പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ പറയാതിരിക്കാനാവുന്നില്ല. ഈ അക്യുപക്ചർ ചികിത്സ ഒരു സമുദായവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അക്യുപക്ചർ ഒരു പരമ്പരാഗത ചൈനീസ് ചികിത്സാരീതിയാണെന്നറിയാം. ഇത് ഭാരതത്തിൽ നിന്നും ബുദ്ധസന്യാസിമാർ വഴി ചൈനയിലെത്തിയതാണെന്നും പറയപ്പെടുന്നു. പരമ്പരാഗത തമിഴ് സിദ്ധവൈദ്യത്തിൽ സമാനമായ ചികിത്സാ രീതിയുണ്ട്. അതിനെപ്പറ്റി പ്രാചീന ഗ്രന്ഥമായ പതഞ്ജലി യോഗസൂത്രയിൽ പരാമർശമുണ്ട്. ശരീരത്തിലെ പിംഗള, സുഷുമ്ന നാഡികളിലേക്കുള്ള പ്രാണോർജ്ജ ക്രമീകരണത്തിലൂടെ രോഗ നിർണ്ണയം നടത്തി ചികിത്സിക്കുന്ന രീതിയാണിത്. അത് അക്യുപക്ചറിലെ മെറിഡിയൻ പോയിന്റുകൾക്ക് സമാനമായ യോഗാസന സ്ഥാനങ്ങളാണ്. ഇത്തരം ചികിത്സാരീതികൾക്ക് നിയന്ത്രണങ്ങളുണ്ട്. അത് എല്ലാരോഗങ്ങൾക്കുള്ള ഒറ്റമൂലി ചികിത്സയല്ല. ഇനി ഗർഭിണികളിലേക്ക് വരുകയാണെങ്കിൽ ഗർഭകാലത്തെ ചില അസ്വസ്ഥതകൾ ഓക്കാനം, ഛർദ്ദി, നടുവേദന മറ്റു സന്ധികൾക്ക് ഉണ്ടാകുന്ന വേദന തുടങ്ങിയവയൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ബദൽ ചികിത്സാ മാർഗ്ഗങ്ങൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രസവസമയത്ത് ഓക്സിടോസിൻ ഹോർമോണിന്റെ അളവ് കൂട്ടാനും അല്ലെങ്കിൽ ഗർഭാശയമുഖ വികാസം സംഭവിക്കാനും അക്യുപ്രഷർ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ…
Author: Seena Navaz
തെരേസ കാറിൽ നിന്നിറങ്ങി വീട്ടിലേക്കു കയറുമ്പോഴേ കണ്ടു, ടിവിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുന്ന അനൂപ്ചന്ദ്രൻ. “അനുപേട്ടൻ എപ്പോളെത്തി ” “ഹാ.. മാഡം എത്തിയോ… ഞാൻ വന്നതേയുള്ളൂ ” അയാൾ അവളെയൊന്നു നോക്കിയശേഷം വീണ്ടും ന്യൂസിൽത്തന്നെ ശ്രദ്ധിച്ചു. തെരേസ ടി.വിയിലേക്ക് നോക്കി. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയേറ്റ് മാർച്ചും സംഘർഷങ്ങളുമാണ് ആ റിപ്പോർട്ടിലുള്ളത്. റാഗിംഗിനിരയായി ആത്മഹത്യചെയ്ത കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാനാണ് അവരുടെ പെടാപ്പാട്. ‘പോലീസ് നീതിപാലിക്കുക‘ ‘അന്വേഷണം സി ബി ഐയ്ക്കു വിടുക ‘ തുടങ്ങിയ പ്ലക്കാർഡുകളുമുണ്ട്. മാർച്ച് സംഘർഷത്തിനു വഴിമാറുന്നതും പോലീസ് പ്രവർത്തകരെ തല്ലിയോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. “മാഡത്തിനെന്താ പറയാനുള്ളത്” പോലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുന്നതുകണ്ട് അനൂപ് അവളോട് ചോദിച്ചു. സ്ക്രീനിൽ എ എസ് പി തെരേസ കുര്യൻ ഐ.