കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എന്തോ പ്രദർശനം നടക്കുന്നു. 2001 ലാണ്. മകന് ഒരു വയസ്സു കഴിഞ്ഞിട്ടേയുള്ളു. അവനെ നോക്കുന്ന ചേച്ചിയെ ഏൽപ്പിച്ച്, ഒൻപതു വയസ്സുകാരി മകൾ ചിന്നുവുമൊത്ത് അവിടെത്തിയ ഞാൻ വാതിലിനടുത്തായൊരു ‘ആനസവാരി’ ബോർഡു കണ്ടു ഞെട്ടുന്നു. തീർത്തും സുരക്ഷിതമായ ചുറ്റുപാടുകളിൽ നിന്നു മാത്രം കാണാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് ആന. വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കുമെല്ലാം അറിയുന്ന ആനപ്പേടിയാണെനിക്കെങ്കിൽ പുത്രിക്ക് നേരെ തിരിച്ചാണ്, ആനക്കമ്പം. പണ്ട് തിരുനക്കര അമ്പലത്തിൽ ഉത്സവം കൂടാൻ മല്ലികച്ചേച്ചിയും മക്കളുമൊത്തു പോകുമ്പോൾ സ്ഥിരമായി ഞാൻ നിൽക്കുന്ന ഒരിടമുണ്ടായിരുന്നു. പ്രധാന ക്ഷേത്രത്തിൽ നിന്ന് കൃഷ്ണൻ്റെ അമ്പലത്തിലേക്കുള്ള ഇടുങ്ങിയ പടിക്കെട്ടിൻ്റെ തുടക്കഭാഗം. എത്ര അഭ്യാസി ആനയായാലും, ആ പടിക്കെട്ടു താണ്ടാനാാവില്ല എന്ന വിശ്വാസമായിരുന്നു എൻ്റെ ബലം എല്ലാ ഉത്സവക്കാഴ്ചകൾക്കുമപ്പുറം എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന ആറോ, ഏഴോ ആനകളുടെ ശരീരഭാഷയിൽ മാത്രം കണ്ണും മനസ്സും കൊരുത്തൊരു നിൽപ്പുണ്ട്. ഏതെങ്കിലും ആനയെ കൊതുക് കടിച്ചാൽ വരെ ഞാനറിയുമായിരുന്നു. ആന ഒന്നനങ്ങുമ്പോഴേക്കും, ചിന്നുവിനെ കയ്യിലെടുത്ത് പടിക്കെട്ടുക്കൾ…
Author: THARA SUBHASH
ഡയലോഗ് ഡെലിവറി ശരിയാകണം. അടുപ്പിൽ കിടക്കുന്ന ഉപ്പുമാവും റെഡിയാകണം. 33 വർഷം മുമ്പത്തെ രസകരമായൊരു നാടക റിഹേഴ്സൽ കാലത്തിന്റെ ഓർമച്ചിത്രമാണ് ഇതോടൊപ്പമുള്ളത്. മറവിയുടെ പൊടി തുടച്ച്, ഈയിടെ ഇത് മലയാള മനോരമയുടെ ഇൻഹൗസ് മാഗസിൻ ‘കുടുംബരമ’യുടെ ബാക്ക് കവറായി. സൗഹൃദച്ചൂടും, കൂട്ടായ്മക്കുളിരും നിറഞ്ഞ സുന്ദരമായ ആ കാലത്തിലൂടെ സുഭാഷും ഞാനും ഒരിക്കൽ കൂടി ഭ്രമണം ചെയ്തു വന്നു ഇപ്പോഴിതാ പ്രിയ സുഹൃത്ത് ആകാശവാണി റിട്ട. അസിസ്റ്റൻറ് ഡയറക്ടർ ഡി. പ്രദീപ്കുമാർ , മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറവുമായി നടത്തിയ ദീർഘസംഭാഷണത്തോടൊപ്പം, ഈയാഴ്ചത്തെ കലാകൗമുദിയിലും 1992 മുതൽ മറവിയിലായിരുന്ന ഈ ചിത്രം വെളിച്ചം കാണുന്നു. ഞങ്ങളുടെ മകൾ ,ചിന്നുവിന് എട്ടു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ കോട്ടയത്തു താമസത്തിനെത്തുന്നത്. വീട്ടുടമ മല്ലികച്ചേച്ചിയും മക്കൾ നിഷയും ആഷയും അനീഷും, എന്നെയും കുഞ്ഞിനെയും പൂർണമായി ഏറ്റെടുത്തതു കൊണ്ട് ആ കാലം അല്ലലില്ലാതെ മുന്നോട്ടു പോയി. കോട്ടയത്തേക്ക് സ്ഥലം മാറ്റം വൈകിയതിനാൽ പ്രസവാവധി കഴിഞ്ഞ് ഞാൻ തിരിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഒരു ദിവസം ഓഫീസിൽ…
കണ്ട പാടേ കരളിൽ കസേരയിട്ടിരുന്നൊരു കക്ഷിയുടെ ചിത്രമാണിത്. വീട് സമർത്ഥമായി കൈപ്പിടിയിൽ ഒതുക്കുന്ന വിദ്യ എന്നെ പഠിപ്പിച്ച ചെങ്ങന്നൂരുകാരി ‘അച്ചായത്തി’ ഉഷ ജേക്കബിൻ്റെ. വിവാഹശേഷം സ്ഥലം മാറ്റവും വാങ്ങി എറണാകുളത്തു ചെന്നിറങ്ങുമ്പോൾ സുഭാഷിൻ്റെ വിചാരം വീട്ടുകാര്യങ്ങൾ എന്തൊക്കെയോ എനിക്കറിയാമെന്നാണ്. റിഹേഴ്സൽ ഒന്നും നടന്നിട്ടില്ലെന്നും ഒക്കെ സ്റ്റേജിൽ ശരിയാക്കാമെന്നും പറഞ്ഞുള്ള വരവാണെന്നും നമുക്കല്ലേ അറിയൂ. വണ്ടി കയറുന്നതിനു തൊട്ടുമുമ്പ് അമ്മയുടെ ചോദ്യം. “കാര്യങ്ങൾ എങ്ങനെ ഒപ്പിക്കുമെന്നാ, നിൻ്റെയീ നാക്കു മാത്രമല്ലേയുള്ളൂ?” വിപദി ധൈര്യവും, പ്രത്യുല്പന്നമതിത്വവും ഉണ്ടല്ലോ എന്ന മറുപടി കേട്ടു തുളസി ടീച്ചർ പൊട്ടിച്ചിരിച്ചു. അങ്ങനെ ഒരു ഭക്ഷണവും പൂർണ്ണമായി ഉണ്ടാക്കിയിട്ടില്ലാത്ത, ഒരു മുറി പോലും നേരാംവണ്ണം വൃത്തിയാക്കിയിട്ടില്ലാത്ത ഞാൻ സുഭാഷിൻ്റെ മാന്യതയിൽ മാത്രം വിശ്വാസമർപ്പിച്ച്, ‘ഭർത്താവേ, ങ്ങള് സഹിച്ചോളീ’ ന്നും പറഞ്ഞ് ചെന്നങ്ങു ചാടിക്കൊടുക്കുകയാണ് പനമ്പിളളി നഗറിൽ മലയാള മനോരമയുടെ എതിർ വശത്തെ ‘സിന്തിയാ കോട്ടേജ് ‘ എന്ന ചെറിയ അപ്പാർട്ടുമെൻ്റിൽ ഞങ്ങളുടെ ആദ്യത്തെ കൂടൊരുങ്ങി. രണ്ടു നിലകളിൽ നാലു ഫ്ലാറ്റുകളാണ്. താഴെയാണു ഞങ്ങൾ . ചെന്നിറങ്ങിയ ദിവസം തന്നെ ഒന്നെനിക്കു മനസ്സിലായി.…
