“എന്താ ചേട്ടാ, പത്രത്തിൻ്റെ കൂടെ ഒരു വലിയ നോട്ടീസ്? ശ്രദ്ധിച്ചു നോക്കുന്നുണ്ടല്ലോ “ ചായ കൊടുത്തിട്ട് ഉഷ ആ നോട്ടീസിനായി കൈ നീട്ടി. “ഇത് ആ പുതിയ ഹോം അപ്ലയൻസസ് കടയുടെ പരസ്യമാണ്. ഓഫറുകളുടെ പെരുമഴ. ഇതൊക്കെ സത്യമാണോന്ന് ചെന്നു നോക്കുമ്പോഴറിയാം. ഇന്നാ “ മനോജ് പത്രത്തിലേക്കു മുഖം പൂഴ്ത്തി. ”പിന്നെ നോക്കാം. ഇതും നോക്കിയിരുന്നാൽ കഴിക്കാനുള്ളത് ആരുണ്ടാക്കും?” അവൾ തിരികെ അടുക്കളയിലേക്കു പോയി. തിരക്കിട്ട ജോലികൾക്കിടയിൽ കടയും പരസ്യവുമെല്ലാം അവൾ മറന്നു. “നിനക്കിന്നു വൈകിട്ട് എന്താ പരിപാടി?” ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മനോജ് ചോദിച്ചത്. ”എനിക്കെന്തു പരിപാടി? സ്ഥിരം ജോലികളൊക്കെത്തന്നെ. എന്താ?” “നീ ആ പരസ്യം നോക്കിയോ? നാളെ വരെയേ ഓഫറുകളൊക്കെയുള്ളു. മിക്സി നന്നായി വർക്കു ചെയ്യുന്നില്ലെന്നും ചെറിയ ബൗൾ മാറ്റണമെന്നും കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ. ഇനിയതു മാറ്റാനൊന്നും മിനക്കെടണ്ട. നമുക്കു പുതിയതൊരെണ്ണം വാങ്ങാം. ഇന്നു തന്നെ പോയാലോ “ “ആഹാ എന്തു പറ്റി? സാധാരണയായി എന്തെങ്കിലും വാങ്ങണമെങ്കിൽ പറഞ്ഞു…
Author: Suma Jayamohan
സീറ്റിൽ നിന്നെഴുന്നേറ്റ് അജിത് വാച്ചിലേക്കു നോക്കി. ആറു മണിയാവുന്നു. ഓഫീസിലിന്ന് ആകെ തിരക്കായിരുന്നു. നിന്നു തിരിയാനിട കിട്ടിയില്ല. ബാഗുമെടുത്ത് അയാൾ റോഡിലേക്കിറങ്ങി. ജനങ്ങൾ മുഴുവൻ റോഡിലാണെന്നു തോന്നുമാറ് എങ്ങും തിക്കിത്തിരക്കി നടന്നു നീങ്ങുന്ന ആളുകൾക്കിടയിലൊരാളായി അജിതും അലിഞ്ഞുചേർന്നു. നിർത്തിയിട്ടിരിക്കുന്ന ബസു കണ്ട് അയാൾ വേഗം ബസ് സ്റ്റോപ്പിലേക്കു നീങ്ങി. തള്ളിക്കയറാൻ തുടങ്ങുമ്പോഴാണോർത്തത് ഓ… അമ്മുവിൻ്റെ മരുന്നു വാങ്ങിയില്ലല്ലോ. പിൻതിരിഞ്ഞു നടക്കുമ്പോൾ അയാൾ തൻ്റെ മറവിയെ ശപിച്ചു. ഡോക്ടറുടെ ക്ലിനിക്കിൽ തിരക്കുണ്ടാവാതിരുന്നെങ്കിൽ… കാലുകൾ നീട്ടി വെച്ച് അങ്ങോട്ടേക്കു നടക്കുമ്പോൾ കഴിഞ്ഞ രാത്രി അയാളുടെ മനസ്സിലേക്കു വന്നു. ഒരുറക്കം കഴിഞ്ഞുണർന്നപ്പോൾ ശ്വാസത്തിനായി ആയാസപ്പെട്ട് കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അമ്മുവിനെയാണു കണ്ടത്. ചൂടുവെള്ളം കുടിച്ചിട്ടും നെഞ്ചുഴിഞ്ഞു കൊടുത്തിട്ടും അവൾക്കുറങ്ങാൻ പറ്റിയില്ല. ”നീ മരുന്നു കഴിച്ചില്ലേ ?” മരുന്നു തീർന്നിട്ടു രണ്ടു ദിവസമായെന്ന് അപ്പോഴാണു പറയുന്നത്. ”നിനക്കെന്നെ ഒന്നു വിളിച്ചോർമ്മിപ്പിക്കാമായിരുന്നില്ലേ ?” അമ്മു ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നതേയുള്ളു. ക്ലിനിക്കിലെത്തുമ്പോൾ ഒരാളേയുള്ളു ഭാഗ്യം. വേഗം മരുന്നും വാങ്ങി അയാൾ ബസിലേക്കിടിച്ചു…
“എൻ്റെ കേരളം എത്ര സുന്ദരം ……” പ്രശസ്ത ഗായിക ഉഷാ ഉതുപ്പ് ആവേശത്തോടെ പാടിത്തകർത്തപ്പോഴൊക്കെ നമ്മുടെ മനസ്സും ആഹ്ലാദത്തോടെ തുള്ളിത്തുളുമ്പിയിരുന്നില്ലേ? എത്ര സുന്ദരമാണ് നമ്മുടെ കേരളം. പ്രകൃതി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രകൃതി, തീരങ്ങളെ തഴുകി അലയടിക്കുന്ന തിരമാലകൾ, കളകളമൊഴുകുന്ന പുഴകൾ, കായലുകൾ, നാവിലെ രസമുകുളങ്ങളെ കോൾമയിർക്കൊള്ളിക്കുന്ന രുചിഭേദങ്ങൾ, ഉത്സവത്തിമിർപ്പുകൾ, കഥകളിയും ഓട്ടൻ തുള്ളലും മോഹിനിയാട്ടവും തെയ്യവും പൂരവും പടയണിയും വള്ളംകളിയും… എല്ലാം കൊണ്ടും ദൈവത്തിൻ്റെ സ്വന്തം നാടു തന്നെയല്ലേ? 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടതു മുതൽ എല്ലാ വർഷവും മലയാളത്തനിമയുള്ള വേഷങ്ങളണിഞ്ഞും ആശംസകൾ പങ്കു വെച്ചും കേരള ചരിത്രത്തേക്കുറിച്ചു പാടിഘോഷിച്ചും നാം കേരളപ്പിറവി കൊണ്ടാടുന്നു. കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്നവരാണു നാമെല്ലാം. ഐക്യകേരളം എങ്ങനെയാണ് രൂപം കൊണ്ടത് ? പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നുയിർ കൊണ്ട ദേശമെന്നത് ഐതിഹ്യം മാത്രം. എങ്ങനെയാണ് പുതിയൊരു സംസ്ഥാനം എന്ന ആശയമുണ്ടായത്? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം…
ണിം …ണിം…..ണിം…… ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും സാവകാശമുണ്ട്. അച്ഛനും മക്കളും ഉണർന്നിട്ടില്ല. “ചേച്ചി അറിഞ്ഞോ?” പത്രം നീട്ടിക്കൊണ്ടാണ് രമേഷ് ചോദിച്ചത്. ചോദ്യഭാവത്തിൽ തലയുയർത്തി. ”നമ്മുടെ രമണിയക്ക മരിച്ചു “ ങേ ……. രമണിയക്കയോ അതോ രാജു അണ്ണനോ?. ഇവൻ പറഞ്ഞതാണോ ഞാൻ കേട്ടതാണോ തെറ്റ്. രാജിയ്ക്കങ്ങനെയാണു തോന്നിയത്. രാജുവണ്ണൻ എത്ര വർഷമായി കിടപ്പിലാണ്. “രമണിയക്ക തന്നെ. ഇന്നലെ വൈകിട്ടു തൂങ്ങി മരിച്ചു. ഉഷച്ചേച്ചി ഓഫീസീന്നു വന്നപ്പഴാ കണ്ടത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് 11 മണിയ്ക്കു ബോഡി കൊണ്ടുവരും. “ രാജിയുടെ മനസ്സുവായിച്ചതു പോലെ അവൻ പറഞ്ഞു. ” ഞാൻ പോകട്ടെ ചേച്ചീ ആ സുരേഷണ്ണൻ പത്രവും നോക്കി പടിക്കൽ നിൽക്കുന്നു.” മനസ്സിലേക്കൊരു ബോംബെറിഞ്ഞു പൊട്ടിച്ചിട്ട് രമേഷ് സൈക്കിളിൽ സ്ഥലം വിട്ടു. രാജി പത്രവും കൈയിൽ വെച്ച് ശൂന്യതയിൽ നോക്കിയിരുന്നു.ചായ തണുത്തുപാട കെട്ടിയിട്ടും അവളാ ഇരിപ്പു തുടർന്നു. ദൈവം ചിലരോടൊക്കെ…
”എടാ മനൂ…… “ ഉടുമുണ്ടു പുതച്ച് ചുരുണ്ടു കൂടിക്കിടന്ന രാഘവൻ കണ്ണു തുറന്നു. ഇവൾക്ക് കുറച്ചു പതുക്കെ വിളിച്ചൂടേ? മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല . പിറുപിറുത്തു കൊണ്ട് കൈകൾ തുടകൾക്കിടയിൽ തിരുകി അയാൾ ഒന്നു കൂടി ചുരുണ്ടു കിടന്നു. “എടാ ആ വെള്ളം കൊണ്ടു പോയി നിൻ്റെച്ഛൻ്റെ തലയിലൊഴിക്ക്. ചൂടുവെള്ളമായിരുന്നു വേണ്ടത്. ഗ്യാസു തീർന്നില്ലായിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു. വിറകിൻ്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട” ഇവൾക്കിതെന്തിൻ്റെ കേടാണ്? പുതച്ചിരുന്ന മുണ്ട് വലിച്ചു വാരിയുടുത്ത് അയാൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റിരുന്നു. അവൾ പറഞ്ഞാൽ പറഞ്ഞതാണ്. ”ഓ….. തല പൊക്കിയോ? നിങ്ങൾക്കു ജോലിക്കൊന്നും പോകണ്ടേ മനുഷ്യാ? ഉരുട്ടി വിഴുങ്ങാൻ കാത്തിരുന്നോ.” തിണ്ണയിൽ നിന്നു മുറ്റത്തേക്കിറങ്ങിയതേ അവളുടെ തിരുമോന്തയാണു കണ്ടത്. കൈ വിറച്ചിട്ടു വയ്യ. പണ്ട് വൈകുന്നേരം വരെ കഴിച്ചില്ലെങ്കിലേ കുഴപ്പമുണ്ടായിരുന്നുള്ളു. ഇന്നെന്തെങ്കിലും തടഞ്ഞില്ലെങ്കിൽ….. വിറയ്ക്കുന്ന കൈപ്പത്തികൾ കൂട്ടിത്തിരുമ്മി രാഘവൻ പൈപ്പിനടുത്തെത്തി. പേസ്റ്റും ബ്രഷുമൊക്കെ ആർക്കു വേണം? ഉമിക്കരിയിൽ ചാരായമൊഴിച്ചു പല്ലു തേച്ചിരുന്ന കുഞ്ഞമ്മാവനെ മനസ്സിൽ ധ്യാനിച്ചു…