പി.എസ് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യം തെളിഞ്ഞു. “മാഡം സമരത്തെ സർക്കാർ പോലീസിനെവിട്ട് അടിച്ചൊതുക്കുകയാണെന്ന് ആരോപണം വരുന്നുണ്ടല്ലോ” “നിങ്ങളും കണ്ടതാണല്ലോ പോലീസിനെ ആക്രമിക്കാൻ മുതിർന്നപ്പോൾമാത്രമാണ് ലാത്തിവീശിയത്. പോലീസ് അവരുടെ കൃത്യനിർവ്വഹണമാണ് നടത്തിയത് ”…
അമ്മിണിയേടത്തിയുടെ വീടൊരു വലിയ തറവാടായിരുന്നു. അറയും പറയും തെക്കിനിയും വടക്കിനിയും നടുത്തളവുമൊക്കെയുള്ള ഒരു നാലുകെട്ട്. ഗോപിയേട്ടന്റെ കല്യാണം കഴിഞ്ഞു വിരുന്നുപാർക്കാൻ പോയപ്പോൾ ഏടത്തി എന്നേം കൊണ്ടോയതോർത്തു ഞാൻ. അമ്മിണിയേടത്തിമാത്രം എന്നെ മറ്റുള്ളവർ വിളിക്കണപോലെ ജന്തുവെന്നു വിളിച്ചില്ല. ആ തറവാട്ടിലുള്ളവരും. ഞങ്ങളുടെ തറവാടുപോലെ ഇരുണ്ട ഇടനാഴികളോ പകൽവെളിച്ചം കടന്നുചെല്ലാത്ത അറകളോ ആയിരുന്നില്ല അവിടെ. നിറയെ ആളോളും വാല്യക്കാരും ഉള്ളയിടം. കുട്ടികൾ എല്ലായിടത്തും ഓടിക്കളിച്ചു. ആദ്യമൊരു അപരിചിതത്വം തോന്നിയെങ്കിലും ഞാനുമവർക്കൊപ്പം കൂടിയിരുന്നു. സന്ധ്യ കഴിഞ്ഞപ്പോ പാട്ടും നൃത്തവും മേളവുമായി, അവിടുത്തെ രാത്രിക്ക് വല്ലാത്തൊരു വശ്യതതോന്നി. ആ വലിയവീടിന്റെ ഓരോ കോണിലും സ്നേഹം തുടിക്കുന്നുണ്ടെന്നു തോന്നി. ഞാൻ വെറുതെ എന്റെ തറവാടൊന്നോർത്തു നോക്കി. ആളും ആരവവുമൊഴിഞ്ഞ പൂരപ്പറമ്പുപോലെ. മാറാല ചുറ്റിയ മച്ചകങ്ങളും കരിയും പുകയും നിറഞ്ഞ അടുക്കളച്ചുമരുകളും. ഏതുനേരവും ശുണ്ഠി പിടിച്ചുനടക്കുന്ന വല്യമ്മ, എന്നെക്കാണുന്ന മാത്രയിൽ അശ്രീകരമെന്നോ ജന്തുവെന്നോ വിളിക്കും. ശാപം കിട്ടിയ ജന്മാണത്രേ താൻ. ജനിച്ചപ്പോളേ അച്ഛൻപോയി. അതീപ്പിന്നെയാണ് അമ്മ അടുക്കളച്ചുവരോട് ഒട്ടിയത്. സങ്കടോംല്ല…
ഒക്‌ലഹോമിലെ വിശാലമായ പാർക്കിലെ മേപ്പിൾമരത്തിനു ചുവട്ടിലായിട്ടിരിക്കുന്ന സിമന്റ്ബഞ്ചിൽ മനായ ഇരുന്നു. കുറച്ചകലെ യന്ത്രഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്ന മകൻ കാത്തിയിലാണവളുടെ ശ്രദ്ധ. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പലനിറത്തിലും രൂപത്തിലുമുള്ള പൂക്കളെങ്ങും വിടർന്നുനിൽക്കുന്നു. അവയ്ക്കിടയിൽ ചിത്രശലഭങ്ങളെപ്പോലെ പറന്നുകളിയ്ക്കുന്ന കുഞ്ഞുങ്ങൾ. ആ നയനമനോഹരമായ കാഴ്ചകൾ അവളെ കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പോളണ്ടിലെ ഹ്രിബ്ബുസ്സോവ് ഗ്രാമം. ഓർമ്മകൾ പച്ചപിടിച്ചുകിടക്കുന്നതു അവിടെത്തന്നെയാണ്. സ്വർണ്ണനിറത്തിൽ വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടങ്ങൾ. വെള്ളിയാഴ്ച രാത്രികളിൽ സാബിത്ത് വിളക്കുകളാൽ വീടലങ്കരിക്കുന്ന അമ്മ. വില്ലിയുടെയും മരിയയുടേയും കൊച്ചു കൊച്ചു വഴക്കുകൾ. പപ്പ നയിക്കുന്ന കൂട്ടപ്രാർത്ഥനകൾ. എല്ലാം അവളുടെ മനസ്സിലൂടെ കടന്നുപോയി. എന്തിനെന്നറിയാതെ നനഞ്ഞ മിഴികൾ അവളൊപ്പി. ഇടത്തേകൈയിലെ പച്ചകുത്തിയ പാടിലേക്ക് അവളുടെ വിരലുകളമർന്നു. എല്ലാ സന്തോഷങ്ങളേയും കരിച്ചുകളഞ്ഞതിന്റെ ഓർമ്മപ്പെടുത്തലായി ശരീരത്തിലവശേഷിക്കുന്ന അടയാളം. മകനടുത്തെത്തിയതറിയാതെ ഓർമ്മകളിൽ ചിതറിയിരുന്ന അവളുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നവൻ അരുമയായി ആ അടയാളത്തിൽ തടവി. “മമ്മാ, പറയൂ… മമ്മയുടെയും പപ്പയുടെയും കൈയിലെ ഈ അടയാളമെന്താണ്… ? എനിക്കതേപ്പറ്റി അറിയാൻ ആഗ്രഹമുണ്ട്.” കഥ കേൾക്കാൻ കാത്തിരിക്കുന്ന കുട്ടിയുടെ കൗതുകത്തോടെ തന്നെ…
കാറ് വീട്ടിലേയ്ക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴാണ് ഉമ്മയുടെ വാക്കുകളോർത്തത് ” നീ വരുമ്പോ ആ സാഹീടെ ഉപ്പയെ കേറ്യൊന്നു കാണണം ട്ടാ… അസറിന് പള്ളീപ്പോയതാ.. ഏതോ ബൈക്കുകാരന് ഇടിച്ചിട്ട് നിർത്താണ്ടെ പോയി ” “വ്വോ… ” ” ആന്ന്… ഓർമ്മക്കുറവുള്ള മൻശനാ, അയിന്റെ കൂടെ രണ്ടും കാലും പൊട്ടി പ്ലാസ്റ്ററിലാ..” “ശരി… മ്മാ” ഇവിടെ അടുത്തുതന്നെയാണ് സാഹിദേടെ വീട്. പത്താംതരംവരെ ഒരുമിച്ചാണ് പഠിച്ചത്. ഓൾടെ ഉപ്പ തഹസീൽദാറായി പെൻഷൻ പറ്റിയ ആളാണ്. കള്ളത്തരോം കാപട്യോം ഒന്നുമില്ലാത്ത മനുഷ്യൻ. അതുകൊണ്ടെന്നെ വലുതായിട്ടൊന്നും സമ്പാദിച്ചിട്ടില്ല. എന്നെയും മക്കളെയും കണ്ട് സാഹിക്ക് വല്യ സന്തോഷായി. “ഉപ്പാ… ഇത് ന്റെ കൂട്ടാരത്തിയാ.. ഉപ്പയെ കാണാൻ വെന്നതാ” ഉപ്പ വെളുക്കെച്ചിരിച്ചു. മെല്ലിച്ച ശരീരത്തിൽ ജരാനരകൾ ബാധിച്ചിട്ടുണ്ട്. തൂങ്ങിയ കൺപോളകളിൽ വാർദ്ധക്യം കൂടുകൂട്ടിയിരിക്കുന്നു. സ്കൂളിൽ പഠിക്കുന്നകാലത്ത് കണ്ടിരുന്ന വെളുത്തു സുന്ദരനായ ഓൾടെ ഉപ്പായെ ഞാനോർത്തു. “മോൾടെ.. വീടെവെടെയാ” “പൂവണത്തും കൊടി ” ഞാൻ മറുപടി പറഞ്ഞു. “ഉപ്പായ്ക്കറീലേ.. ഉപ്പാടെ കൂട്ടാരന്റെ മോളാ……