അമ്മയുടെ അവസാനയാത്ര മെല്ലെ ശാന്തി കവാടത്തിലേക്കു നീങ്ങുന്നു! ഒഴിഞ്ഞ മനസ്സും ഉലഞ്ഞ ചങ്കുമായി നിന്ന എന്നിലേക്ക്, പൊടുന്നനെ മറ്റൊരു വേവലാതി കൂടി വന്നു നിറഞ്ഞു. അയ്യോ, എനിക്ക് ആ മഞ്ഞ സാരി കൂടി അമ്മയെ പുതപ്പിക്കണമായിരുന്നു, ഇനിയെന്തു ചെയ്യും ! അടുത്ത നിമിഷം പിടയുന്ന മനസ്സെന്നെ ശാസിച്ചു. എന്തൊരു മണ്ടത്തരമാണ് ചിന്തിക്കുന്നത്. അങ്ങനെ ചെയ്താൽ, അമ്മ തന്ന ഏറ്റവും സുന്ദരമായ സമ്മാനം കൈവിട്ടുപോകില്ലേ? അതുണർത്തുന്ന നനുനനുത്ത ഓർമ്മകൾ ഒരു കാലവും വിട്ടൊഴിയില്ലെങ്കിലും, അമ്മ മണമുള്ള ആ അഞ്ചര മീറ്റർ തുണിയിൽ മുഖം ചേർക്കുമ്പോൾ കിട്ടുന്നൊരു സുഖവും ശാന്തിയും കൈമോശം വരില്ലേ !ഞാനുള്ളിടത്തോളം എനിക്കൊപ്പം ഉണ്ടാകണം ആ സാരിയും. എൻ്റെയാ സ്നേഹ വസ്ത്രം ഭൂമി വിടേണ്ടത് അമ്മക്കൊപ്പമല്ല താനും. 40 കൊല്ലം മുമ്പ് കയ്യിൽ വന്ന ആ സ്നേഹപ്പൊതിയാണ് ജീവിതത്തിൽ ഇന്നോളം കിട്ടിയവയിൽ, ഏറ്റവും ത്രസിപ്പിച്ച സമ്മാനം!ഇന്നായിരുന്നെങ്കിൽ ഞാൻ അമ്മയോടു പറഞ്ഞേനേ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാാനം ഇതാണെന്നും ഏറ്റവും നല്ല അമ്മ…
ജീവിതത്തിൽ ആദ്യമായിട്ടൊരു ടൂറ്! അതിലിത്ര പറയാനെന്താന്നു നിങ്ങക്കു തോന്നാം. സന്തോഷത്തിനു വേണ്ടിയുള്ള യാത്രകൾ എല്ലാരും ഒത്തിരീം നടത്തുന്ന കാലമല്ലോ ! പക്ഷേ 69 കഴിഞ്ഞ രാജമ്മ എന്ന ഞാൻ ഇന്നേ വരെ വിനോദത്തിനായിട്ട് ഒരു ചെറു യാത്ര പോലും ചെയ്തിട്ടില്ലാന്നു വരുമ്പോ, എൻ്റെ യാത്രക്കൊരു പകിട്ടില്ലിയോ? ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ രണ്ടു തലമുറയിലെ കുഞ്ഞുങ്ങളെ വളത്തിയ ആയയാണ് കേട്ടോ ഞാൻ. 41 വർഷം ഈ ബംഗ്ലാവിൻ്റെ മതിലിൻ്റുളളിൽ കഴിഞ്ഞ ഞാൻ വിമാനത്തേൽ കേറി ബാംഗ്ലൂരു ചുറ്റാൻ പോയ കഥ പറയാതിരിക്കുന്നതെങ്ങനാ? യാത്രയുടെ തലേ രാത്രി എനിക്ക് ഒറങ്ങാനേ കഴിഞ്ഞില്ല. കാലിൽ മുള്ളു കൊണ്ട പോലയാണ് ദിവസങ്ങൾ മുടന്തി നീങ്ങിക്കൊണ്ടിരുന്നത്. മനസ്സാണേൽ പറക്കുകയും. യാത്രക്ക് ഒപ്പം വരുന്നവര് വലിയ പഠിപ്പും പത്രാസുമുള്ളവരാണോ എന്നൊരു പേടി! ആയമ്മ ഒന്നും പേടിക്കണ്ട, എന്നു രാജുമോൻ പറഞ്ഞതാണ് ഒരു സമാധാനം. “രാജമ്മച്ചീ എണ്ണീച്ചേ, പോണ്ടായോ?” അടുക്കളയിൽ നിന്ന് രജനീടെ ഒച്ച! ചാടിയെണീച്ചപ്പം അവൾക്കു ചിരി. സ്നേഹമുള്ളവളാണ് രജനി.…
തിടുക്കമില്ലാതൊഴുകുന്ന റൈൻ നദിയിലേക്ക് മെറിൻ മിഴി ചിമ്മാതെ നോക്കി നിന്നു. പ്രണയച്ചൂരടിക്കുന്ന പാലത്തിൻ്റെ കൈവരികളെ വിറപ്പിച്ചൊരു തീവണ്ടി പാഞ്ഞു പോയി. കാറ്റടിക്കുമ്പോൾ തുള്ളിയാർക്കുന്ന ആലിലകൾ പോലെ, പാലത്തിൻ്റെ റെയ്ലിങ്സിൽ തൂങ്ങിയാടിയ എണ്ണമറ്റ വർണ്ണത്താഴുകൾ ഇളകിയിളകിച്ചിരിച്ചു. ‘ബ്ലും’ സ്വപ്നങ്ങൾ പൊതിഞ്ഞൊരു കുഞ്ഞു താക്കോൽ റൈൻ, തൻ്റെ ഇടനെഞ്ചിൽ ഏറ്റുവാങ്ങിയ ഒച്ച കേട്ടവൾ തലയുയർത്തി. താക്കോൽ വെള്ളത്തിലേക്ക് ഊളിയിടുന്നത് ആവേശത്തോടെ നോക്കി നിൽക്കുന്ന രണ്ടു പേർ. കൗമാരം വിട്ടിട്ടില്ല. പ്രണയം പരന്നൊഴുകേണ്ട പ്രായം! ഇത്ര ചെറിയ കുട്ടികളാകുമ്പോൾ ഇവിടെ ജർമ്മനിയിൽ നിന്നു തന്നെ ഉള്ളവരാകും പാലത്തിൻ്റെ കൈവരിയിലെ താഴിൽ കുടുക്കിയിട്ടാൽ അവിടെക്കിടന്നു തഴയ്ക്കുന്നതല്ല പ്രണയം. എന്നറിയാൻ അധിക കാലമൊന്നും വേണ്ടി വരില്ലെന്നവളോർത്തു. ഇത്തരം വിശ്വാസങ്ങളിൽ ഏതു നാട്ടുകാരാണ് മോശം? ചിലർ മരത്തിൽ മണി കെട്ടുന്നു. ഇവിടെ കമിതാക്കൾ പ്രണയത്തെ താഴിലടച്ച് താക്കാൽ റൈൻ നദിക്ക് സമർപ്പിച്ച് ശുഭ സ്വപ്നങ്ങൾ നെയ്യുന്നു. താഴറുക്കാൻ വേണ്ടി മാത്രം മറ്റൊരു നാട്ടിൽ നിന്ന് ഓടിക്കിതച്ചു വന്ന താനും വിശ്വാസത്തിൻ്റെ മറ്റൊരു കുടുക്കിലാണല്ലോ എന്നോർത്തവൾക്കു തമാശ തോന്നി. 18 കൊല്ലം മുമ്പത്തെ ഇതുപോലെ തണുത്തൊരു സന്ധ്യയിൽ അലൻ്റെ കൈ പിടിച്ചു …
ചുറ്റും നിറഞ്ഞു തെളിയുന്ന കാർത്തിക ദീപങ്ങൾ മിസ് ചെയ്തു തുടങ്ങിയത് കോട്ടയത്ത് ജീവിതം തുടങ്ങിയപ്പോഴാണ്. ചുറ്റുവട്ടത്തെ വീടുകളിലൊന്നും ദീപം തെളിക്കലില്ല. എൻ്റെ കാർത്തിക ദീപങ്ങൾ, ഇന്ന് അയൽ ദീപങ്ങൾ കൂട്ടില്ലാത്ത മടുപ്പിലും വെെകിട്ടത്തെ അപ്രതീക്ഷിത മഴയുടെ കുളിരിലും പെട്ട് വേഗത്തിൽ കാറ്റിനു കീഴടങ്ങി. എല്ലാ വൃശ്ചിക മാസത്തിലും കുട്ടിക്കാലത്തെ കാർത്തിക വിളക്കുകൾ, എന്നെ ഓച്ചിറ അമ്പലത്തിലേക്ക് മടക്കി വിളിക്കും. അവിടത്ത 12 വിളക്കും, കാർത്തിക വിളക്കും ഇന്നും കണ്ണിൽ കത്തി നിൽപ്പുണ്ട്. ഓർമ്മയുറച്ച കാലം മുതൽ വൃശ്ചികത്തിലെ ആദ്യത്തെ 12 ദിവസം, അമ്മമ്മയും മാമനും മറ്റു ബന്ധുക്കളുമായി ഓച്ചിറയിലാണ് പൊറുതി. 