ദിനരാത്രങ്ങൾ ഓട്ടം തുടർന്നേ പോയി കൂട്ടത്തിൽ ഞാനും ഇന്നിന്റെ അവസാനമെത്തി നാളെയ്ക്ക് വേണ്ടി ഓടാൻ കാത്തിരിക്കുന്നു ഞാൻ മങ്ങിയും തെളിഞ്ഞും ഇന്നലെയുടെ കാഴ്ചകൾ കൂട്ടം തെറ്റിയ മുഖങ്ങൾ, ഓടിത്തീർത്ത പാതകൾ, മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ കാറ്റിൽ പറന്ന മോഹങ്ങൾ ജയവും പരാജയവും പിണങ്ങിയ നിമിഷങ്ങൾ ഇനിയുമോടണം തളരാതെ, ആർക്കൊക്കെയോ വേണ്ടി.. -ജെമിനി കെ രാജ്-
Author: Geminikraj
പലപ്പോഴും മനസ്സിലെ ദു:ഖത്തിന്റെ മറയാണ് മുഖത്തെ ചിരി… ഈ ചിരി കാണുമ്പോൾ കാണുന്നയാൾക്കും ചിരി😁 ജെമിനി കെ രാജ്
ശരിയായ വാർത്തകൾ നിർഭയത്തോടെ വായനക്കാരിലെക്കെത്തിക്കുക എന്ന ധർമ്മം പത്ര പ്രവർത്തനത്തിന്റെ മുഖ്യ ഘടകമാണ്. പക്ഷെ ഇന്ന് ആവിഷ്ക്കാര വാർത്തകളാൽ മലിനമാക്കപ്പെട്ടിരിക്കുന്നു. ശരിയായ വാർത്തകളാണോ തെറ്റായ വാർത്തകളാണോ എന്നു തിരിച്ചറിയാൻ കഴിയാത്തവിധം പത്ര വാർത്തകൾ മാറിയിരുക്കുന്നു. എന്നാൽ അർപ്പണ ബോധത്തോടെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുകയും പത്ര സ്വാതന്ത്ര്യതിനെതിരായഅക്രമങ്ങളെ എതിർക്കുകയും സത്യം കണ്ടെത്താനായി ജീവൻ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തരും ഇവിടെയുണ്ട്. പത്ര സ്വാതന്ത്ര്യത്തിന്റെ ആദർശങ്ങൾ മുറുകെ പിടിച്ചുകൊണ്ട്, സത്യസന്ധമായ വാർത്തകൾ സമൂഹത്തിലേക്കെത്തിക്കാൻ കഴിയട്ടെ. -ജെമിനി കെ രാജ് –
സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും സത്യം പറയുന്നതിലൂടെയും സത്യസന്ധതയോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. ആരുടെ മുൻപിലും പതറാതെ, തലകുനിക്കാതെ നിൽക്കാം. സ്വയം അഭിമാനിക്കാം. വഞ്ചനയും കാപട്യവും ജീവിതത്തിൽ എപ്പോഴെങ്കിലും തിരിച്ചടി നൽകും. സത്യം ഒരുനാൾ വിജയിക്കും. -ജെമിനി കെ രാജ് –
നിന്റെ ചടുലമാം ചലനങ്ങളാൽ മുദ്രകൾകാട്ടി നീ മോഹന നടനമാടിയെന്മുന്നിൽ നിന്റെയംഗലാവണ്യം അഞ്ജനമെഴുതിയ നീലമിഴികൾ ചിത്രം വരയ്ക്കുന്ന നിൻകരാംഗുലികൾ നിൻ വദനത്തിൽ മിന്നിമറയുന്ന ഭാവങ്ങൾ ആനന്ദമായി, രൗദ്രമായി, വിതുമ്പലായി, സ്നേഹമായി, പ്രണയമായൊഴുകിടുമ്പോൾ നിറങ്ങൾ കൊഴിഞ്ഞ മണ്ണിൽ അഴകിന്റെ ആഴങ്ങളിൽ അഴലുകൾ മറന്നു നിന്നു ഞാൻ. -ജെമിനി കെ രാജ്-
