പാളി വീഴുമ്പോൾ അയാൾ ശബ്ദമില്ലാതെ കരഞ്ഞു. കിടപ്പറയിൽ പതിവുപോലെ അവളെ നോക്കാൻ ത്രാണിയില്ലാതെ കിടക്കയുടെ ഓരത്തായി അയാൾ കമിഴ്ന്നു കിടന്നു. “ആഹാ, തല നന്നായി തോർത്തിയില്ല അല്ലെ? എഴുന്നേൽക്ക്, ഞാൻ തോർത്തി തരാം.” വാത്സല്യത്തോടെ അയാളുടെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട്…
കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ ഉൾവിറയലോടെ നിന്നിട്ടുണ്ടോ? ആൾക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞ്, കണ്ടെത്താതെ ഒടുവിൽ നിരാശ തോന്നിയിട്ടുണ്ടോ? ഏറ്റവും വാചാലയാകുമ്പോഴും ഒരാൾക്ക് മാത്രം മൗനം കൊണ്ട് മറുപടി നൽകിയിട്ടുണ്ടോ? ഒരു ചിരിയിൽ.. ഒരു നോക്കിൽ.. ഹൃദയം കുതിച്ചു തുള്ളുന്നത് അറിഞ്ഞിട്ടുണ്ടോ? രണ്ടുപേർക്ക് ചുറ്റിലും പ്രപഞ്ചം നിശ്ചലമാകുന്നത് അനുഭവിച്ചിട്ടുണ്ടോ? മിഴികൾ കോർക്കുമ്പോൾ ഉള്ളിൽ മഞ്ഞു വീണലിയുന്ന സുഖമറിഞ്ഞിട്ടുണ്ടോ? ഉത്തരം എന്തായാലും ഇതാണ് പ്രണയം…!!
ഒന്നര വർഷം മുൻപ്, എന്റെ അമ്മയുടെ ചികിത്സാർത്ഥo തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പത്തു പതിനെട്ടു ദിവസത്തോളം തങ്ങേണ്ടി വന്നു. അതിൽ തന്നെ ഏഴു ദിവസം ഐ സി യു വിന്റെ മുന്നിലാണ് ചെലവഴിച്ചത്. പ്രതീക്ഷകൾ അസ്തമിച്ചത് പോലെയുള്ള മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ എന്റെ നാട്ടുകാരിയായ ജ്യോതി ചേച്ചിയെ കാണുന്നത്. ചേച്ചിയുടെ അച്ഛനെ അന്ന് വൈകുന്നേരം ഐ സി യുവിൽ പ്രവേശിപ്പിച്ചു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജ്യോതി ചേച്ചിയെ അവിടെ വെച്ച് കണ്ടത്. എന്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ചേച്ചി വിവാഹിതയായി ആ നാട് വിട്ടു. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാനും. എന്റെ സ്കൂൾ കാലയളവിൽ മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയിരുന്നു. അന്ന് ഞാൻ ആറിലോ ഏഴിലോ ആയിരുന്നു എന്നാണെന്റെ ഓർമ. ചേച്ചി, ടൗണിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ ദൂരം, കൊച്ചു വർത്തമാനം പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് നടന്നു…
കനകമഷിയാലാരോ അനുപമമൊരു കാവ്യമെഴുതിയെന്റെ ഹൃത്തിൽ… കാലത്തിനും മായ്ച്ചിടാൻ കഴിയാത്തൊരു കാവ്യം… വായിച്ചു മടുക്കാത്ത… അനുപമസുന്ദര കാവ്യം.. നീയാം പ്രണയകാവ്യം…!
“എല്ലാവരും കുമ്മായം കൊണ്ട് വരച്ച വരയിലേക്ക് കയറി നില്ക്കു…” രാജപ്പൻ സാർ ചൂരൽ വീശി, കുട്ടികളെ കൃത്യമായി വരയിൽ നിർത്തി. സ്കൂളിലെ സ്പോർട്സ് ദിനമാണ്. സ്പോർട്സ് ദിനം എന്നൊക്കെ ഞാനൊരു ഗുമ്മിന് പറഞ്ഞതാണ്. ആകെ അറുപതോ എഴുപതോ കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണ്. എല്ലാ വർഷവും ഒരു ദിവസം, അവസാനത്തെ രണ്ട് പിരീഡുകൾ അധ്യാപകരും കുട്ടികളും റോഡിൽ ഇറങ്ങി, റോഡിൽ തന്നെ അൻപതു മീറ്റർ ദൂരം കുമ്മായം വിതറി അളന്നു തിരിച്ച് ഓട്ടമത്സരം നടത്തും. അതാണ് ഞങ്ങളുടെ സ്പോർട്സ് ഡേ ആഘോഷം. കുട്ടികളെ, അതും പ്രൈമറി ക്ലാസ്സിലെ പിഞ്ചു കുട്ടികളെ, ഒരു പൊതു റോഡിലിറക്കി സ്പോർട്സ് മത്സരം നടത്തുന്ന അധ്യാപകരോയെന്ന് ആരും ധാർമിക രോഷം കൊള്ളരുത്. എൺപതുകളുടെ പകുതിയാണ് കാലം. സ്കൂളിന്റെ മുന്നിലെ ചെമ്മൺ പാതയിലൂടെ അക്കാലത്തു ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങൾ ചെട്ടിയാരുടെ കാളവണ്ടിയും ഒന്നാം സാറിന്റെയും രാജപ്പൻ സാറിന്റെയും രണ്ടു സൈക്കിളുകളും മാത്രമാണ്. സൈക്കിളുകൾ രണ്ടും സ്കൂളിലെ കഞ്ഞിപ്പുരയുടെ പിറകിൽ ഭദ്രമായി…
“എന്നാലും എന്നോട് അവൾ ഇങ്ങനെ ചെയ്തല്ലോ?” “എങ്ങനെ ചെയ്തു? എന്താ സംഭവം?” “കഴിഞ്ഞ തിങ്കളാഴ്ച രാവിലെ, മക്കൾ ഇറങ്ങാൻ വൈകിയപ്പോ, അവരുടെ അച്ഛൻ ദേഷ്യം വന്ന്, വണ്ടിയെടുത്തു പോയി. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ വൈകില്ലേ, അതുകൊണ്ട് ഞാൻ അവളെ വിളിച്ചു ചോദിച്ചു, കുട്ടികളെ കൂടി കാറിൽ സ്കൂളിൽ ആക്കിയേക്കുമോന്ന്..” “എന്നിട്ട്?” “എന്നിട്ടെന്താ? അവൾ എന്റെ ചോദ്യം കേട്ട ഉടനെ പറഞ്ഞു, ഞാനിന്ന് ഓഫീസിൽ പോകുന്നില്ല.” “അന്ന് പിന്നെ കുട്ടികൾ സ്കൂളിൽ പോയില്ലേ?” “പോകാതെ പിന്നെ, ഞാൻ സ്കൂട്ടറിൽ കൊണ്ടാക്കി… അതല്ല സംഭവം.. ഞാൻ മടങ്ങി വരുമ്പോൾ അവൾ കാറിൽ പോകുന്നതും കണ്ടു… അവളുടെ കള്ളത്തരം ഞാൻ കൈയോടെ കണ്ടുപിടിച്ചു..” “എന്നാലും അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ…” കക്ഷി പരിഭവം തുടർന്നു. ഒരു അയൽക്കാരി, അമ്പലത്തിൽ നിന്നും ഒരുമിച്ച് മടങ്ങുമ്പോൾ പറഞ്ഞതാണ്. കുറ്റം ആരോപിക്കപ്പെട്ടയാൾ എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ്… ഇക്കഴിഞ്ഞ ദിവസം അവരുടെ ഒരു ബന്ധുവിനെ സന്ദർശിച്ചു മടങ്ങുന്നതിനിടയിൽ അവൾ എന്റെ…
സ്വച്ഛമാം സാന്ത്വനം കൊതിച്ചു ഞാൻ വിതച്ച സ്നേഹം പതിരായിപ്പോയി… പാഴ് വിത്തുകൾ മുളച്ചു പൊന്തി വെറുപ്പിന്റെ വൻമരങ്ങളായ് തലയ്ക്കുമീതെ പടർന്നു പന്തലിച്ചിന്ന് ചുറ്റിലും വെറുപ്പിന്റെ വാടയിറ്റുന്ന ഉഷ്ണക്കാറ്റുതിർക്കുന്നു.. ദുസ്സഹമീ വെറുപ്പിന്റെ കാടെരിക്കാൻ ഏതരണി നൽകുമൊരു തീത്തുള്ളി…
മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി. വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ അവളെക്കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. പടവുകൾ കയറി വരുന്നവർക്ക് പിന്തിരിഞ്ഞ്, കണ്ണടച്ചു നിന്ന്, കോട്ടൺ സാരി ഉലയുന്ന വേറിട്ട ശബ്ദത്തിനായി അയാൾ കാതോർത്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഒരുകാലത്തു പരിചിതമായിരുന്ന ഒരു സുഗന്ധം അയാളെ കടന്നു പോയി. തിരിഞ്ഞു നോക്കാനുള്ള പ്രേരണ അടക്കി ഹൃദയവേദനയോടെ അയാൾ നിന്നു. കടമകളുടെയും കർത്തവ്യങ്ങളുടെയും ഞെരുക്കത്തിൽ നഷ്ടപ്പെട്ടു പോയവളുടെ ഓർമ്മകൾ ആത്മാവിനോളം വേരാഴ്ത്തി ശ്വാസം മുട്ടിക്കും എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. പറിച്ചെറിയാൻ കഴിയാത്ത അവളെന്ന ഉന്മാദം.. അവളറിയാതെ അവളെ ഒന്ന് കാണുക. അങ്ങനെയും ചില ഭ്രാന്തുകൾ. ആ ഭ്രാന്തിൽ അയാളിന്നും ജീവിക്കുന്നു!
