നിഴൽ വീണൊരീ നടപ്പാതയിൽ കാലം തഴുകി മായ്ക്കാത്ത അവശേഷിപ്പുകളായി.. കരിഞ്ഞ ഇലകൾക്കിടയിലെങ്ങോ പൊടിപിടിച്ചുമറഞ്ഞൊരാ സ്വപ്നം. ഒടുവിലസ്തമിച്ച സൂര്യന്റെ ചെമ്പട്ടുന്നൂലുപോൽ ഓർമ്മകൾ മെടഞ്ഞ ഈറൻമിഴികളിൽനിന്നൊരുതുള്ളി കണ്ണീരുറഞ്ഞു പഴയൊരു പുഞ്ചിരിയും ഗന്ധവും മാഞ്ഞുപോകാതെയുള്ളിൽ അവശേഷിപ്പൂ.. കേൾക്കാതെ പോയ വാക്കുകൾ നിൻ നേർത്ത ശബ്ദത്തിൻ ശേഷിപ്പുകളായവശേഷിപ്പൂ.. ഇടറി വീഴാതെ പറ്റിപ്പിടിച്ച പടർപ്പിൽ അറ്റമില്ലാതാഴുന്ന ദുഃഖത്തിൽ മാറ്റൊലിയായെന്നുടെയേകാന്തത നിനവിലൊഴുകി നീങ്ങിയ ഓർമ്മയുടെ തീരത്ത് നീ ബാക്കിവച്ച നുറുങ്ങു കല്ലുകൾ ചാരുതയാർന്ന നേർത്ത നോവിൻ അവശേഷിപ്പുകളാണിന്നും.. -ജെമിനി കെ രാജ് –
Author: Geminikraj
ഇളം വെയിലിൽ ഇതൾവിടർത്തിയ പെൺപൂവേ, കുസൃതി മിഴികളിൽത്തിരുകി, കുളിരുണർത്തും നിൻ ചിരിയിൽ കിനാവുകണ്ടു അച്ഛന്റെ തോളിൽ കൊഞ്ചിചിണുങ്ങിയും അമ്മതൻ ചാരത്തൊളിച്ച നീ നേർത്ത മഴത്തുള്ളിപോൽ മോഹങ്ങൾ പുൽകിയുണർത്തി നിൻ ചുണ്ടിളം മൊഴികൾ അമ്മയ്ക്ക് നിഴലായ് ഉയിരായി നീ.. പെണ്ണേ, നിൻ സ്വപ്നങ്ങളുള്ളിലൊളിപ്പിച്ചു നീ ചിരിക്കാൻ മറക്കരുതേ പുറത്തേക്കെടുക്കാനാവാതെ വാക്കുകളെ തൊണ്ടയിൽ കുടുക്കി ശ്വാസം മുട്ടിക്കരുതേ നിസ്സഹായ നിമിഷങ്ങ ളോരോന്നെണ്ണിക്കരയാതെ ആർദ്രമാം നിൻ മനം ഉൾനോവിന്നാഴങ്ങളിൽ വീണുപോകാതെ നീ ഉയിർക്കണം അനീതികൾക്കെതിരെ.. ഭയത്തിൻ കടിഞ്ഞാണില്ലാതെ.. -ജെമിനി കെ രാജ് –
വേഗത്തിലാളുകൾ മറന്ന ചുവന്നപെട്ടി, നീയിന്നു വഴിയോരത്തു നിശബ്ദമായി നിൽക്കെ നീയെൻ കണ്മുന്നിൽ പോയകാലത്തിൻ മൂകസാക്ഷി! അന്നു നീയുള്ളിൽ കരുതിയ കത്തുകളിലെ മഷിക്കു സ്നേഹത്തിൻ ഗന്ധമായിരുന്നു മനസിലെ പ്രണയവും പ്രതീക്ഷകളുമായിരുന്നു. നിന്നുള്ളിലെത്രയെത്ര രഹസ്യങ്ങൾ, പറയാൻ മടിച്ച വാക്കുകൾ, വികാരങ്ങളുടെ കൂടാരങ്ങളുമായി സൈക്കിൾ മണിമുഴക്കി കാക്കിയുടുപ്പിട്ടെത്തുന്ന പോസ്റ്റ്‌മാനും എല്ലാമിന്നൊരോർമ്മയായെന്നിൽ. ഇന്നു നീ വഴിയോരത്തേകനായി മൊബൈൽ വെട്ടത്തിൽ മറഞ്ഞു പോയ്, വാട്ട്സ്ആപ്പിൽ വാക്കുകൾ പെരുകുമ്പോഴും അന്നു വിരൽത്തുമ്പിൽ കൈതൊട്ടറിഞ്ഞൊരു കടലാസിൻ ചൂടിന്നു നഷ്ടമായി.. -ജെമിനി കെ രാജ് –
