എന്റെ പൂർവികരുടെ നിറം കറുപ്പ് ഒരു നൂറ്റാണ്ടിന്റെ ദീനരോദനത്തിൻ നിറം മരക്കൊമ്പിലെ കൈലിത്തൊട്ടിലിലിൽ ഉറുമ്പരിച്ച കുഞ്ഞിന്റെ രോദനത്തിന്റെ നിറം കറുപ്പ് അപരിഷ്കൃതരെന്നും മാറ്റിനിർത്തപ്പെട്ടവരെന്നും അവഗണിക്കപെട്ടവരെന്നും മുദ്രകുത്തിയ നിറം കറുപ്പ് ചേറ്റിലും ചെളിയിലും ജീവനോടെ മൂടപ്പെട്ടവരുടെ നിറം കറുപ്പ് ആ നിറമാണെന്നുടെത് എന്റെ തൊലിയും കറുപ്പാണ് എന്നിലെ ഈശ്വരനും കറുപ്പാണ് എനിക്കേറ്റം പ്രിയങ്കരം കറുപ്പ് . -ജെമിനി കെ രാജ്-
Author: Geminikraj
തളരാതെ, വേനൽ ചൂടിൽ നിവേദ്യമായി ആറ്റുകാലമ്മക്ക് മനമുരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന നിവേദ്യമായ്.. പിടയുന്ന മാനസം പൊള്ളുന്ന ചൂടകത്തും പുറത്തും തിളച്ചുപൊന്തിയാധികൾ കനലിലെരിയിച്ചു അമ്മതൻ ഭക്തിയിൽ ആശയോടെ നിറവിന്റെ പുണ്യമായ് തിരികെ നടന്നു.. -ജെമിനി കെ രാജ് –
നീ ഉൾനോവിന്റെ ആഴങ്ങളിൽ കരളുലയുന്ന കദനങ്ങളിൽ പറയാതെ വാക്കുകൾ തൊണ്ടയിലുടക്കി നിർത്തുമ്പോൾ കനിവിനായി കേഴുമ്പോളുരുകി വീഴുമ്പോളുള്ളിലെ സങ്കടങ്ങൾ ജലകണികയായി പെയ്യുമ്പോൾ പെണ്ണെ നിന്നെ വിളിക്കുന്നു അബല. മുറ്റമടിച്ചും പാത്രം കഴുകിയും കുഞ്ഞിക്കരങ്ങളിൽ തുടങ്ങുന്ന ജോലികൾ രാപകലായി മുത്തശ്ശിയോളം നീളുന്നു നീ കൊണ്ട വെയിലും നീ കൊണ്ട മഴയും നീ നടന്നകന്ന പാതകളും പശിയടക്കി നിന്നുടൽ ശുഷ്കിച്ചതും നിനക്കുവേണ്ടി മാത്രമോ. പെണ്ണേ നിന്നിലൂടെ മാത്രമേ പിറവിയുള്ളൂ നിന്നിലെ വേഷങ്ങൾ മകളായി പെങ്ങളായി ഭാര്യയായി , അമ്മയായി അമ്മായിയമ്മയായി ഒടുക്കം മുത്തശ്ശിയായി മാറുന്ന യാത്രയിൽ പെണ്ണേ നീ പിറന്നതുരുകിത്തീരാനല്ല നിന്നുടൽ വിലപേശാനുള്ളതല്ല നിസ്സഹായതയിൽ പാദങ്ങളിടാറാതെ ചുവടുറപ്പിക്ക നീ വികലചിന്തകളിൽ സ്വയം തളയ്ക്കാതെ കൊടുങ്കാറ്റായിയുയരുക അഴലിന്നാഴിയിൽ നിന്ന്. ———=– -ജെമിനി കെ രാജ് –
മിഴികൾ തുറന്നു ഞാനെന്റെ കാതുകൾ തുറന്നു കേട്ടതെല്ലാം അനീതിയുടെ അട്ടഹാസം കണ്ടതും കേട്ടതും അവിശ്വസനീയം ദാർഷ്ട്യം കലർന്ന പുകപടലങ്ങൾ പുലരികൾ പുലരാൻ മടിക്കുന്നു ചോപ്പു കണ്ടു വിറങ്ങലിക്കുന്ന പകലുകൾ കൂരയിലന്തിക്കു ചേക്കേറാതെ നാടുവിട്ടോടുന്ന പൊന്നോമകൾ കണ്ണ് ചൂഴ്ന്നെടുത്തും തലയോടുതകർത്തും ആത്മഹർഷം കൊള്ളുന്ന കൗമാരം മിഴികൾ പൂട്ടി കാതുകളടച്ചു ഞാൻ . നിർത്താത്ത ദൈന്യതയുടെ നിലവിളി കാതുകളിൽ മുഴങ്ങുന്നു വീണ്ടും.. -ജെമിനി കെ രാജ് –
