ഫ്യോംലി പൂക്കളുടെ മഞ്ഞപ്പും ബുറാംസ് പൂക്കളുടെ ചുമപ്പും വസന്തത്തെ ഉന്മത്തമാക്കിയുള്ള കാണാ കാഴ്ചകൾ. അത്രമേലതെന്നെ മദിപ്പിച്ചു തരളിതമാം മോഹങ്ങൾ എന്നിലൊളിപ്പിച്ചു നിന്നു ഞാൻ. ഹിമാലയ സാനുവാം നന്ദമേരുവിൽ സൂര്യൻ തെന്നിമാറുന്നതും ഋതുഭേദങ്ങൾ പ്രകൃതിയിലൊരുക്കുന്ന മായക്കാഴ്ചകൾ കണ്ടു ഞാൻ. ചൈത്രമാസ രാവുകൾ വസന്ത സംഗീതമൊരുക്കി ഹിമകണമായി പെയ്തിറങ്ങവെ സങ്കീർണമാം വീഥികൾ ഭക്തിപൂരിതമാക്കിയ സന്ധ്യകൾ നനു നനുത്ത വെയിലിൽ ശുദ്ധിയുടെ ഓളങ്ങൾ കൈകുമ്പിളിൽ കാത്തു മുക്തി തേടിയെത്തുന്ന സഹസ്രങ്ങളും എല്ലാം കണ്ടു ഞാൻ നിന്നു മൂകമായി. ജമിനി കെ രാജ് #കവിത #കുഞ്ഞുകാര്യങ്ങൾ #കൂട്ടക്ഷരങ്ങൾ #ഹിമാലയം
Author: Geminikraj
മനസ്സിന്നാഴിയിലെ ചിന്തകളാം തിരകൾ എന്നന്തരംഗത്തിൽ നുര പതഞ്ഞു ദൂരെ ചക്രവാളം കറുത്തിരുണ്ടു തീരത്തു ഞാൻ കണ്ട കൽപ്പാടുകൾ മാഞ്ഞു പോയി ഓളങ്ങൾ നിലയ്ക്കുന്നുവോ ജീവനിശ്വാസത്തിൻ താളം പിഴയ്ക്കുന്നുവോ ഇന്നലെകളുടെ സാന്ത്വനം ഇന്നിന്റെ നെഞ്ചിൽ തിരതള്ളുന്ന കണ്ണുനീർ കയ്പ്പായ് മറന്നുവോ ചുറ്റും ഇരുൾ പരന്ന മണൽതരികൾ മാത്രമായ് ദുഃഖ സാന്ദ്രമാം തീരത്തുനിന്ന് ഞാനും എന്റെ ചിന്തകളും മാത്രമായ് നോവിന്റെ ഏകാന്ത തീരത്തു പൊള്ളുന്ന കനൽ കാറ്റിൽ നീ വന്നു നുരയുന്ന സ്നേഹത്തിൻ അതിരുകൾ മായ്ക്കുന്ന തിരകളായ് സ്നേഹനുര പതയും തിരയായ് ചിന്തകൾ കെട്ടടങ്ങി എന്നുടലാഴി ശാന്തമായി മയങ്ങി നിന്നിൽ. ❤️ ജമിനി കെ രാജ്
മറവിയുടെ ശ്മശാനത്തിൽ കാടുപിടിച്ചു കിടക്കുന്ന ആ ഓർമയുടെ ശവകുടീരം ഞാനിന്നു തുറന്നു. നന്നേ മാറിപോയിരിക്കുന്നു ഞാൻ. ഒരിക്കലും മറക്കില്ലെന്നു വാക്കുകൊടുത്തല്ലേ….. എന്നിട്ടും.. കോളേജു കാമ്പസിലെ വാക മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നതിനിടയിലൂടെ ഞാനും ആശയും നടന്നു. കാന്റീൻ ലക്ഷ്യമാക്കിയുള്ള പോക്കാണ്. പൊറോട്ടയും സാമ്പാറും ആർത്തി യോടെ തിന്നു തീർത്തു. വാഷ്റൂമിന്റെ അടുത്ത് ചെന്നപ്പോൾ തൊട്ടടുത്ത് ദാ അവൻ നിൽക്കുന്നു. ഒരു മിന്നൽ പിണർ.. നെഞ്ചിടിപ്പ് കൂടുന്നതുപോലെ.. വല്ലാത്തൊരനുഭൂതി… ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. അത്രമാത്രം… ഞാനും ആശയും ക്ലാസ്സിലേക്ക് നടന്നു. ഞാൻ തിരിഞ്ഞു നോക്കി. അവൻ പിന്നാലെ വരുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ എന്തോ എന്നോട് പറയാൻ വെമ്പുന്നത് ഞാൻ കണ്ടു. പക്ഷെ ഒന്നും മിണ്ടിയില്ല. ആശ, അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വെറും മൂളലുകൾ മാത്രമേ എന്നിൽ നിന്ന് പുറത്തുവന്നുള്ളൂ. എന്നും ഞാനും അവനും തമ്മിൽ കാണും. ഒന്നും കൂടുതലായി മിണ്ടിയിരുന്നില്ല. ഉള്ളിലെ സ്നേഹം പങ്കുവച്ചില്ല. പക്ഷെ, ആ കണ്ണുകളിലെ സ്നേഹം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇലകൊഴിയും ശിശിരമെത്തി.…
കുറവുകൾ ഉള്ളിടത്തു കുറ്റങ്ങൾ കൂടുന്നു. അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. ചെറിയ കുറവുകളെപ്പോലും മൂടിവയ്ക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ കുറവുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു പരിഹസിക്കരുത്. നമ്മുടെ കുറവുകളെ ഓർത്ത് ദു:ഖിക്കാതിരിക്കുക. ഓരോ വ്യക്തി യുടെയും കഴിവുകൾ വ്യത്യസ്ത മാണ്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മറ്റുള്ളവരുമായി നമ്മുടെ കഴിവുകളെ താരതമ്യം ചെയ്യാതെ സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുകയും പരിശ്രമിക്കുകയും ചെയ്താൽ ഏതു പരിമിതികളെയും തരണം ചെയ്തു ജീവിത വിജയം നേടാൻ സാധിക്കും.