ഉമ.. അന്നവൾക്ക് വയസ് എട്ട്. കണിശക്കാരനായ അച്ഛൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റും അടിച്ചു പൊരിവെയിലത്തു രണ്ടുമൂന്നു കിലോമീറ്റർ ദൂരം നടന്നു വിശന്നു വീട്ടിൽ വന്നു കേറി. നേരെ ഭാര്യയോട് വിളിച്ചു പറഞ്ഞു. “ചോറെടുത്തോടി.. വിശന്നിട്ടു കണ്ണുകാണുന്നില്ല. പറഞ്ഞതും തിണ്ണയിൽ വെള്ളമുണ്ടോന്നു നോക്കി. കൃത്യം ആ സമയത്താണ് ഉമ അച്ഛന്റെ മുമ്പിൽ ചെന്നു പെട്ടത്. അവൾ വയർ നിറയെ ചോറും ഉണ്ട് വെള്ളോം കുടിച്ചു അടുത്ത കളികളിക്കാനുള്ള തിരക്കിലാരുന്നു. അപ്പോഴാണ് അച്ഛന്റെ ചോദ്യം ഒരു പ്രഹരമായി അവളുടെ കവിളിൽ ‘ഡീം’ ന്ന് പതിഞ്ഞത്.. “തിണ്ണയിൽ മൊന്തേം വെള്ളോം വെക്കണമെന്നു നിനക്കറിയത്തില്ലേ… ടി..” എന്തോ ഒന്നു പൊട്ടുന്ന ഒച്ച കേട്ട് അകത്തൂന്നു ഉമയുടെ അമ്മ വിളിച്ചു ചോദിച്ചു “എന്നാ അവിടൊരു ഒച്ച കേട്ടെ. യ്യോ! ന്റെ കുഞ്ഞെന്തിനാ കരയുന്നെ.. ഈ അച്ചാനെന്തിനാ കൊച്ചിനെതല്ലിയെ..” ആ മാതൃ ഹൃദയം വല്ലാതെ സങ്കടപ്പെട്ടു. എന്നിട്ടിങ്ങനെ കൂട്ടിച്ചേർത്തു.. “ആ.. ഒരു തല്ലിന്റെ കുറവുണ്ടാരുന്നു. കുറച്ചനുസരണക്കേട് കാണിക്കുന്നുണ്ട്.”…
ചോര ചായം കലർത്തിയ പ്രിയ ഹൃദയമേ വാക്കുകൾ പിറക്കുന്നിടം നീ നിന്നോരോമിടുപ്പിലും ഇന്നലകളുടെ ഓർമ്മകൾ തിരുകുന്നൊരിടമല്ലോ നീ ജീവിതത്തിൻ തിരകളേറ്റുവാങ്ങുന്ന തീരം നീ ജീവന്റെ കവാടവും നീയല്ലോ നിൻ താളം നിശ്ചലമാകുംവരെ നിറമുള്ള സ്വപ്നങ്ങൾ കണ്ടുണരട്ടെ ഞാൻ… -ജെമിനി കെ രാജ് –
വാക്കുകൾ അർത്ഥമില്ലാതെ വെറും ശബ്‌ദങ്ങളായി പ്രതിധ്വനിക്കുമ്പോൾ ആത്മാവിൽ, നിശബ്ദതയുടെ വിരൽത്തുമ്പിൽ പിറക്കുന്ന വാക്കുകൾ ആംഗ്യ ഭാഷകൾ. മിഴികളിൽ തെളിയുന്ന ഭാവങ്ങൾ ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്ക് ശബ്ദമില്ലാതൊഴുകുന്നു ആംഗ്യമായി, വികാരങ്ങളുടെ നിറഭേദങ്ങളായി.. സ്വപ്‌നങ്ങൾ കണ്ണുകളിൽ ഇമചിമ്മാതെ, സൗഹൃദം ചുണ്ടുകളിൽ വിടപറയാതെ, നേർത്ത രേഖയായി മഴനൂലിഴകൾ പോൽ ഉള്ളിലൊരു നൊമ്പരമായി വാക്കുകൾ കുറുകുമ്പോൾ മൗന സംഗീതമായി, ശലഭമായ് പ്രപഞ്ചത്തിൻ സൂചനയായി ആത്മാവിൻ വിരലുകളാൽ എഴുതിയ കവിതയായി.. നാവിൻ നിശബ്ദ തരംഗമായ്.. ആംഗ്യ ഭാഷയായി.. -ജമിനി കെ രാജ്-