കാർ മതിലരികിലേക്കൊതുക്കിയിട്ട് കിരൺ വാച്ചിൽ നോക്കി. അഞ്ചു മണി കഴിഞ്ഞു. മൊബൈലുമെടുത്ത് അയാൾ പുറത്തിറങ്ങി. തുറന്നു കിടന്ന ഗേറ്റിലൂടെ പതിയെ മുറ്റത്തേക്കു കയറി. അവിടെയുമിവിടെയും കൂടി നിന്നവരും കസേരകളിൽ നിശ്ശബ്ദരായിരുന്നവരുമെല്ലാം ഒട്ടൊരപരിചിതത്വത്തോടെ അയാളെ വീക്ഷിച്ചു. അയാൾ ആരുടേയും മുഖത്തേക്കു നോക്കിയില്ല. എന്തു ചെയ്യണമെന്നറിയാതെ നാലുപാടും കണ്ണോടിച്ചപ്പോഴാണ് വീടിനു പുറകിൽ നിന്നുയരുന്ന പുക കണ്ണിൽപ്പെട്ടത്. തൊണ്ടയിലേക്കു വന്നൊരു തേങ്ങൽ ഉള്ളിലൊതുക്കി അയാൾ അങ്ങോട്ടു നടന്നു. കത്തിത്തീരാറായ ചിതയ്ക്കരികിൽ ചുവന്ന പട്ടുടുത്ത് ആകെ നനഞ്ഞു നിൽക്കുന്ന അഞ്ചു വയസ്സുകാരൻ താൻ തന്നെയല്ലേ? കൊട്ടിയടച്ചു താഴിട്ടു പൂട്ടിയിരുന്ന ഓർമ്മപ്പാളികളെ പതിയെത്തുറന്ന് അയാൾ മുപ്പതു വർഷം പിറകിലേക്കു നടന്നു. “അമ്പിളീ…….നീ ആ ചെക്കനെ വിളിച്ച് എന്തെങ്കിലും കഴിയ്ക്കാൻ കൊടുക്ക്” ആരോ പറഞ്ഞു. കരഞ്ഞു തളർന്ന് വരാന്തയിലെ തൂണിൽ ചാരിയിരിക്കുമ്പോഴാണ് അപ്പയുടെ ശബ്ദം ഉയർന്നു കേട്ടത്. ”പിന്നേ ഞാനിപ്പോൾ മടിയിലിരുത്തി വാരിക്കൊടുക്കാം. തള്ളയല്ലേ ചത്തുള്ളു.തന്ത എവിടെപ്പോയി? അവനു വേണേൽ ഇങ്ങോട്ടു വരട്ടെ” അമ്മ മരിച്ചു മൂന്നാം ദിവസം അച്ഛനും…
ഐപാഡും ഫോണുമായി ബാൽക്കണിയിലിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഒരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. ‘ഈയിടെയായി എഴുത്തൊന്നും കാണുന്നില്ലല്ലോ എന്തു പറ്റി?’ എന്നു ചോദിച്ച് പലരുടേയും മെസേജുകൾ വന്നു കിടപ്പുണ്ട്. മറുപടി എന്തു കൊടുക്കും? ഇങ്ങനെയൊരു വിരസത ജീവിതത്തിലിന്നു വരെ ഉണ്ടായിട്ടില്ല. പെൻഷനായിട്ട് പത്തു പന്ത്രണ്ടു വർഷമായിട്ടും ചെറുപ്പക്കാരനെപ്പോലെ ഊർജ്ജസ്വലനായി നടക്കുന്നതിൻ്റെ രഹസ്യമെന്തെന്നു ചോദിച്ച് കൂട്ടുകാർ കളിയാക്കിയിരുന്നതാണ്. ഇനി അവന്മാരുടെയെങ്ങാനും കണ്ണുപെട്ടതായിരിക്കുമോ? ഛേ… അങ്ങനെയുള്ള അന്ധവിശ്വാസങ്ങളോട് എന്നും അകലം പാലിച്ചിട്ടേയുള്ളു. ടീപ്പോയിലിരുന്ന ഫോണിനടുത്തേക്ക് ഐപാഡും നീക്കിവെച്ച് അയാൾ ആകാശത്തേക്കു കണ്ണുംനട്ടിരുന്നു. പത്മയെ ഒറ്റയ്ക്കു വിട്ടത് അബദ്ധമായി. രണ്ടു പേർക്കും കൂടി പോകാമെന്നവൾ പറഞ്ഞതാണ്. യു.എസിലുള്ള മോളുടെ അടുത്തേക്കു പോയ ഭാര്യയെ ഓർത്തപ്പോൾ അയാളുടെ മനസ്സാകെ അസ്വസ്ഥമായി. പ്രസവ സമയത്ത് അമ്മയും അച്ഛനും കൂടെ വേണമെന്ന് മോൾ നിർബ്ബന്ധം പിടിച്ചപ്പോൾ താനെത്ര എതിർത്തതാണ്. ഒടുവിൽ അമ്മയെങ്കിലും വന്നേ പറ്റൂ എന്ന അവളുടെ കടും പിടുത്തത്തിനു വഴങ്ങിയത് തെറ്റായിപ്പോയി. തന്നെ ഒറ്റയ്ക്കാക്കിപ്പോകാൻ പത്മയ്ക്ക് ഒട്ടുംതാല്പര്യമില്ലായിരുന്നു.…
ബൈക്കിനടുത്തേക്കു നടക്കുമ്പോൾ ജിതിൻ്റെ മനസ്സാകെ കലങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളെ അയാൾ ശ്രദ്ധിച്ചതേയില്ല. വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോഴാണ് പ്രിൻസിപ്പാൾ രാധ ടീച്ചർ അടുത്തേക്കു വന്നത്. “ഇന്ന് പ്രോഗ്രാമൊന്നുമില്ലേ ജിതിൻ ? പിന്നെ അടുത്താഴ്ച മുതൽ നമുക്കു പ്രാക്ടീസൊക്കെ ഒന്നു കൂടി ഉഷാറാക്കണം. ഇത്തവണ മാക്സിമം കുട്ടികളെ സ്റ്റേറ്റ് ലവലെത്തിക്കണം. എല്ലാം നോക്കേണ്ടത് ജിതിനാണ് കേട്ടോ.” ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അയാൾ പോകുന്നത് അവർ അമ്പരപ്പോടെ നോക്കി നിന്നു. പ്രസരിപ്പോടെ എന്തിനും മുന്നിട്ടു നിൽക്കാറുള്ള പഴയ ജിതിനല്ലല്ലോ ഇത്? രണ്ടാഴ്ചത്തെ തൻ്റെ ട്രെയിനിംഗിനിടയിൽ എന്താണു സംഭവിച്ചത്? ബൈക്കിലിരിക്കുമ്പോൾ എങ്ങോട്ടു പോകണമെന്ന ചിന്തയിലായിരുന്നു ജിതിൻ. ദൂരെയെവിടെയെങ്കിലും…. ആരും കാണാത്തൊരിടത്ത് ……. അയാൾ ബീച്ചിലേക്കു വണ്ടി തിരിച്ചു. ഫോൺ നിർത്താതെ ബല്ലടിക്കുന്നുണ്ട്. തന്നെ കാണാഞ്ഞ് അനിലും ജയനുമെല്ലാം മാറി മാറി വിളിയ്ക്കുന്നതാവും. ഫോൺ സൈലൻ്റാക്കി വെച്ച് അയാൾ ഓളപ്പരപ്പിലേക്കു കണ്ണുനട്ടിരുന്നു. ഉയർന്നു പൊങ്ങി കരയെ പുൽകാനൊരുങ്ങുന്ന തിരയെ അടിച്ചു താഴ്ത്തുന്നു പിന്നാലെ വരുന്ന തിരകൾ.…
“ചേച്ചീ ചേച്ചീ ഈ ചേച്ചിയിതെവിടെപ്പോയി?” അമ്മു കുറെ നേരമായി ചേച്ചിയെ വിളിച്ചു നടക്കുകയാണ്. ”അമ്മാ ചേച്ചിയെ കണ്ടോ?” അവൾ അടുക്കളയിൽ ധൃതിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന അമ്മയുടെ അടുത്തെത്തി. “അവിടെവിടെയെങ്കിലും കാണും. നിങ്ങൾക്കാർക്കും പോകണ്ടെങ്കിലും എനിക്ക് ഓഫീസിൽ പോകണം . നീ ശല്യം ചെയ്യാതെ പോകുന്നുണ്ടോ കുഞ്ഞേ “ ഡ്രോയിംഗ് ബുക്കിൽ പടം വരച്ചു തരാമെന്നും മുടി കഴുകിത്തരാമെന്നുമെല്ലാം ഏറ്റിരുന്ന ചേച്ചിയെ കാണാതെ അമ്മു വിഷമിച്ചു നിന്നു. “നീ അവളുടെ മുറിയിൽ നോക്കിയില്ലേ? ചിലപ്പോൾ സിറ്റൗട്ടിലോ ബാൽക്കണിയിലോ ചെടികളുടെ അടുത്തു കാണും. “ ലത അവളെ സമാധാനിപ്പിച്ചു. അമ്മു ചേച്ചിയെ വിളിച്ചു നടക്കുന്നതിനിടയിൽ അച്ഛൻ്റെ മുറി തള്ളിത്തുറന്നു. ആ ഒച്ചയിലാണ് മോഹൻ കണ്ണുതുറന്നത്. ഒന്നും ചോദിക്കാതെ അവൾ പുറത്തേക്കു നടന്നു. നഗരത്തിലെ ഒരു ഫ്ലാറ്റിൻ്റെ രണ്ടാം നിലയിലാണ് മോഹനും കുടുംബവും താമസിക്കുന്നത്. ആറു വീടുകൾ മാത്രമടങ്ങിയ ചെറിയൊരു ഫ്ലാറ്റ് സമുച്ചയം. മോഹൻ ബാങ്കിലും ലത ഒരു പ്രൈവറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു.…
“ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് “ കുട്ടിക്കാലം മുതൽ കേട്ടിരുന്ന ഒരു പല്ലവിയാണിത്. അദ്ധ്യാപകൻ എങ്ങനെയായിരിക്കണം എന്നു വെളിവാക്കുന്ന വാചകം. ആരാണ് ഒരു നല്ല അദ്ധ്യാപകൻ? എങ്ങനെയാണ് ഒരു മാതൃകാദ്ധ്യാപകനാവുക ? അഭിപ്രായങ്ങൾ ഒരു പാട് ഉയർന്നുവരുന്നുണ്ടാവും. ഗുരുനിത്യ ചൈതന്യയതിയുടെ വാക്കുകളാണ് മനസ്സിൽ വരുന്നത്. ”നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടി നിങ്ങളുടേതല്ലെന്ന് എന്നു തോന്നുന്നുവോ അന്ന് നിങ്ങളാ വിദ്യാലയത്തിൻ്റെ പടിയിറങ്ങണം” ഒരു നല്ല അദ്ധ്യാപകൻ നല്ലൊരു ഗുരുവായിരിക്കും. അതെങ്ങനെ? രണ്ടും ഒന്നു തന്നെയല്ലേ എന്നാവും നാം ചിന്തിക്കുന്നത്. അറിവു പകർന്നു നൽകുന്നതു മാത്രമാണോ അദ്ധ്യാപകൻ്റെ കടമ ? ആ അറിവിൽ നിന്ന് വിദ്യാർത്ഥിക്ക് എന്തു തിരിച്ചറിവാണുണ്ടായത് എന്നു മനസ്സിലാക്കി ശരിയുടെ പാത കാണിച്ചു കൊടുക്കുന്നതാവണം അദ്ധ്യാപനം. ഒരാളുടെ ചിന്തകളെ സ്വാധീനിക്കാനും മാറ്റിമറിക്കാനും കഴിയുന്ന ശക്തമായ ആയുധമാണ് അറിവ്. തൻ്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടേയും കഴിവുകളും അന്തഃസത്തയും കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ അദ്ധ്യാപകൻ വിജയിച്ചു. ഒരു കല്ലിൽ നിന്ന് ശില്പം കൊത്തിയെടുക്കുന്നതുപോലെയാണ് ഒരു…