എന്റെ ശരി നിന്റെ തെറ്റ് നിന്റെ തെറ്റ് എന്റെ ശരി അപ്പോൾ ശരിയേത് ? ശരികൾ തമ്മിൽ കടിപിടി തെറ്റുകൾ തമ്മിൽ കെട്ടിപ്പിടി! അപ്പോൾ ശരിയേത് തെറ്റേത് ? —————– ജമിനി കെ രാജ്
‘പൂക്കി ‘ അതാണവളുടെ പേര് ഗോതമ്പിന്റെ നിറമുള്ള പൂക്കി അടുത്ത വീട്ടിലേതാണെങ്കിലും എന്നുടെ വീട്ടിലെ പ്യാരി കാണാനഴകുള്ളവൾ, പാവമാണവൾ പൂക്കി പുലർക്കാലെ വാതിൽപ്പടിയിൽ എത്തിനോക്കും കാലിലുരുമ്മിയെന്നെ ഇക്കിളി കൂട്ടും നീണ്ട ഇടവേളകളില്ലാതെ മക്കളെ പാലൂട്ടി വളർത്തുന്നൊരമ്മ എന്റെ ഏകാന്തതകളിൽ സാന്ത്വനമായി,കൂട്ടായി വന്നവൾ
ഇട്ടെറിഞ്ഞു പോകുവാനാവാത്ത വിധം ബന്ധങ്ങളിൽ പെട്ടുഴറി ഞാൻ നിൽക്കവേ പൊടുന്നനെ രോഗാതുരയായി ആശുപത്രി കിടക്കയിൽ മിഴികളിൽ തോരാത്ത കണ്ണീർ മാത്രമായ് ചുറ്റും തീർത്ത നിശബ്ദത യിൽ അലിഞ്ഞു ഞാനില്ലാതാവുമ്പോൾ മനസ്സിന്റെ ഇരുണ്ട കോണുകളിൽ ഒരു തിരി നാളമായി കനിവിന്നു കാവലാളായി നീ വന്നുയെന്മുന്നിൽ മറ്റുള്ളവർ കാലൻ എന്നുനിന്നെ വിളിച്ചാലും നീയെനിക്കു കരുണ തന്നു വിട്ടയച്ചെന്നെ നിൻ കരങ്ങളിൽ നിന്ന് ജീവിത യാത്ര തുടരുവാനായി എല്ലാമൊരു സ്വപ്നമായി എന്നിലവശേഷിപ്പൂ മൂകമായിയിന്നും.. ജമിനി കെ രാജ്
കാഴ്ചയ്ക്കപ്പുറത്ത് എന്റെ സ്വപ്നങ്ങളിൽ എന്റെ ഏകാന്തതകളിൽ തലോടലായ് മൃദുസ്വനമായി നിലാവെളിച്ചമായി കണ്ടു ഞാനമ്മയെ ഞങ്ങൾ നടന്നു പലതും പറഞ്ഞു, പേരറിയാത്ത നാടുകൾ മല മുകളിൽ അങ്ങ് ദൂരെ ചളിയും കുണ്ടും കുറുക്കു വഴികളും ഓലമേഞ്ഞ വീട്ടിനുള്ളിലെ ആരവങ്ങളും മഴവെള്ളത്തിൽ ഒലിച്ചുപോയ കടലാസു തോണികളും പാൽ ചുരത്തുന്ന റബ്ബർ മരങ്ങളും ഇരട്ടപ്പേരു വിളിച്ചെന്നെ കളിയാക്കിയതും രസിച്ചു ചിരിച്ചിരുന്നയെന്നിൽ നിന്നും പൊടുന്നനെ നീ മാഞ്ഞുപോയി പുലരിയുടെ പുഞ്ചിരി മാത്രമായെന്നരികിൽ . ❤️❤️ ജമിനി കെ രാജ്