വേദനയുടെ ഇരുട്ടിൽ മുങ്ങി ശ്വാസത്തിന്റെ താളം മങ്ങുമ്പോൾ ജനൽപാളികൾക്കകലെ മേഘത്തുണ്ടുകളിൽ കാഴ്ച്ചകൾ മാഞ്ഞുപോയോരാ പകൽ മരണത്തിന്റെ ഗന്ധം പരത്തുന്ന കാറ്റ് ചുവരിനപ്പുറം എനിക്കന്യമായ ലോകം ഏകയായ്,, നോക്കെത്താദൂരത്തെരിഞ്ഞടങ്ങുന്ന പ്രതീക്ഷകൾ.. എനിക്കുചുറ്റിലും സ്നേഹത്തിൻ കണ്ണുകൾ അവരുടെ കണ്ണുകളിൽ എൻ വേദന.. ഒരു പുഞ്ചിരി നൽകാൻ എനിക്കായിരുന്നെങ്കിൽ.. ഇരവും പകലും യാത്ര പറയവെ ഞാനറിഞ്ഞു,. ജീവിതം വേദനകൾക്കും രോഗത്തിനും മീതെയൊരു ശാശ്വത പ്രഭാതം ശക്തി അതു മനസ്സിന്റെതാവണം പുഴപോലെ നൊമ്പരങ്ങൾ ശാന്തമായെന്നിലൂടൊഴുകി മിഴികളിൽ പ്രതീക്ഷയുടെ ഓളങ്ങളുമായി.. അവിടെയതിൻ തീരത്ത് പുതുജീവന്റെ കരയിൽ ഞാനിരിപ്പൂ, ചുണ്ടിൽ ചെറുപുഞ്ചിരിയുമായി.. ❤️ ജെമിനി കെ രാജ്
പുലരിയുടെ മൃദു സ്മിതത്തിൽ മിഴിതുറന്നൊരു തുമ്പപ്പൂ ഓണപ്പൂക്കളത്തിൻ ആദ്യാക്ഷരം നീ തൂവെള്ള നിറം തൂകി തൂമഞ്ഞിൻ കുളിരി പുലരിയുടെ മൃദു സ്മിതത്തിൽ മിഴിതുറന്നൊരു തുമ്പപ്പൂ ഓണപ്പൂക്കളത്തിൻ ആദ്യാക്ഷരം നീ തൂവെള്ള നിറം തൂകി തൂമഞ്ഞിൻ കുളിരിൽ ആലോലം കാറ്റിലാടി അത്തപ്പൂക്കളത്തിൽ അഴകേറ്റും തുമ്പപ്പൂവേ ഓണത്തപ്പനു നേദിക്കും പൂവടയും നീയല്ലോ മാവേലിക്കാഴ്ച്ചയുടെ ഓർമ്മകൾ പോലെ കാലങ്ങളിലേക്ക് പകരും വേളയിൽ കൂട്ടായ്മയുടെ തിരുമുറ്റത്തു പോന്നോണ പൂക്കളത്തിൽ നിന്നിലെ വിനയം ഹൃദയങ്ങളെയൊന്നാക്കുന്നു. ജെമിനി കെ രാജ്
സ്ത്രീ, അവൾ ചിന്തയാണ് അവൾ ജ്വാലയാണ് കാലത്തിൻ അടിത്തട്ടിൽനിന്നുയർന്നു വരുന്ന സത്യം സമത്വം അവൾക്കുള്ള കരുണയല്ല അവൾക്കുള്ള നീതിയാണ് കരുണയുടെ ഭാഷയും സഹനത്തിന്റെ ദർശനവും അവളുടെ ഹൃദയത്തിൻ മർമ്മരങ്ങൾ. അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്നു അനന്തസ്വപ്നങ്ങളിൻ പ്രകാശം. ജെമിനി കെ രാജ്
കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ ഓർമ്മയിലൊരോണവില്ലു മാഞ്ഞു കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ ശേലിൽ പൊന്നോണമായി പുതുമയാർന്നൊരു പുലരിയിൽ കുളിരേറ്റ കാറ്റിൻ പാട്ടിൽ ഓണത്തുമ്പികളോർമ്മയായി പാറുന്നു. ഇന്നിതാ,തിരക്കിട്ട വീഥികൾ കച്ചവടചന്തയിലെ പൂക്കൾ കൈയിലെ ഫോണും മനസ്സിലെ തിരക്കും നേര മില്ലാത്തോരാക്കിമാറ്റി.. തൊടിയിലെ പൂക്കളിറുക്കലും ഒക്കെയൊ- രോർമ്മയായ് മാറുന്നു. അന്നുമിന്നും ഒരേ സൂര്യൻ, ഒരേ വെളിച്ചം അവനിയിൽ അത്തതിൻ തൂവെളിച്ചം പകരും ഏകതയുടെ ഗാനവുമായി.. നിറങ്ങളുടെ പൂക്കളം ഒരുമയിൻ ഉത്സവമായി. -ജെമിനി കെ രാജ് –