നാദം നിലച്ച വാക്കുകൾക്കിടയിലെ നിശബ്ദത.. ജീവിതത്തിരയിലടിഞ്ഞുകൂടിയ അസാധാരണ വിസ്മയങ്ങളാം ശില്പം വെണ്ണക്കൽ ശില്പംപോൽ വെള്ളക്കടലാസ്സിൽ നീലിച്ചക്ഷരക്കൂട്ടങ്ങളായിമാറി ഹൃദയതന്ത്രിയിൽ ആർദ്രമാം ധ്വനിമുഴങ്ങി പ്രാണൻ വിദൂരതയിൽ മിഴിനട്ടു കാലപ്രവാഹത്തിലും രൂപാന്തരമില്ലാത്തൊരപൂർണ്ണ ശില്പമായ് സ്മൃതിയിലൊരപൂർവ്വ സൃഷ്ടിയായി നിൽപ്പൂയിന്നും. ജെമിനി കെ രാജ്
പുസ്തകം,അത് വായനക്കാരന് വ്യത്യസ്ത അനുഭവത്തിലൂടെയുള്ള യാത്രയാണ്. പരിചയം ഉള്ളതും ഇല്ലാത്തതുമായ വഴിയിലൂടെയുള്ള സഞ്ചാരം. താളുകൾ മറിയുമ്പോൾ ഒരു പുതുവികാരം ജനിക്കുന്നു. വാക്കുകൾക്കതീതമായ ഒരനുഭൂതി ലഭിക്കുന്നു.. ഒറ്റപ്പെടലിൽ കൂട്ടുകൂടാനും വിരസനിമിഷങ്ങൾ രസകരമാക്കാനും പുസ്തകങ്ങളെ കൂട്ടുപിടിക്കാം. -ജെമിനി കെ രാജ് –
ഇന്നിവിടെ വയലില്ല, വയൽക്കിളികളില്ല കുളിർക്കാറ്റിൻ കൈകളിൽ പൂക്കളില്ല കാലിലിക്കിളികൂട്ടാൻ നിളയിലെ കുഞ്ഞോളങ്ങളില്ല നീരുവറ്റിവരണ്ട മേനിതൻ ദുരിതം കണ്ടു കലുഷിത കണ്ണുകൾ കീറി മുറിച്ചടർത്തിമാറ്റിയ തുണ്ടുകൾ വേദന കൊണ്ടാലറുമ്പോഴും കാരുണ്യം വറ്റിയ മനസ്സുകൾ ദുരകൊണ്ട മുഖങ്ങൾ ചുറ്റിലും നിസ്സംഗയായി നിന്നുഭൂമി. പൊറുക്കുമോ വീണ്ടുമവൾ..? സർവ്വം സഹയായിനിയും… -ജെമിനി കെ രാജ്-
ജീവിതപങ്കാളിയുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ചേർത്തു നിർത്താനും സ്നേഹിക്കാനും ഒപ്പമുള്ളയാൾ.. തെറ്റുകുറ്റങ്ങൾ പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടും മരണം വരെ കൂടെയുണ്ടാവുമെന്ന വാക്ക്… ഏതവസ്ഥയിലും അവൾക്കു സംരക്ഷണമൊരുക്കുന്ന ആശ്വാസമേകുന്ന നല്ല പങ്കാളി… തെറ്റുകൾ തിരുത്താനും പരിഭവങ്ങളിലും പിണക്കങ്ങളിലും കലഹിച്ചു പിരിയാതെ വിട്ടുവീഴ്ചകളിലൂടെ പറഞ്ഞവസാനിപ്പിച്ച് അത്രമേൽ സ്നേഹം ഊഷ്മളമാക്കി പ്രാണന്റെ അന്ത്യനിമിഷം വരെ താങ്ങും തണലുമായിരിക്കാൻ… കുറവുകളിൽ തർക്കിച്ചു മുൻപരാകാൻ തിടുക്കപ്പെടാതെ ജീവിത താളം തെറ്റിക്കാതെ ഹൃദയതാളമൊന്നാക്കി മുന്നോട്ടുപോകാൻ… -ജെമിനി കെ രാജ്- ,
സിംഗിൾ ആയി വന്നു സിംഗിൾ ആയി പോകുന്നു.. ജെമിനി കെ രാജ്