ബാല്യം മുതൽക്കേ മറ്റു ജീവജാലങ്ങളോട് സ്നേഹവും കരുണയും കുഞ്ഞുങ്ങളുടെ മനസിൽ വളർത്തിയെടുക്കണം. മുറ്റത്തു നിൽക്കുന്ന ചെടിയിലെ പൂ പിഴുതെറിയുമ്പോൾ അതു കണ്ടു നിൽക്കാതെ ചെടിയാണേൽ പോലും അതിന്റെ വേദന, കുഞ്ഞുപൂവിനെ നശിപ്പിക്കൽ എന്നിവയെക്കുറിച്ച് പറഞ്ഞു മനസിലാക്കുകയും തിരുത്തികൊടുക്കേണ്ട ഉത്തരവാദിത്വം മുതിർന്നവരിലുണ്ട്. സഹജീവികളെ സ്നേഹിക്കാനും കരുണ കാണിക്കുവാനും ചെറിയ കുഞ്ഞായിരിക്കുമ്പോൾ മുതൽ ശീലിപ്പിക്കണം. ഈ ചുട്ടുപൊള്ളുന്ന ചൂടിൽ പക്ഷികൾക്കു വെള്ളം നൽകാൻ നമ്മുടെ വീട്ടുപരിസരത്തു ഒരു പാത്രത്തിൽ വെള്ളം വയ്ക്കുന്നത് കണ്ടു വളരുന്ന കുഞ്ഞിന്റെ മനസിൽ ജീവകാരുണ്യം നിറയും. ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്നും എല്ലാ ജീവജാലങ്ങളും ഇതിന്റെ അവകാശിയാണെന്നും അവരെ ബോധ്യപ്പെടുത്തുക.ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് മൊബൈൽ ഗെയ്മുകൾ നൽകി കളിപ്പിക്കാതെ ചുറ്റുപാടുമുള്ള ജീവജാലങ്ങളുമായി ഇടപെഴകുവാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്താൽ നന്നായിരുന്നു. വർദ്ധിച്ചുവരുന്ന ഈ മാരകമായ ലഹരി, മയക്കുമരുന്നുപയോഗം കുട്ടികളിൽ പൈശാചിക മായ ചിന്തയിൽനിന്നും അക്രമവാസനകളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കേണ്ട ചുമതല നാമോരോരുത്തർക്കും ഉണ്ട്. -ജെമിനി കെ രാജ് –
ഇന്നലെകളിലെ കൗമാരം ഇന്നു കളഞ്ഞു പോയിരിക്കുന്നു ലഹരിയുടെ പിടിയിൽ ഞെരിഞ്ഞമരുന്ന കൗമാരമാണിന്നു അമ്മയില്ല, പെങ്ങളില്ല അച്ഛനില്ല കൂടപ്പിറപ്പില്ല സഹപാഠിയെന്നില്ല, ഇരുൾപരന്ന മനസ്സുകളിൽ കനിവിന്നുറവയില്ലാതാകുന്നു പേന പിടിക്കേണ്ട കൈകളിൽ ചോര ചീന്തിക്കുന്നായുധങ്ങൾ അരുതുകൾ മറന്നവർ ലഹരിയിലുറങ്ങുന്നു ഉമ്മറത്തിണ്ണയിൽ തലയോടു തകരുന്ന കൗമാരം നാശത്തിൻ പാതയിലൂടെ സഞ്ചരിക്കുന്ന മക്കൾ നന്മയുടെ വിളക്കുകളണയുമ്പോൾ തിന്മയുടെ നരഭോജികൾ പൊന്തുന്നു ഇതിനൊരറുതി വരുത്താൻ പൊരുതു.. വിദ്യാലയം കൊലാലയമാകാതിരിക്കാൻ മിഴി തുറക്കൂ.. ഇന്നത്തെ കൗമാരം നാളത്തെ കനിവുള്ളൊരുരു യുവത്വമാകാൻ കൗമാരമുകുളങ്ങൾ കൊഴിയ്ക്കാ തിരിക്കാൻ ലഹരിക്കെട്ടഴിക്കാൻ ഒറ്റക്കെട്ടാകൂ. -ജെമിനി കെ രാജ്-
വിറകിലെ ഉറുമ്പു പോലെ വിശ്രമമില്ലാതെ രാവും പകലും പണിയെടുത്തു ഏഴു മക്കളെ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള മക്കളായി വളർത്തി വലുതാക്കിയ എന്റെ അമ്മ.. നമുക്കു ചുറ്റും വ്യത്യസ്ത കർമ്മപഥത്തിലൂടെ യാത്ര ചെയ്തു ജീവിതവിജയം നേടിയ അനേകം വനിതകൾ അന്നുമിന്നും ഉണ്ട്. എന്റെ കാഴ്ച്ചപ്പാടിൽ എന്റെ കണ്മുന്നിലെ ഒരു സ്ത്രീശക്തി എന്റെ അമ്മയാണ് . അച്ഛനോടൊപ്പം രാപകൽ കഠിനാധ്വാനം ചെയ്താണ് അവർ മക്കളെ പോറ്റി വളർത്തിയത്. എന്റെ ഓർമയിൽ ഒരൻപതു വർഷങ്ങൾക്കു പിന്നിലെ നേർക്കാഴ്ച്ച. വളരെ ചരിതാർഥ്യത്തോടെ, അഭിമാനത്തോടെയാണ് ഞാനിതെഴുതുന്നത്. കാലങ്ങൾ പിന്നോട്ട് സഞ്ചരിക്കുമ്പോൾ കാണുന്നത് ഓല മേഞ്ഞ കുറെ വീടുകൾ. മൺ പാതയോരത്തു പുറമ്പോക്കിലും രണ്ടുമൂന്നു വീടുകളുണ്ട്. രണ്ടു മൂന്നൂ മുറികളുള്ള, രണ്ടു ചാർത്തുള്ള, ഒരു തിണ്ണയുള്ള ഇന്നും എന്റെ സ്വപ്‌നങ്ങളിൽ ഇടയ്ക്കിടെ കണ്ടുമറയുന്ന ഞങ്ങളുടെ പഴയ വീട്. റബ്ബർ കത്തി തേച്ചുമിനുക്കി പുലർക്കാലെ അച്ഛനുമമ്മയും പുറപ്പെടും. വെട്ടത്തിനായി മണ്ണെണ്ണ വിളക്ക് പിടിക്കാൻ ചേച്ചിയും കൂടെപ്പോകും. നേരം വെട്ടം വീഴുമ്പോഴേക്കും ഒരു പറമ്പിലെ…
കറുത്ത പുടവചുറ്റി ഏകയായ് വാനിൽ പുഞ്ചിരിതൂകി പൂർണേന്ദു നിൻ ചാരുതയെന്നുടെ ഇരുളടഞ്ഞ മാനസത്തിൽ പൊൻപ്രഭ പകർന്നപ്പോൾ എന്നിലെ പരിഭ്രമം അകന്നുപോയെങ്കിലും എന്തോ മന്ത്രിക്കുവാനായി അധരങ്ങൾ വിടർന്നെങ്കിലും നാവുകൾ നിശ്ചലമായി എന്നിലെ മനവും മിഴികളും തമ്മിൽ പറയുന്നു വ്യർത്ഥമീ മോഹങ്ങൾ മടക്കയാത്രക്ക് നേരമായിരിക്കുന്നു.. -ജെമിനി കെ രാജ്-
എന്റെ മലയാളം (കവിത ) മാധുര്യമാം സ്വരങ്ങളാലും ദൃഢതയാം വ്യഞ്ജനങ്ങളാലും കൊരുത്തൊരക്ഷരമാലയാം അക്ഷയഖനിയാണെന്റെ മലയാളം സ്വഭാഷയാലുയിർക്കുന്നൊരെൻ ചിന്തയും വാക്കും സ്വപ്നവുമീ- വശ്യസുന്ദര ശൈലിയാം അറിവിൻ അനശ്വര ഖനിയാണെന്റെ മലയാളം എൻ മനോജ്ഞമാം തൂലികത്തുമ്പിൽ പിറക്കുന്നൊരക്ഷരക്കൂട്ടങ്ങൾ അതാണെന്റെ ഭാഷ, മധുരമാം പൈതൃകമായൊരെന്റെ മലയാളം ജെമിനി കെ രാജ്
നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ നരാധമന്മാർ അമ്മമാരുടെ കുഞ്ഞുമക്കളുടെ സഹോദരിമാരുടെ അച്ഛന്മാരുടെ നിലവിളി കേൾക്കാത്ത മനുഷ്യനാകാത്ത വ്യാജ മൊഴികൾക്കു കുടപിടിക്കുന്ന ധർമ്മലോകം അനീതിയുടെ ഇരുൾ മാറ്റി സത്യവെളിച്ചത്തിൻ നീതി നടപ്പാക്കൂ… നീതിദേവതേ