വളരെ ആകാംക്ഷയോടെ വായിക്കാനെടുത്ത പുസ്തകമാണ് BC 261. പക്ഷേ എന്റെ ആദ്യവായന ഇടക്ക് മുറിഞ്ഞു പോയി. ചരിത്രം എന്റെ ഇഷ്ടവിഷയമാണെങ്കിലും പലവിധ ഉത്തരവാദിത്തങ്ങൾ ഒറ്റയിരുപ്പിനുള്ള വായനയെ തടസ്സപ്പെടുത്തി. അവിചാരിതമായ കാരണങ്ങളാൽ പിന്നെ ആ വായന നീണ്ടുപോയി. അപ്പോഴൊക്കെയും ഞാനെഴുതിയ കഥയിലെ പൂർവ്വജന്മവും നാഡീ ജ്യോതിഷവും ആവർത്തിച്ചു കാണുന്ന സ്വപ്നവും ഒക്കെ നോവലുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാനുള്ള ആകാംക്ഷ ബാക്കിയായി. ചരിത്രവുമായി ബന്ധപ്പെടുത്തി ഒരു കഥ പറയുമ്പോൾ തീർച്ചയായും നമ്മുടെ മനസ്സും ശരീരവും ആ കാലഘട്ടത്തിലൂടെ സഞ്ചരിക്കണം. സൂക്ഷ്മമായ ഓരോ രംഗങ്ങളും ഭാവങ്ങളും നമ്മൾ കണ്ടും അനുഭവിച്ചും അറിയുന്നെങ്കിൽ അതു കഥാകാരമാരുടെ ആഖ്യാന മികവ് കൊണ്ടുതന്നെയാണ്. പുസ്തകത്തിന്റെ പുറംചട്ടയിൽ തുടങ്ങുന്ന നിഗൂഢതകൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു വിസ്മയ ലോകത്തേയ്ക്കാണ്. മലയാളത്തിൽനിന്ന് ലോകോത്തരമായ ഒരു ക്ലാസ്സ് സൃഷ്ടിയെന്നു നിസ്സംശയം പറയാം. ഓരോ രഹസ്യങ്ങളുടെ ചുരുളുകൾ നിവരുമ്പോഴും പ്രിയറി ഓഫ് സയണിനേയും ഡാവിഞ്ചി കോഡിനേയും ഓർമ്മിപ്പിച്ചു. ആദ്യമൊരു കൊലപാതകവും അതിനെത്തുടർന്ന് കണ്ടെത്തുന്ന നിഗൂഡമായ ചില…
വലിച്ചുകെട്ടിയ നീലപ്പടുതയുടെ ദ്വാരത്തിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം ടെൻറിനകത്ത് കെട്ടിക്കിടക്കുന്നതയാൾ നോക്കിയിരുന്നു. തന്റെ ജീവിതംപോലെ അതും നിശ്ചലമാണെന്നയാളോർത്തു. അല്ലെങ്കിൽത്തണെ തങ്ങൾക്കെവിടെയാണ് ജീവിതം..? ജനിച്ചനാൾതൊട്ട് സമാധാനം എന്തെന്നറിയാത്ത ഓട്ടപ്പാച്ചിലുകൾ മാത്രം. ഭീതിയുടെ തുറുങ്കലിൽ ദുരിതക്കയങ്ങളിൽ ജീവിച്ചുതീർക്കാൻ വിധിക്കപ്പെട്ടവർ. അയാൾ മുളയഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് മഴ ശമിച്ചിരിക്കുന്നു. പുറത്തുനിന്ന് കേൾക്കുന്ന ബഹളത്തിലേക്കയാളുടെ ശ്രദ്ധ തിരിഞ്ഞു. എന്നുമുള്ളതാണീ ബഹളങ്ങൾ. ശുചിമുറിക്കുവേണ്ടി തിരക്കുകൂട്ടുന്നവരാണവർ. ഈ അഭയാർത്ഥിക്യാമ്പിലെ പത്തമ്പതു കുടുംബങ്ങൾക്കാകെക്കൂടെ നാലഞ്ചു ശുചിമുറികളാണുള്ളത്. എന്നും രാവിലെ ഇതുപോലെ ഉന്തും തള്ളും പതിവാണ്. ഉന്തും തള്ളും കയ്യാങ്കളിയിലേക്കെത്തിയപ്പോൾ മുളങ്കമ്പുകൊണ്ടുകെട്ടിയ ഒറ്റമുറിവീട് തുറന്നയാൾ പുറത്തിറങ്ങി. നേരം പുലരുന്നതേയുള്ളൂ. വെളിച്ചം ഭൂമി തൊട്ടിട്ടില്ല. ക്യാമ്പിലെ എല്ലാ വീടുകളും മുളങ്കമ്പുകൾകൊണ്ടുകെട്ടി മുകളിൽ ടാർപോളിൻഷീറ്റ് വലിച്ചുകെട്ടിയ ഒറ്റമുറികളാണ്. അവിടെയാണ് ഏഴും എട്ടും അംഗങ്ങളുള്ള കുടുംബങ്ങൾ ഞെരുങ്ങി താമസിക്കുന്നത്. ഡോർമിറ്ററി പോലുള്ള പൊതുശയനമുറിമാത്രം വില കുറഞ്ഞ ഫൈബർഷീറ്റിട്ടിരിക്കുന്നു. അയാൾ വീടുകൾക്കിടയിലുള്ള ചെറിയ നടവഴിയിലൂടെ ബഹളം നടക്കുന്നിടത്തേക്ക് ചെന്നു. ഓടകൾ വൃത്തിയാക്കുന്ന കരാറ് പണിക്കാരാണ് അതിരാവിലെ ശുചിമുറി ഉപയോഗിക്കുക.…
ജോസുകുട്ടി കൺപോളകൾ വലിച്ചുതുറന്നു. തലേന്നു കുടിച്ചതിന്റെ കെട്ടുവിട്ടെങ്കിലും ആലസ്യം കണ്ണുകളെ വിട്ടൊഴിഞ്ഞിട്ടില്ല. വയറ് കത്തിക്കാളുന്നു. അയാൾ അടുക്കളയിലേക്കു നടന്നു. കാൽപ്പെരുമാറ്റംകേട്ട് അഞ്ചാറ് പല്ലികളും പാറ്റകളും ഒളിക്കാനിടംതേടി പാഞ്ഞു. ചിലത് അയാളുടെ കാലിന്റെ കീഴിലേക്ക് ഓടിക്കേറി ഞെരിഞ്ഞമർന്നു. ഒരു കലം തുറന്നപ്പോൾ ഒരു കൂട്ടം കണ്ണീച്ചകൾ പറന്നു. അതിനകത്ത് രണ്ടീസമായ പഴങ്കഞ്ഞി പാടകെട്ടിക്കിടന്നു. അയാൾ അതിനകത്തേക്കു കൈയ്യിട്ട് രണ്ടുപിടി വാരിത്തിന്നു. പുളിച്ച പഴങ്കഞ്ഞിയുടെ ഗന്ധം വായുവിലാകെ പരന്നു. അയാളൊരു ബീഡിക്കു തീ കൊളുത്തി. ആഞ്ഞാഞ്ഞു വലിച്ചു. അലങ്കോലമായ മുറിയിൽ ഏതോ മുഷിവുമണം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. നനഞ്ഞ തുണികളുടെ ഗന്ധം തികട്ടിനിന്നു. ഒരു ഷർട്ടെടുത്തിട്ട് അയാൾ പുറത്തേക്കു നടന്നു. കാടുപിടിച്ചുകിടക്കുന്ന പറമ്പിൽ പശുവിനെ തീറ്റിക്കൊണ്ടു നിന്ന മറിയച്ചേട്ടത്തി അയാളെക്കണ്ടതും “എന്റെ ജോസൂട്ടീ,…. നിനക്കീ കാടൊന്നു ചെത്തിപ്പറിച്ചൂടേ… പാമ്പും ചേരയും കാണൂല്ലേ ഇവിടെ.. ” അയാൾ പുച്ഛഭാവത്തിൽ അവരെ നോക്കി ചിറികോട്ടി. പിന്നെ ഷാപ്പിലേക്ക് ആഞ്ഞുപിടിച്ചുനടന്നു. ആ പോക്കു നോക്കി മറിയച്ചേടത്തി താടിക്കു കൈയുംകൊടുത്തങ്ങനെ നിന്നു. “എങ്ങനെ…
ദീപാവലി കഴിഞ്ഞ് ആറാം ദിനം. അന്നാണ് ഛാത്പൗർണമി. സൂര്യദേവനേയും സഹോദരി ഛാത്മയീ ദേവിയേയും ഉപവസിക്കുന്ന ദിവസം. ഭൂമിയിൽ ജീവന്റെ ആധാരമാണു സൂര്യൻ. ഛാത്തിമാതാ കുട്ടികൾക്കു സർവ്വൈശ്വര്യം പ്രദാനം ചെയ്യുന്നു. കാർത്തിക മാസത്തിലെ ആറാം ദിനം ഛാത്പൂജ ചെയ്യുകവഴി കുഞ്ഞുങ്ങളുടെ രോഗപീഡകൾ ഒഴിഞ്ഞുപോകും എന്നാണ് വിശ്വാസം. സുമിത്ര രാവിലെതന്നെ വീടും പരിസരവും വൃത്തിയാക്കി കൊണ്ടിരുന്നു. കുമ്മായം അടർന്നുപോയ ചുമരിലെ നിറംമങ്ങിയ ചിത്രപ്പണികൾ എത്രയൊക്കെ തുടച്ചിട്ടും തെളിയാതെ നിന്നു. മുറിയുടെ മൂലയിൽ ‘ സാസുമാ ‘ യുടെ പാവക്കുഞ്ഞുങ്ങൾ. നീളൻ മൂക്കും വലിയ വട്ടപ്പൊട്ടുമുള്ള സുന്ദരി പാവക്കുഞ്ഞുങ്ങൾ. നോക്കിനിൽക്കേ അവളുടെ നെഞ്ചിൽ ഒരു ഭാരം കനത്തുവന്നു. സ്വന്തം കൈകൊണ്ട് സാസുമാ തുന്നിയെടുത്ത പാവക്കുഞ്ഞുങ്ങൾ. നിറയെ പൂക്കളുള്ള ഒരു പട്ടുതുണി അതിനടുത്ത് അനാഥമായി കിടന്നു. റൈസ്ഭാട്ടിനൊപ്പം ബംഗാൾപയറും ചേർത്ത വിഭവം അർഘ്യം അർപ്പിക്കാൻ വേണ്ടി സുമിത്ര തയ്യാറാക്കി. മിഥിലാപുരിക്ക് ഛാത്പൂജയെന്നാൽ മഹാപർവമാണ്. നാലുനാളത്തെ ആഘോഷം. മുളകൊണ്ടു മനോഹരമായി നെയ്ത കൊട്ടയിൽ അവൾ പഴങ്ങളും തേക്കുവയും അരിലഡ്ഡുവും…
കേരളപ്പിറവിക്കു ശേഷമുള്ള സാമൂഹ്യവ്യവസ്ഥിതിയിൽ സ്ത്രീ ജീവിതങ്ങൾക്കുണ്ടായ കാതലായ മാറ്റമെന്താണ്? തീർച്ചയായും ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ പുരുഷ അനുപാതത്തിലും വിദ്യാഭ്യാസത്തിലും കേരളത്തിലെ സ്ത്രീകൾ മുൻപന്തിയിൽ തന്നെയാണ്. ബൗദ്ധിക ചിന്താധാരയിൽ ശരാശരിക്ക് മുകളിൽ തന്നെയാണ് മലയാളിസ്ത്രീയുടെ സാന്നിധ്യം. എന്നാൽ ഇതേ അനുപാതം രാഷ്ട്രീയ ഭരണരംഗത്തും ആരോഗ്യരംഗത്തുമുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എക്കാലത്തും സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലിംഗവിവേചനം തന്നെയാണ്. അതു ഒളിഞ്ഞും തെളിഞ്ഞും വീട്ടിൽനിന്നു തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. നീയൊരു പെണ്ണല്ലേയെന്ന ചോദ്യം ജീവിതത്തിലൊരിക്കലും കേൾക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. തൊഴിലിടങ്ങളിലെ വിവേചനവും ലൈംഗികാതിക്രമങ്ങളും സാമൂഹ്യക്രമം കൊണ്ടുള്ള നിയന്ത്രണങ്ങളും വളരെയധികം നോർമലൈസ് ചെയ്യപ്പെട്ട ഒരു സമൂഹത്തിലാണ് ഇന്നും നാം ജീവിക്കുന്നത്. ഇന്നേക്ക് നൂറ്റിപ്പതിനെട്ട് വർഷങ്ങൾക്കുമുമ്പ് കേരളത്തിൽ നടന്ന കുറിയേടത്ത് താത്രിക്കുട്ടിയുടെ (കുറിയേടത്ത് സാവിത്രി അന്തർജനം) സ്മാർത്തവിചാരം ഇന്നും പ്രസക്തമാകുന്നുണ്ട്. ആര്യദ്രാവിഡ ബ്രാഹ്മണ സങ്കല്പത്തിലെ കുലസ്ത്രീ സങ്കല്പത്തിന്റെ പൊളിച്ചെഴുത്ത് തുടങ്ങുന്നത് ആ സ്മാർത്തവിചാരണയിൽ നിന്നുതന്നെയാണ്. ഒമ്പതു വയസ്സുമുതൽ ഇരുപത്തിമൂന്ന്…