15 വയസ്സു വരെ എല്ലാ ഭജനക്കാലവും മുടങ്ങാതെ പരബ്രഹ്മ സങ്കല്പത്തിനിണങ്ങും പോലെ സ്കൂളിൻ്റെ, വീടിൻ്റെ, സമയത്തിൻ്റെ, കെട്ടുപാടുകളില്ലാതെ ജീവിച്ചത് ഇന്നും ഇന്ധനമായി ഉള്ളിലുണ്ട്. അന്ന ദാന മന്ദിരത്തിലെ 2-ാം നമ്പർ മുറി സ്ഥിരമായി അന്ന് ഞങ്ങൾക്കായിരുന്നു. വൃശ്ചികം 13-ാം തീയതി ഭജനം നിർത്തി മടങ്ങുമ്പോൾ അടുത്ത വർഷത്തേക്ക്…
നല്ല ഉയരമുള്ള സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു നിൽക്കുമെങ്കിലും അവരൊരിക്കലും ഞങ്ങളോട് മിണ്ടാൻ കൂട്ടാക്കിയിട്ടില്ല.മറ്റേതോ സ്ഥലത്തു നിന്ന് ഭർത്താവും മൂന്നു പെൺമക്കളുമായി ഞങ്ങളുടെ നാട്ടിൽ ആയിടക്ക് താമസത്തിനെത്തിയതാണവർ. ലേഖയും ചേച്ചി ലതികയും അധികം സംസാരിക്കാത്തവരും പഠിക്കാൻ മിടുക്കികളുമായിരുന്നെങ്കിൽ, ഏറ്റവും ഇളയ രേഖ എന്ന ഏഴാം ക്ലാസ്സുകാരി , ഓമനത്തമുള്ളൊരു കിലുക്കാം പെട്ടിയായിരുന്നു. ഡിഗ്രി ഒന്നാം വർഷം , എനിക്കൊപ്പം ലേഖയും ഫൈനൽ ഇയർ ക്ലാസ്സിൽ ലതികയുമുണ്ട്. എന്നും ഒരേ സ്റ്റോപ്പിൽ നിന്ന് ഒരേ ബസ്സിൽ കയറി ഞങ്ങളുടെ ഏഴംഗ സംഘം അടിച്ചു പൊളിച്ചു പോയി വന്നു. കോളേജുകളിൽ ഷിഫ്റ്റ് സമ്പ്രദായം വന്നത് അക്കാലത്താണ്. നട്ടുച്ചക്ക് കോളേജ് വിടും. വെന്തു വിയർത്ത് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ, മിക്ക ദിവസവും ലേഖയുടെ അമ്മയും മാമനും അവിടെയുണ്ടാകും. ടൗണിൽ അവരുടെ അച്ഛനൊരു ചെറിയ തുണിക്കടയുണ്ട്. അവിടെ സഹായിക്കാൻ പോയിട്ടു വരുന്നതാണെന്ന് ലേഖ പറഞ്ഞറിയാം. മിക്ക ദിവസങ്ങളിലും…
ചിത്രത്തിലെ ഇലകൾ, നാലു വയസ്സുകാരൻ കുഞ്ഞാപ്പുവിൻ്റെ ഭാവനയിൽ, വിദേശത്തേക്കുള്ള എയർ ടിക്കറ്റുകളാണ്. അച്ഛനമ്മമാരോടുള്ള കരുതലും സ്നേഹവും നിഷ്ക്കളങ്കമായി രേഖപ്പെടുത്തിയ ഇല ടിക്കറ്റുകൾ ! അവധി കഴിഞ്ഞ് മടങ്ങുന്നതിൻ്റ തലേന്ന് മകൻ നൽകിയ സമ്മാനം അച്ഛനമ്മമാരെ വികാരാധീനരാക്കിയെങ്കിലും കുഞ്ഞാപ്പു കൂൾ ആയിരുന്നു (അയ്യോ അമ്മേ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ ! പറഞ്ഞ് മകൻ കരയാത്തതിൽ അൽപ്പം നിരാശരായിരുന്ന മാതാപിതാക്കൾ, ഇല ടിക്കറ്റ് കിട്ടിയതോടെ ഉന്മേഷഭരിതരായതു കണ്ടപ്പോഴാണ് ഇതിന് ഔഷധ ഗുണവും ഉണ്ടെന്നറിഞ്ഞത്. ) സ്നേഹപ്പശയാൽ ഹൃദയത്തോട് ചേർത്തൊട്ടിച്ചതിനൊപ്പം അവരത് ഫ്രെയിമിലാക്കി ചുമരിനും ജീവനേകി! പിച്ച വെച്ചപ്പോൾ മുതൽ ചവിട്ടി നിന്ന മണ്ണും, ചുറ്റുമുള്ള പച്ചപ്പും അത്രമേൽ ചേർത്തു പിടിക്കുന്നതുകൊണ്ടാവാം, കുഞ്ഞാപ്പു അവർ അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുലുങ്ങാത്തത്. കോവിഡ് കാലത്താണ് മകൾ കുഞ്ഞാ പ്പുവിനെ പ്രസവിക്കുന്നത്. നടന്നു തുടങ്ങിയപ്പൊഴേ പ്രകൃതി സ്നേഹിയായ അമ്മ അവനെ മുറ്റത്തേക്കങ്ങിറക്കി വിട്ടു. അവരുടെയല്ല, ഞങ്ങളുടെ കുട്ടിക്കാലത്തിനു സമാനമായ രീതിയിലാണ് അവൻ വളരുന്നത്.. മണ്ണിലും വെള്ളത്തിലും…
“ശ്യാമ, എന്താ ചിന്തിക്കുന്നത്? വീണ്ടും ഒരു വിവാഹ പരീക്ഷണം ആവശ്യമുണ്ടോ എന്നാണോ?” ”അതെ”, എന്നവൾ തലയാട്ടി. പതിയെ ചിരിച്ചിട്ടയാൾ ദൂരെ മേഘക്കുഞ്ഞുങ്ങൾ മത്സരിച്ച് കുന്നിറങ്ങുന്നതു നോക്കി നിശ്ശബ്ദനായിരുന്നു. റിസോർട്ടിൻ്റെ നിമ്നോന്നതങ്ങളിൽ എവിടെയോ നിന്ന് മൂന്ന് ജോഡി കണ്ണുകൾ തങ്ങളുടെ ഓരോ നീക്കവും സ്കാൻ ചെയ്യുന്നുണ്ടാവും എന്നോർത്തവൾ അസ്വസ്ഥയായി.. ഇതും ശരിയായില്ലെങ്കിൽ, മോഹനേട്ടനും ബാലുവും മുഷിയുമെന്നുറപ്പാണ്. ഷൈലേച്ചി ഒന്നും പറയില്ല. നീരസമുണ്ടാകും. ചാടിയെഴുന്നേറ്റ് ചെന്ന് അവരോടെല്ലാം “എനിക്കൊരുത്തനേം കെട്ടണ്ടാ. ആവശ്യത്തിലേറെ പണവും നല്ല ആരോഗ്യവുമുണ്ട്. എനിക്കിഷ്ടമുള്ളതു പോലെ ജീവിച്ചോളാം “എന്നു വിളിച്ചു പറയാൻ മനസ്സു വെമ്പി. “ശ്യാമയ്ക്ക് സന്തോഷം തരുന്നതെന്താണ്? അഞ്ചു മിനിറ്റെങ്കിലും പിന്നിട്ട കൂടിക്കാഴ്ചയിൽ ആദ്യമായി ആ കണ്ണുകളിലേക്കവളെ ഉയർത്തി ദേവൻ്റെ ചോദ്യം. ! ” അഡ്വെഞ്ചർ ” “ഒരു സെക്കൻ്റ് മാര്യേജ് തീരെ ആഗ്രഹിക്കുന്നില്ല അല്ലേ?” ഭർത്താവും മരിച്ച് 43-ാം വയസ്സിൽ നിൽക്കുന്ന ഒരുവൾക്ക് സാഹസികതയാണിഷ്ടം എന്ന് അംഗീകരിക്കാൻ മിക്ക പുരുഷന്മാർക്കും ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കൾ കൊണ്ടു വന്ന ആലോചനകളിൽ, …
